Saturday, 22 July 2017

ഭഗവദ്ഗീത(part-50)

അദ്ധ്യായം എട്ട് :

അക്ഷരബ്രഹ്മയോഗം

ശ്ലോകം 16

ആബ്രഹ്മഭുവനാല്ലോകാഃ
പുനരാവര്ത്തിനോഽര്ജ്ജുന
മാമുപേത്യ തു കൗന്തേയ
പുനര്ജന്മ ന വിദ്യതേ

അല്ലയോ അര്ജുനാ! ബ്രഹ്മലോകം ഉള്പ്പെടെയുള്ള സകലലോകങ്ങളും പുനര്ജ്ജന്മത്തെ പ്രാപിക്കുന്നവയാകുന്നു. അല്ലയോ കുന്തീപുത്ര! എന്നാല് എന്നെ പ്രാപിക്കുന്നവര്ക്ക് പുനര്ജ്ജന്മമുണ്ടാകുന്നതല്ല.

ശ്രേഷ്ഠനായ ബ്രഹ്മാവിനു പോലും ജനനമരണങ്ങളില് നിന്നു രക്ഷപ്പെടാന് സാധ്യമല്ല. അപ്പോള് പിന്നെ ആ ബ്രഹ്മാത്മാവുമായി ഐക്യം പ്രാപിച്ചവന്റെ സ്ഥിതി പ്രത്യേകം പറയേണ്ടതില്ലല്ലോ. അവരും ജനനമരണങ്ങളുടെ പാതയില് കൂടി സഞ്ചരിച്ചേമതിയാകൂ. എന്നാല് മരണമടഞ്ഞവന് വയറുവേദന അനുഭവിക്കാന് ഇടയാകാത്തതുപോലെ, ഉറക്കമുണര്ന്നവന് ഉറക്കത്തില് കണ്ട സ്വപ്നത്തിലെ വെള്ളപ്പൊക്കത്തില് മുങ്ങിമരിക്കാത്തപോലെ, എന്നെ പ്രാപിച്ചവന് ജനനമരണങ്ങളുടെ പരിവൃത്തി ഒരിക്കലും അനുഭവിക്കാന് ഇടയാവുകയില്ല.

യഥാര്ത്ഥത്തില് നാമരൂപങ്ങളുള്ള സകല പ്രപഞ്ചത്തിന്റേയും ശിരസ്സിന്റെ സ്ഥാനമാണ് ബ്രഹ്മലോകത്തിനുള്ളത്. അതു ശാശ്വതമായഎല്ലാറ്റിന്റെയും അടിത്തറയാണ്. ത്രൈലോക്യമാകുന്ന ഉന്നതപര്വതത്തിന്റെ ഏറ്റവും ഉയര്ന്ന ശിഖരമാണ്. അവിടെ ബ്രഹ്മദേവന്റെ ഒരു ദിവസത്തിന്റെ ചെറിയ ഭാഗം മാത്രമേ ഇന്ദ്രന്റെ ആയുസ്സ് നിലനില്ക്കുകയുള്ളു. ഒരു ദിവസത്തില് മൊത്തം പതിന്നാല് ഇന്ദ്രന്മാരാണ് അവിടെ വരുകയും പോകുകയും ചെയ്യുന്നത്.

അദ്ധ്യായം എട്ട് :

അക്ഷരബ്രഹ്മയോഗം

ശ്ലോകം 17

സഹസ്രയുഗപര്യന്ത-
മഹര്യദ് ബ്രഹ്മണോ വിദുഃ
രാത്രിം യുഗസഹസ്രാന്താം
തേഽഹോരാത്രവിദോ ജനാഃ

ബ്രഹ്മാവിന്റെ ഒരു പകല് ആയിരം ചതുര്യുഗങ്ങളാണെന്നും അതുപോലെ രാത്രിയും ആയിരം ചതുര്യുഗങ്ങളാണെന്നും ആരറിയുന്നുവോ, അവര് അഹോരാത്രങ്ങളെ അറിയുന്നവരാകുന്നു (അവര് സര്വജ്ഞന്മാരാകുന്നുവെന്നര്ത്ഥം.)

ബ്രഹ്മാവിന്റെ ഒരു പകല് എന്നുപറയുന്നത് മനുഷ്യരുടെ ആയിരം ചതുര് യുഗങ്ങളാണ്. രാത്രിയുടെ ദൈര്ഘ്യവും അത്രതന്നെ വരും. ഇപ്രകാരം ദിനരാത്രങ്ങളുള്ള ബ്രഹ്മലോകത്തിന്റെ നഭോമണ്ഡലത്തില് കഴിച്ചുകൂട്ടുന്ന ഭാഗ്യവാന്മാര് മര്ത്ത്യ ലോകത്തിലേക്കു മടങ്ങിപ്പോകാതെ സ്വര്ഗ്ഗത്തില് ദീര്ഘനാളുകള് ആനന്ദകരമായി വസിക്കുന്നു. വിപുലമായ ഈ കാലചക്രത്തിന്റെ പരിധിയില് വരുന്ന നിസ്സാരന്മാരായ ദേവന്മാരുടെ കാര്യം എന്തു പറയാനാണ്? അവരില് മുഖ്യനായ ദേവേന്ദ്രന്റെ പരിതാപകരമായ ജീവിതദൈര്ഘ്യം തന്നെ നോക്കുക. ബ്രഹ്മദേവന്റെ ഒരു ദിവസത്തില് പതിന്നാല് ഇന്ദ്രന്മാരാണ് ഭരണാധികാരികളായി വരുന്നത്. എന്നാല് ബ്രഹ്മാവിന്റെ ഒരു പകലും രാത്രിയും സ്വന്തനേത്രങ്ങള്കൊണ്ടു കാണുന്നവരെ അഹോരാത്രജ്ഞാനികള് എന്നു വിളിക്കുന്നു.

അദ്ധ്യായം എട്ട് :

അക്ഷരബ്രഹ്മയോഗം

ശ്ലോകം 18

അവ്യക്താത് വ്യക്തയഃ സര്വ്വാഃ
പ്രഭവന്ത്യഹരാഗമേ
രാത്ര്യാഗമേ പ്രലീയന്തേ
തത്രൈവാവ്യക്ത സംജ്ഞകേ.

ശ്ലോകം 19

ഭൂതഗ്രാമഃ സ ഏവായം
ഭൂത്വാ ഭൂത്വാ പ്രലീയതേ
രാത്ര്യാഗമേഽവശഃ പാര്ത്ഥ
പ്രഭവത്യഹാരാഗമേ.

ബ്രഹ്മാവിന്റെ പകല് തുടങ്ങുന്നതോടെ പ്രകൃതിയുടെ അവ്യക്തസ്ഥിതിയില് നിന്നും എല്ലാ പ്രപഞ്ചനാമരൂപങ്ങളും ഒന്നൊന്നായി ആവിര്ഭവിക്കുന്നു. ബ്രഹ്മാവിന്റെ രാത്രി ആരംഭിക്കുന്നതോടെ ആ അവ്യക്തസ്ഥിതിയില്തന്നെ ഒന്നൊന്നായി വീണ്ടും ലയിക്കുകയും ചെയ്യുന്നു.

അല്ലയോ അര്ജുന, മുമ്പുണ്ടായിരുന്ന പ്രാണിസമൂഹം തന്നെ പിന്നെയും പിന്നെയും ജനിച്ച് രാത്രിയുടെ ആരംഭത്തില് ലയത്തെ പ്രാപിക്കുന്നു. പിന്നെയും പകല് ആരംഭിക്കുമ്പോള് അതു കര്മ്മവശാല് പരാധീനമായിട്ടു ജനനത്തെ പ്രാപിക്കുന്നു- സകലപ്രപഞ്ചങ്ങളും പ്രളയകാലത്തു സൂക്ഷ്മമാവസ്ഥയെ പ്രാപിക്കുകയും സൃഷ്ടികാലത്തു സ്ഥൂലാവസ്ഥയെ പ്രാപിക്കുകയും ചെയ്യുന്നുവെന്നര്ത്ഥം.

ബ്രഹ്മാവിന്റെ ഒരു പകല് ഉദിക്കുമ്പോള് അവ്യക്തസ്ഥിതിയിലിരിക്കുന്ന പ്രകൃതിയില് നിന്നും എല്ലാ പ്രപഞ്ചരൂപനാമങ്ങളും ഓന്നൊന്നായി ആവിര്ഭവിക്കുന്നു. പകല് കഴിയുമ്പോള്, പ്രകടിതമാക്കപ്പെട്ട സൃഷ്ടിയാകുന്ന സാഗരം വറ്റി വരളുന്നു. വീണ്ടും ഉദയത്തില് അതു രൂപം കൊള്ളുന്നു. ശരല്ക്കാലത്തിന്റെ ആവിര്ഭാവത്തോടെ കാര്മുകില് വാനില് നിന്ന് അപ്രത്യക്ഷമാകുന്നു. ഗ്രീഷ്മകാലത്തിന്റെ അവസാനത്തോടെ അവ വീണ്ടും പ്രത്യക്ഷപ്പെടുന്നു. അതുപോലെ ബ്രഹ്മാവിന്റെ പകല് തുടങ്ങുമ്പോള് ഈ പ്രപഞ്ചം നിലവില് വരുകയും നാലായിരം യുഗങ്ങളുടെ അവസാനം വരെ നിലനില്ക്കുകയും ചെയ്യുന്നു. ഞാന് ഇതെല്ലാം നിന്നോടു പറയുന്നതിന്റെ ഉദ്ദേശം പ്രപഞ്ചത്തിന്റെ ഉല്പത്തിയും ക്ഷയവും ബ്രഹ്മലോകത്തിലെ ഒരു പകലും രാത്രിയുമായിട്ടാണ് നടക്കുന്നതെന്നു നിന്നെ അറിയിക്കാനാണ്. നോക്കുക, എത്രമഹത്തരമാണ് അതിന്റെ പരിമണം. സൃഷ്ടിക്കപ്പെട്ട ലോകങ്ങളത്രയും ബ്രഹ്മപുരിയെ ചൂഴ്ന്നു നില്ക്കുന്നവയാണ്. എന്നാല് ജനനമരണചക്രത്തിന്റെ അത്യുന്നത ശൃംഗവുമാണ്. അല്ലയോ അര്ജുന, പകല് ആരംഭിക്കുമ്പോള് ഈ പ്രപഞ്ചം വികസിക്കാന് തുടങ്ങുകയും രാത്രിയാകുന്നതോടെ അതിന്റെ പൂര്വാവസ്ഥയിലേക്കു മടങ്ങിപ്പോവുകയും ചെയ്യുന്നു. വൃക്ഷം വിത്തിനുള്ളില്അന്തര്ഹിതമായി ഇരിക്കുന്നതുപോലെയോ, കാര്മേഘം വാനത്തില് ലയിച്ചുചേരുന്നപോലെയോ, നാനാത്വം ഏകത്വത്തില് മുഴുകി ഐക്യം പ്രാപിക്കുന്ന അവസ്ഥയാണ് സമത്വം.

അദ്ധ്യായം എട്ട് :

അക്ഷരബ്രഹ്മയോഗം

ശ്ലോകം 20

പരസ്തസ്മാത്തു ഭാവോഽന്യോഽ-
വ്യക്തോ ഽവ്യക്താത് സനാതനഃ
യഃ സ സര്വ്വേഷു ഭൂതേഷു
നശ്യത്സു ന വിനശ്യതി.

എന്നാല് ആ അവ്യക്തത്തിനപ്പുറം ഇന്ദ്രിയങ്ങള്ക്കോ മനസ്സിനോ വ്യക്തമായി അനുഭവിക്കാന് കഴിയാത്തതും സനാതനവുമായ മറ്റൊരവ്യക്തഭാവം ഉണ്ട്. ആ (ബ്രഹ്മ) ഭാവം സകലഭൂതങ്ങള് നശിച്ചാലും നാശത്തെ പ്രാപിക്കുന്നില്ല.

ഇപ്രകാരമുള്ള ഒരവസ്ഥയില് , തൈരായിത്തീരുന്ന പാലിന്റെ നാമവും രൂപവും നഷ്ടപ്പെടുന്നതു പോലെ, സൃഷ്ടിക്കപ്പെട്ട ഒരു ജീവിയുടേയും ഛായപോലുമില്ലാത്തിടത്ത്, തുല്യമോ അതുല്യമോ അതുല്യമോ ആയ എന്തെങ്കിലും ഉണ്ടെന്ന് ആര്ക്കും പറയാന് സാധ്യമല്ല. പ്രപഞ്ചത്തിന്റെ വിഘടനം സംഭവിക്കുന്നതോടുകൂടി പ്രപഞ്ചം അപ്രത്യക്ഷമാകുന്നു. എന്നാല് സൃഷ്ടിക്കുമുമ്പ് ഉണ്ടാക്കുന്നതു പോലെ അതിന്റെ നിലനില്പ് തുടരുന്നു. അതിനെ അവ്യക്തമെന്നോ അപ്രകടിതമെന്നോ പറയുന്നു. അതു രൂപം പ്രാപിക്കുമ്പോള് വ്യക്തവും പ്രകടിതവുമായ പ്രപഞ്ചമാകുന്നു. ഇതില് ഒന്നു മറ്റൊന്നില് ഉള്പ്പെട്ടിരിക്കുന്നതുകൊണ്ട് ഇവ രണ്ടും വ്യത്യസ്തമായ അവസ്ഥകളല്ല. ഓരോന്നിന്റേയും അര്ത്ഥം പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു. യഥാര്ത്തില് ഈ നാമങ്ങള് പ്രതിഭാസങ്ങള് മാത്രമാണ്.

സ്വര്ണ്ണം ഉരുക്കുമ്പോള് അതു സ്വര്ണ്ണദണ്ഡായി അറിയപ്പെടുന്നു. എന്നാല് ആഭരണങ്ങളായി രൂപാന്തരപ്പെടുത്തുമ്പോള് അതിന്റെ ഘനസ്വരൂപം അപ്രത്യക്ഷമാകുന്നു. സ്വര്ണ്ണത്തില് ഇപ്രകാരമുള്ള രണ്ടു രൂപാന്തരങ്ങള് സംഭവിക്കുന്നതുപോലെ, പ്രകടിതമായതും അപ്രകടിതമായതുമായ പ്രപഞ്ചം ബ്രഹ്മത്തിന്റെ രണ്ടു രൂപങ്ങളാണ്. ബ്രഹ്മം സ്വയം പ്രകടിതമോ അപ്രകടിതമോ അല്ല. അതു നശിക്കുന്നതോ നശിപ്പിക്കാവുന്നതോ അല്ല. അത് ഇതിനെല്ലാം അതീതവും അനശ്വരമായി സ്വയം നിലനില്ക്കുന്നതുമാണ്. എഴുതിയിരിക്കുന്നതു മായിച്ചുകളഞ്ഞാലും എഴുത്തിലെവാക്കുകളുടെ അര്ത്ഥം മനസ്സില് തങ്ങിനില്ക്കുന്നതു പോലെ, പ്രപഞ്ചത്തിന്റെ രൂപത്തില് ദര്ശിക്കാന് കഴിയുന്ന ബ്രഹ്മം പ്രപഞ്ചത്തിനുനാശം സംഭവിക്കുമ്പോള് നശിക്കുന്നില്ല.

ശ്രദ്ധിക്കുക. തിരമാലകള് ഉയരുകയും താഴുകയും ചെയ്യുമ്പോഴും അതിലുള്ള ജലം എപ്പോഴും അതില്തന്നെ നിലനില്ക്കുന്നു. അതുപോലെ ജീവികള് നശിക്കുമ്പോഴും ബ്രഹ്മം അതിന്റെ അനശ്വരരൂപം നിലനിര്ത്തുന്നു. ആഭരണങ്ങള് ഉരുക്കുമ്പോഴും സ്വര്ണ്ണം നിലനില്ക്കുന്നതുപോലെ ജീവജാലങ്ങള് ക്ഷയിക്കുമ്പോഴും ബ്രഹ്മം അക്ഷയമായി നിലനില്ക്കുന്നു.

കടപ്പാട് ഗുരു പരമ്പരയോട്

ഭഗവദ്ഗീത(part-49)

അദ്ധ്യായം എട്ട് :

അക്ഷരബ്രഹ്മയോഗം

ശ്ലോകം 11

യദക്ഷരം വേദവിദോ വദന്തി
വിശന്തി യദ്യതയോ വീതരാഗാ
യദിച്ഛന്തോ ബ്രഹ്മചര്യം ചരന്തി
തത്തേ പദം സംഗ്രഹേണ പ്രവക്ഷ്യേ.

വേദാര്ത്ഥങ്ങളെ അറിഞ്ഞിട്ടുള്ളവര് യാതൊന്നിനെ നാശമില്ലാത്തതെന്നു പറയുന്നുവോ, കാമക്രോധങ്ങളെ വിട്ടിരിക്കുന്ന സന്യാസിമാര് യാതൊന്നിനെ പ്രാപിക്കുന്നുവോ, ആ സ്ഥാനത്തെ സംക്ഷേപമായി ഞാന് നിനക്കു പറഞ്ഞു തരാം.

ഉണ്ടാവാനുള്ള എല്ലാറ്റിന്റേയും, ഉണ്ടായിട്ടുള്ള എല്ലാറ്റിന്റേയും, പരമാവസരത്തില് ഉണ്ടാകുന്ന അറിവിന്റെ പൂര്ത്തീകരണമായ വിജ്ഞാനഖനി തന്നെ ആയിത്തീര്ന്നിട്ടുള്ള അഭിജ്ഞന്മാര്, പരിപൂര്ണധാരണയോടെ അതിനെ, നാശമില്ലാത്തത് (അക്ഷരം) എന്നു വിളിക്കുന്നു.

ഉഗ്രമായ ഒരു കൊടുങ്കാറ്റിന് ഛീന്നഭിന്നമാക്കാന് കഴിയാത്തതാണ് യഥാര്ത്ഥവാനം. അഥവാ മറ്റുവിധത്തില് പറഞ്ഞാല്, കാര്മേഘങ്ങള്ക്ക്, ശിഥിലമാകാതെ കൊടുങ്കാറ്റിനു മുന്നില് പിടിച്ചുനില്ക്കാന് കഴിയുകയില്ല. അതുപോലെ ബുദ്ധികൊണ്ട് അറിയാവുന്നതും പരിമണം നിരൂപിക്കാവുന്നതുമായ എന്തും നശ്വരമാണ്. ബുദ്ധിക്ക് അഗോചരമായതും അഗ്രാഹ്യമായതും അനശ്വരമാണ്. ആകയാല് അക്ഷരമെന്നു വേദസാരം ഗ്രഹിച്ചിട്ടുള്ളവര് പറയുന്നത് പരബ്രഹ്മത്തെപ്പറ്റിയാണ്… അത് പ്രകൃതിക്ക് അതീതമാണ്; അജ്ഞാതവുമാണ്.

ദോഷഭൂയിഷ്ഠമായ ഇന്ദ്രിയ വിഷയങ്ങളെ വിഷമെന്നപോലെ മനസ്സില് നിന്നൊഴിവാക്കി, ഇന്ദ്രിയങ്ങളെ ജയിച്ച്, ഐഹികബന്ധങ്ങളെ ത്യജിച്ചിട്ട്, ശരീരമാകുന്ന വ്യക്ഷത്തിന്റെ തണലില് നിശ്ശേഷം വിരക്തരായിരിക്കുന്ന തപസ്വികള്, ഇതിനെ പ്രാപിക്കാനായി അനവരതം കാത്തിരിക്കുന്നു. സ്ഥിതപ്രജ്ഞര് ഇതിനെ അഗാധമായി സ്നേഹിക്കുന്നു. യാതൊരാഗ്രഹങ്ങളും മനസ്സില് ശേഷിച്ചിട്ടില്ലാത്തവര് പോലും ഇതു കരഗതമാക്കാന് അഭിലഷിക്കുന്നു. ഈസ്ഥിതി കൈവരിക്കുന്നതിനുള്ള ഉല്ക്കടമായ അഭിവാഞ്ഛയോടെ, സത്യാന്വേഷികള് ബ്രഹ്മചര്യത്തിന്റെ ദുര്ഘടമായ വ്രതങ്ങള് അനുഷ്ഠിച്ച്, ഇന്ദ്രിയങ്ങളെ നിഷ്കരുണം നിയന്ത്രിക്കുന്നു.

നന്മയുടെ അത്യുന്നതമായ ഈ അവസ്ഥയെ ഗ്രഹിക്കുകയും അവിടെ എത്തിച്ചേരുകയും ചെയ്യുക വളരെ ദുഷ്കരമാണ്. അനശ്വരവും അപ്രമേയവുമായ ഈ മാഹാത്മ്യത്തിന്റെ പ്രാന്തത്തില് വേദങ്ങള്പോലും വിനയാന്വിതരാകുന്നു. മരണവേളയില് എന്നെ ധ്യാനിക്കുന്നവര് ഈ അവസ്ഥ കൈവരിക്കുന്നു. അര്ജുനാ ഒരിക്കല്ക്കൂടി ഞാന് ഇതെപ്പറ്റി പറയാം.

അപ്പോള് അര്ജുനന് പറഞ്ഞുഃ ദേവാ, ഞാന് ഇതേപ്പറ്റി അങ്ങയോടു സംസാരിക്കാന് ഭാവിക്കയായിരുന്നു. എന്നാല് അങ്ങു തന്നെ എന്നോടു കരുണ കാണിച്ചിരിക്കുന്നു. ദയവായി പറഞ്ഞാലും. പക്ഷേ ലളിതമായി പറയണമെന്ന് എനിക്കു പ്രത്യേകം അപേക്ഷയുണ്ട്.

എനിക്കു നിന്നെ ശരിക്കും അറിഞ്ഞുകുടേ? ഞാന് പറയാം. ശ്രദ്ധിച്ചു കേള്ക്കുക.

ഭഗവാന് വീണ്ടും പറഞ്ഞു തുടങ്ങി.

അദ്ധ്യായം എട്ട് :

അക്ഷരബ്രഹ്മയോഗം

ശ്ലോകം 12

സര്വ്വദ്വാരാണി സംയമ്യ
മനോ ഹൃദി നിരുദ്ധ്യ ച
മുര്ദ്ധ്ന്യാധായാത്മനഃ പ്രാണ-
മാസ്ഥിതോ യോഗധാരണാം.

ശ്ലോകം 13

ഓമിത്യേകാക്ഷരം ബ്രഹ്മ
വ്യാഹരന് മാമനുസ്മരന്
യഃ പ്രയാതി ത്യജന് ദേഹം
സ യാതി പരമാം ഗതിം.

ഏതൊരുവന് ഇന്ദ്രിയങ്ങളെയെല്ലാം പിന്വലിച്ച് ഉള്ളിലൊതുക്കി, മനസ്സിനെ ഹൃദയത്തില് ഉറപ്പിച്ച്, പ്രാണവായുവിനെ ഭ്രൂമധ്യത്തില് അടക്കിനിര്ത്തി, ധ്യാനനിഷ്ഠയില് മുഴുകി, ഓം എന്ന ബ്രഹ്മപ്രതീകമായ ഏകാക്ഷരത്തെ നീട്ടിയുച്ചരിച്ച്, എന്നെ ഇടതടവില്ലാതെ സ്മരിച്ചുകൊണ്ടു ദേഹത്തെ വിട്ടുപോകുന്നുവോ, അവന് ബ്രഹ്മാപ്രാപ്തി കൈവരിക്കാന് ഇടയാകുന്നു.

ഹൃദയത്തിനു പുറത്തിറങ്ങി അലഞ്ഞു തിരിഞ്ഞു നടക്കുകയെന്നുള്ള മനസ്സിന്റെ സഹജമായ സ്വഭാവം നിയന്ത്രിച്ച് , അതിനെ ഹൃദയത്തിന്റെ അന്തര്ഭാഗത്ത് ഉറപ്പിച്ചു നിര്ത്തണം ഇതു സാധ്യമാവണമെങ്കില് ഇന്ദ്രിയങ്ങളുടെ എല്ലാ വാതിലുകളും, ഇന്ദ്രിയനിഗ്രഹണം ആത്മനിയന്ത്രണം എന്നീ താഴുകള് ഉപയോഗിച്ചു സ്ഥിരമായി പൂട്ടിയിടണം. മനസ്സിനെ ഇപ്രകാരം തടവിലാക്കിയാല്, അത് അംഗഹീനനായ ഒരുവന് വീടിന്റെ അതിര്ത്തിവിട്ടു വെളിയില് പോകാന് കഴിയാത്തതുപോലെ, ഹൃദയത്തിനുള്ളില് തന്നെ ഉറച്ചുനില്ക്കും മനസ്സ് ശാന്തമായിരിക്കുമ്പോള് ജീവശ്വാസം നിയന്ത്രിച്ചുകൊണ്ടു പ്രണവത്തെ (ഓം) ധ്യാനിക്കുകയും പ്രാണനെ പടിപടിയായി ബ്രഹ്മരന്ധ്രംവരെ ഉയര്ത്തുകയും ചെയ്യണം. അവിടെയെത്തിക്കഴിഞ്ഞാല് , യോഗബലം കൊണ്ട് അവിടെ തന്നെ അതിനെ നിലനിര്ത്തുമ്പോള്, ഓം എന്ന പവിത്രമായ ഒറ്റപ്പദത്തിന്റെ അ, ഉ, മ്, എന്ന മൂന്നുയോഗാംശങ്ങള് ഒന്നുചേര്ന്നു കേവലം ധ്വനിമയമായി ബോധവസ്തുവില് ചെന്നു ലയിക്കുന്നു. അപ്പോള് ഓം എന്ന പ്രതീകവുമായി താദാത്മ്യപ്പെടുന്ന മനസ്സും അതിനെ ആലംബിച്ചുചുരുങ്ങി, ഉച്ചാരണത്തിന്റെ അന്ത്യഘട്ടത്തില് നേരിട്ടു ബോധവസ്തുവില് ചെന്നുപറ്റുന്നു. ഇതോടെ എല്ലാ വിചാരങ്ങളും നശിക്കുന്നു. സങ്കല്പങ്ങളെ ഒഴിച്ചു മാറ്റി ജാഗ്രത് സ്വപ്നസുഷുപ്തികളൊന്നുമില്ലാത്ത ബോധത്തിന്റെ ശുദ്ധമായ അനുഭവ സ്ഥിതിയാണ്അവസാനഘട്ടം. ഉപാസകന്റെ മനസ്സിന് ആശ്രയമരുളി നേരിട്ടു ബ്രഹ്മത്തില് കൊണ്ടെത്തിക്കുന്ന പൂര്ണ്ണപ്രതീകമാണ് ഓം. ഏകാക്ഷരമായ ബ്രഹ്മംതന്നെയാണിത്. ആകയാല് ഓം എന്റെ പേരുമാത്രമാണ്. എന്റെ പരമമായ ഈ രൂപത്തെ സ്മരിച്ചുകൊണ്ടു ദേഹം വെടിയുന്നവന് നിശ്ചയമായും എന്നെ പ്രാപിക്കും. എന്നില്കവിഞ്ഞ് ഒന്നുംതന്നെ അവനു കൈവരിക്കാനാവില്ല.

അര്ജ്ജുനാ, എന്നാല് എങ്ങനെയാണ് ഒരുവന് മരണവേളയില് എന്നെ ഓര്ത്തിരിക്കുന്നതെന്നു നിനക്കു സംശയം തോന്നാം. ഇന്ദ്രിയങ്ങളുടെ പ്രവേശനങ്ങള്ക്കെല്ലാം മാന്ദ്യം സംഭവിക്കുമ്പോള്, ജീവിതസുഖങ്ങളെല്ലാം നശിക്കുമ്പോള്, മരണത്തിന്റെ ലക്ഷണങ്ങള് അകത്തും പുറത്തും പ്രകടമാകുമ്പോള്, ഒരുവന് ആസനസ്ഥനായി ഇന്ദ്രിയങ്ങളെ നിയന്ത്രിച്ച് ഓം എന്ന പ്രണവമന്ത്രത്തെ ധ്യാനിക്കുന്നത് ആരുടെ മനസ്സ് കൊണ്ടാണെന്ന് നീ ചിന്തിക്കുന്നുണ്ടാകും. ഇപ്രകാരമുള്ള ചിന്തയും സംശയവും നീ ദൂരീകരിക്കണം. നീ എന്നും എന്നെ സേവിക്കാന് തയ്യാറായാല് നിന്റെ മരണസമയത്ത് ഞാന് നിന്റെ ദാസനായി നിന്നെ സേവിക്കും.


അദ്ധ്യായം എട്ട് :

അക്ഷരബ്രഹ്മയോഗം

ശ്ലോകം 14

അനന്യചേതാഃ സതതം
യോ മാം സ്മരതി നിത്യശഃ
തസ്യാഹം സുലഭഃ പര്ത്ഥ!
നിത്യയുക്തസ്യ യോഗിനഃ

ശ്ലോകം 15

മാമുപേത്യ പുനര്ജന്മ
ദുഃഖാലയമശാശ്വതം
നാപ്നുവന്തി മഹാത്മാനഃ
സംസിദ്ധിം പരമാം ഗതാഃ

അല്ലയോ അര്ജ്ജുന, അന്യവിഷയത്തില് ചിന്തയില്ലാത്തവനായി യാതൊരുവന് പ്രതിദിനം എപ്പോഴും എന്നെ സ്മരിക്കുന്നുവോ, അപ്രകാരമുള്ള സ്ഥിരമായ മനസ്സോടുകൂടിയ യോഗിക്കു ഞാന് പ്രയാസംകൂടാതെ പ്രാപിക്കത്തക്കവനാകുന്നു. ശ്രേഷ്ഠമായ മോക്ഷത്തെ പ്രാപിച്ച യോഗികള് എന്നെ പ്രാപിച്ചാല് പിന്നെ ദുഃഖങ്ങള്ക്കിരിപ്പിടവും അനിത്യവുമായ, തുടര്ന്നുള്ള ജനനത്തെ പ്രാപിക്കാനിടവരുന്നില്ല.

ഇന്ദ്രിയങ്ങളെ നിയന്ത്രിക്കുകയും ഐഹികസുഖങ്ങളെ ത്യജിക്കുകയും ചെയ്തിട്ടുള്ളവര് എന്നെ ഹൃദയത്തില് പ്രതിഷ്ഠിച്ച് ആനന്ദം അനുഭവിക്കുന്നു. തദവസരത്തില് വിശപ്പും ദാഹവും പോലും അനുഭവിക്കപ്പെടാതെ അവര്ക്ക് അവരുടെ കണ്ണുകളില് പെടുന്ന വസ്തുക്കള് പിന്നെ എങ്ങനെയാണ് ആകര്ഷണങ്ങളാവുക? അപ്രകാരം ഞാനുമായി താദാത്മ്യം പ്രാപിക്കുകയും എന്നില് തന്നെ സമ്പൂര്ണ്ണമായി അധിവസിക്കുകയും ചെയ്യുന്ന അവര്ക്ക് മരണ വേളയില് കടാക്ഷം ലഭിക്കുന്നതിനു പ്രത്യേകമായി എന്നെ സ്മരിക്കേണ്ട ആവശ്യമുണ്ടോ? അങ്ങനെയാണെങ്കില് ജീവിതകാലം മുഴുവന് എന്നെ സേവിക്കുകയും ആരാധിക്കുകയും ചെയ്തതിന് എന്തു പ്രയോജനമാണുള്ളത്? പീഢിതനായ സാധാരണ മനുഷ്യന് പോലും ‘ അല്ലയോ ദൈവമേ’ എന്നു ദീനമായി പരിതപിക്കുമ്പോള് ഞാന് അവനെ സമാധാനിപ്പിക്കാന് ഓടിയെത്താറില്ലേ? ഇതേ പരിഗണനയാണു ജീവിതകാലം മുഴുവന് എന്റെ ഭക്തന്മാരായി കഴിയുന്നവര്ക്കും ഞാന് നല്കുന്നതെങ്കില്, പിന്നെ എന്നെ സ്ഥിരമായി എല്ലായ്പോഴും ഭജിക്കുന്നതിനുള്ള ഔജിക്കുന്നതിനുള്ള ഔത്സുക്യം ആര്ക്കാണുണ്ടാവുക? അതുകൊണ്ട്, അല്ലയോ പാര്ത്ഥ, നിന്റെ മനസ്സില് ഇതെപ്പറ്റി അല്പംപോലും സംശയം ഉണ്ടാവരുത്. എന്റെ ഭക്തന്ന്മാരോട് എനിക്കുള്ള കടപ്പാട് വളരെ വലുതാണ്. അവരെ എല്ലാവിധത്തിലുള്ള കഷ്ടപ്പാടുകളില് നിന്നും മോചിപ്പിക്കാന് ഞാന് സദാ ജാഗരൂകനുമാണ്.

ശരീരത്തില്നിന്നു പിരിഞ്ഞുപോകുമ്പോള് അവര്ക്കുണ്ടാകുന്ന വിരഹതാപം അനുഭവിക്കാതിരിക്കായി ആത്മജ്ഞാനത്തിന്റെ അറയില് ഞാന് അവര്ക്ക് അഭയം നല്കുന്നു. അവരുടെ മനസ്സ് എപ്പോഴും എന്നില്തന്നെ ഏകാഗ്രമായി നില്ക്കുന്നതിനു വേണ്ടി എന്റെ സ്മരണയുടെ ശാന്തവും ഗീതവുമായ തണലില് ഞാന് അവരെ പോറ്റുന്നു. ഇപ്രകാരം, മരണത്തിന്റെ യാതൊരു ദുരവസ്ഥയും അനുഭവിക്കാന് ഇടയാകാതെ എന്റെ ഭക്തന്മാരെ ഭദ്രമായും നിരാമയമായും ഞാനും എന്റെ ശാശ്വതരൂപത്തോടു ചേര്ക്കുന്നു.

എന്റെ ഭക്തന്ന്മാരുടെ ബാഹ്യമായ ശരീരം ഉപേക്ഷിക്കപ്പെടുകയും അവരുടെ അഹംഭാവം നശിക്കുകയും ചെയ്തുകഴിഞ്ഞാല് , പിന്നെ പരിശുദ്ധമായ ആഗ്രഹങ്ങളോടുകൂടിമാത്രം അവര് ഞാനുമായി ഐക്യം പ്രാപിക്കുന്നു. അവര്ക്കു ദേഹവുമായി യാതൊരു ബന്ധവും തോന്നാത്തതു കൊണ്ട്, അതുമായുള്ള വേര്പാട് അവരെ ദുഖിപ്പിക്കുന്നില്ല. ജലത്തില് പ്രതിബിബിക്കുന്ന ചന്ദ്രകിരണങ്ങള് ചന്ദ്രനില്തന്നെ നിലനില്ക്കുന്നവയാകുന്നു. അതുപോലെ, എന്റെ ഭക്തന്മാര് ജീവനോടുകൂടി ഇരിക്കുമ്പോള് അവരില് കാണുന്ന ജീവിതം, പരമാത്മസ്വരൂപത്തിന്റെ പ്രതിഫലനം മാത്രമാണ്. ആകയാല് യോഗത്തില് സതതം നിര്ലീനമായിരിക്കുന്നവര്ക്കു നിഷ്പ്രയാസം എന്നെ പ്രാപിക്കാന് കഴിയും. മരണശേഷം അവര് ഞാനുമായി ഒന്നുചേരുന്നു. നിത്യമായ ആവാസസ്ഥാനത്ത് എത്തിച്ചേര്ന്ന അവര് പിന്നീടൊരിക്കലും ദേഹജീവികളായിതിരിച്ചു പോവുകയില്ല.

അല്ലയോ പാര്ത്ഥ! കഷ്ടപ്പാടുകളാകുന്ന വൃക്ഷങ്ങള് വളരുന്ന ഒരു തോട്ടമാണ് ഈ ശരീരം. അതു താപത്രയങ്ങളാകുന്ന തീക്കനല് നിറഞ്ഞ ഒരടുപ്പാണ്. മരണമാകുന്ന കാകനു നല്കുന്നു നൈവേദ്യമാണ്. അതു മരണഭയത്തെ അധികരിക്കുന്നതിന് ഇടയാക്കാത്തക്കവണ്ണം നിര്ഭാഗ്യത്തെ പരിപോക്ഷിപ്പിക്കുന്നു ദേഹം എല്ലാവിധ ജീവിതദുഃഖങ്ങളുടെയും ഒരു കലവറയാണ്. അതു ക്ഷുദ്രമായ ചിന്തകളുടെ സ്രോതസ്സാണ്. അധാര്മികമായ പ്രവര്ത്തനങ്ങളുടെ പക്വമാര്ന്ന കനിയാണ്. വ്യാമോഹത്തിന്റെ മൂര്ത്തിഭാവമാണ്. ദുരിതത്തിന്റെയും ഐഹികജീവിതത്തിന്റെയും അധിവാസസ്ഥാനമാണ്. കാമവും ക്രോധവും അതില് തഴച്ചുവളരുന്നു. അത് എല്ലാവിധരോഗങ്ങള്ക്കും നല്ക്കുന്ന ആഹാരമാണ്. മരണത്തിനര്പ്പിക്കുന്ന ആഹാരശേഷിപ്പാണ്. വഞ്ചനയുടെ ശേഖരവും വികല്പത്തിന്റെ പ്രവാഹവും മതിഭ്രമത്തിന്റെ ഭ്രാന്തിയും നിറഞ്ഞ അത്, ആഗ്രഹങ്ങളുടെ ജഡരൂപമാണ്. ജനനമരണങ്ങളുടെ പെരുവഴിയാണ്. ഉള്ളറയില് തേളുകളെക്കൊണ്ടു നിറഞ്ഞ അത് വ്യാഘ്രങ്ങളുടെ ഗഹ്വരമാണ്. വ്യഭിചാരിണികളുടെ ഉത്തമസുഹ്യത്തും ഇന്ദ്രിയ സുഖഭോഗങ്ങളുടെ ഉപകരണവുമാണ്. അതു ഒരുദുര്മന്ത്രവാദിനിയുടെ ഭൂതാനുകമ്പ പോലെയോ, വിഷത്തിന്റെ ശീതളപാനീയം പോലെയോ, കപടനാട്യക്കാരായ കള്ളന്മാരില് അര്പ്പിക്കുന്ന വിശ്വാസം പോലെയോ ആണ്. അത് ഒരു കുഷ്ഠരോഗിയുടെ ആശ്ലേഷംപോലെയോ, മാരകമായ സര്പ്പത്തിനു പുറമെ കാണുന്ന മൃദുത്വം പോലെയോ, പക്ഷികളെയും മൃഗങ്ങളെയും വലയിലാക്കുന്ന വേടന്റെ വശ്യസംഗീതം പോലെയോ ആണ്. അത് മനുഷ്യര് ബാഹ്യമായി പ്രകടിപ്പിക്കുന്ന ആദരവുപോലെയോ ആണ്. ചുരുക്കിപ്പറഞ്ഞാല് ദേഹം എല്ലാ ദുരന്തങ്ങളുടേയും ഒരു ദുഃഖാര്ണ്ണവമാണ്. അത് നിദ്രയില് കാണുന്ന സ്വപ്നം പോലെയോ, മരീചികയില് വളര്ന്ന നിബിഡവനംപോലെയോ, ധൂമപടലംകൊണ്ട് ഉണ്ടാക്കപ്പെട്ട ആകാശം പോലെയോ ഉള്ള അയഥാര്ത്ഥ വസ്തുവാണ്. എന്റെ അമേയമായസ്വരൂപവുമായി ഐക്യം പ്രപിക്കുന്നവര്ക്ക്, ഇനിയും ഒരു ജന്മം എടുത്ത് അപ്രകാരമുള്ള ഒരു ശരീരത്തില് ജീവിക്കാന് ഇടയാവുകയില്ല.
    

കടപ്പാട്  ഗുരു  പരമ്പരയോട്

Friday, 21 July 2017

ഭഗവദ്ഗീത(part-48)

അദ്ധ്യായം എട്ട് :

അക്ഷരബ്രഹ്മയോഗം

ശ്ലോകം 6

യം യം വാപി സ്മരന് ഭാവം
ത്യജത്യന്തേ കളേബരം
തം തമേവൈതി കൗന്തേയ
സദാ തദ്ഭാവഭാവിതഃ

അല്ലയോ അര്ജുനാ, മരണവേളയില് ഒരുവന് ഏതേതുരൂപത്തെ സ്മരിച്ചുകൊണ്ടു ദേഹത്തെ ഉപേക്ഷിക്കുന്നുവോ, ജീവിതത്തില് അധികസമയവും ആ രൂപത്തെ തന്നെ ചിന്തിച്ചു കഴിഞ്ഞിരുന്ന അവന് അതതുരൂപത്തെ തന്നെ പ്രാപിക്കുന്നു.

സാധാരണയായി, മരണസമയം സമാഗതമാകുമ്പോള് ഒരുവന് ഏതിനെപ്പറ്റി ചിന്തിക്കുന്നുവോ അവന് അതായിത്തീരുന്നുവെന്നാണ് പൊതുതത്ത്വം. നിര്ഭാഗ്യവാനായ ഒരാള് ഭയപ്പെട്ട് അതിവേഗത്തില് അനിയന്ത്രിതമായി ഓടുമ്പോള് ആപല്ക്കരമായി ഒരു കിണറ്റില് വീഴാന് ഇടയായാല് അത് ഒഴിവാക്കുന്നതിന് ആരെക്കൊണ്ടും സാധ്യമല്ല. അതുപോലെ മരണവേളയില് ചിന്തിക്കുന്നതെന്താണോ, അത് ആയിത്തീരാതിരിക്കാന് അവനു സാധ്യമല്ല. ഒരുവന് ഉണര്ന്നിരിക്കുമ്പോള് ആഗ്രഹിക്കുന്ന കാര്യങ്ങള് അവന് ഉറക്കത്തില് സ്വപ്നം കാണുന്നു. അതുപോലെ ഒരുവന് ജീവിച്ചിരിക്കുമ്പോള്, അവന്റെ ഹൃദയത്തില് താലോലിച്ചു നിര്ത്തിയിരുന്ന ആഗ്രഹങ്ങള്, മരണസമയത്ത് അവന്റെ മനസ്സില് പ്രചുരമായി വിരിയുന്നു. അങ്ങനെ ഒരുവന് മരണസമയത്ത് ഏതേതു ഭാവമാണോ ഭാവനചെയ്തുകൊണ്ടുദേഹം വിട്ടുപോകുന്നത്, അവന് അതതുഭാവത്തെത്തന്നെ പ്രാപിക്കാന് ഇടവരുന്നു.

അദ്ധ്യായം എട്ട് :

അക്ഷരബ്രഹ്മയോഗം

ശ്ലോകം 7

തസ്മാത് സര്വ്വേഷു കാലേഷു
മാമനുസ്മര യുദ്ധ്യ ച
മയ്യര്പ്പിതമനോബുദ്ധിഃ
മാമേവൈഷ്യസ്യസംശയഃ

അതിനാല് എല്ലാകാലത്തിലും എന്നെ സ്മരിച്ചാലും. യുദ്ധവും ചെയ്യുക. എന്നില് മനോബുദ്ധികളെ അര്പ്പിച്ച നീ എന്നെത്തന്നെ പ്രാപിക്കും. ഈ കാര്യത്തില് യാതൊരു സംശയവുമില്ല.

ആകയാല് അര്ജ്ജുന, നീ എല്ലായ്പോഴും എന്നെപ്പറ്റി ചിന്തിക്കണം. നിന്റെ കണ്ണുകള്ക്കു ഗോചരമാകുന്ന എല്ലാറ്റിന്റേയും, നിന്റെ കാതുകള് ശ്രവിക്കുന്ന എല്ലാ ശബ്ദത്തിന്റെയും, , നിന്റെ മനസ്സില് ചിന്തിക്കുന്ന സര്വ്വത്തിന്റോയും, നിന്റെ നാവുകൊണ്ടു സംസാരിക്കുന്ന സകലത്തിന്റേയും, അകത്തും പുറത്തുമുള്ള വിഷയം ഞാന് തന്നെയാണ്. എല്ലാറ്റിലും എല്ലാക്കാലത്തും ഞാന് അധിവസിക്കുന്നു. ഈ വസ്തുത മനസ്സിലാക്കിയാല് നിനക്കു ഞാനുമായി സാത്മ്യം പ്രാപിക്കാന് കഴിയും. ഇപ്രകാരം സംഭവിക്കുമ്പോള് , ഈ ശരീരം ഉപേക്ഷിക്കുന്ന അവസരത്തിലും, നിനക്കു മരണത്തെ ഭയപ്പെടേണ്ടതില്ല. അപ്പോള് പിന്നെ യുദ്ധത്തില് മരിക്കുമെന്നുള്ള ഭീതിക്കു സ്ഥാനമെവിടെ? നിന്റെ മനസ്സും ബുദ്ധിയും യഥാര്ത്ഥത്തില് എനിക്ക് അര്പ്പിക്കപ്പെട്ടു കഴിഞ്ഞാല് നീ എന്നെ പ്രാപിക്കും. ഇതു നിന്നോടുള്ള എന്റെ സുനിശ്ചിതമായ വാഗ്ദാനമാണ്. ഇത് എങ്ങനെ നടപ്പാക്കാമെന്നു നിനക്കു വല്ല സംശയവുമുണ്ടെങ്കില് നീ യോഗാനുഷ്ഠാനം നടത്തിശ്രമിച്ചു നോക്കണം. എന്നിട്ടും നിനക്ക് ഇതിന്റെ ഫലം ലഭിക്കുന്നില്ലെങ്കില് നീ എന്നോടു കോപിച്ചുകൊള്ളുക.

അദ്ധ്യായം എട്ട് :

അക്ഷരബ്രഹ്മയോഗം

ശ്ലോകം 8

അഭ്യാസയോഗയുക്തേന
ചേതസാ നാന്യഗാമിനാ
പരമം പുരുഷം ദിവ്യം
യാതി പാര്ത്ഥാനുചിന്തയന്

അല്ലയോ അര്ജുന, അഭ്യാസം കൊണ്ട് ആത്മാനുഭവം നേടിയതും തുടര്ന്നുള്ള യോഗാനുഭവം കൊണ്ട് അന്യവിഷയത്തില് പ്രവേശിക്കാതെയുമിരിക്കുന്ന മനസ്സുകൊണ്ട് പ്രകാരരൂപനായ പരമപുരുഷനെ ധ്യാനം ചെയ്യുന്നവന് ആ പരമപുരുഷനെ തന്നെ പ്രാപിക്കുന്നു.

യോഗാനുഷ്ഠാനം കൊണ്ടു നിന്റെ ചിത്തം ശുദ്ധവും ശക്തവുമാക്കിത്തീര്ക്കണം. ശരിയായ മാര്ഗ്ഗം സ്വീകരിച്ചാല് മുടന്തനുപോലും ഒരു മല കയറാന് കഴിയും. അതുപോലെ അഭ്യാസംകൊണ്ടു നിന്റെ മനസ്സ് പരബ്രഹ്മത്തില് കേന്ദ്രീകരിക്കുക. അപ്പോള് പിന്നെ നിന്റെ ശരീരം നിലനില്ക്കുകയോ നശിക്കുകയോ ചെയ്യുന്നത് ഒരു പ്രശ്നമല്ല. വിവിധ ലക്ഷ്യങ്ങളുടെ പിന്നാലെ പാഞ്ഞു നടക്കുന്നമനസ്സ് ആത്മാവില് ഉറച്ചാല് ശരീരം നിലനില്ക്കുന്നുവെന്നോ നശിച്ചുവെന്നോ ആരാണ് ഓര്മ്മിക്കുക? ശബ്ദായമാനമായി കുലംകുത്തി പാഞ്ഞൊഴുകുന്ന സരിത്ത് സാഗരവുമായി സമ്മേളിച്ചു കഴിഞ്ഞാല് പിന്നെ അതു പുറപ്പെട്ടതിനു ശേഷം എന്തു സംഭവിച്ചുവെന്നറിയാന് തിരുച്ചുവരുമോ? ഒരിക്കലുമില്ല. നദിയും സമുദ്രവും ഒന്നായിത്തീരുന്നു. അതുപോലെ, മനസ്സ് ബ്രഹ്മവുമായി ഏകീകരിക്കുമ്പോള് ജനനനവും മരണവും അവസാനിക്കുന്നു. അതാണ് പരമാനന്ദം.


അദ്ധ്യായം എട്ട് :

അക്ഷരബ്രഹ്മയോഗം

ശ്ലോകം 9

കവിം പുരാണമനുശാസിതാരാ-
മണോരണീയാംസമനുസ്മരേദ്യഃ
സര്വ്വസ്യ ധാതാരമചിന്ത്യരൂപ-
മാദിത്യവര്ണം തമസഃ പരസ്താത്

ശ്ലോകം 10

പ്രയാണകാലേ മനസാഽചലേന
ഭക്ത്യാ യുക്തോ യോഗബലേന ചൈവ
ഭ്രുവോര്മ്മദ്ധ്യേ പ്രാണമാവേശ്യ സമ്യക്
സ തം പരം പുരുഷമുപൈതി ദിവ്യം

ചലിക്കാത്ത മനസ്സോടും ഭക്തിയോടും ധ്യാനബലത്തോടും കൂടിയിരിക്കുന്ന യാതൊരുവന് മരണകാലത്തില് പ്രാണവായുവിനെ പുരികങ്ങളുടെ മധ്യത്തില് വേണ്ടുംവണ്ണം നിര്ത്തിയിട്ട്, സര്വ്വജ്ഞനും ചിരന്തനനും നിയന്താവും അണുവിനെക്കാളും അതിസൂക്ഷ്മമായിരിക്കുന്നവനും സകല പ്രപഞ്ചത്തിനും രക്ഷകനും ചിന്തിപ്പാനാവാത്ത രൂപത്തോടുകൂടിയവും സൂര്യനെപ്പോലെ പ്രകാശമുള്ളവനും മായയെ അതിക്രമിച്ചവനുമായ പരമപുരുഷനെ ഇടവിടാതെ സ്മരിക്കുന്നുവോ, അവന് ദിവ്യമായ പരമാത്മസ്വരൂപത്തെ പ്രാപിക്കുന്നു.

ബ്രഹ്മം നിരാകാരമാണ്. അതിനു ജനനമരണങ്ങളില്ല. അത് അഖണ്ഡവും സര്വസാക്ഷിയുമാകുന്നു. അത് ആകാശത്തേക്കാളും പൗരാണികവും അണുവിനേക്കാളും സൂക്ഷ്മവുമാണ്. അതിന്റെ പ്രഭാവം പ്രപഞ്ചത്തെ കര്മ്മോദ്യുക്തമാക്കുന്നു. അത് എല്ലാറ്റിനേയും സൃഷ്ടിക്കുകയും പ്രപഞ്ചത്തെ നിലനിര്ത്തുകയും ചെയ്യുന്നു. അചിന്ത്യവും ബോധാതീവുമാണത്. ഉറുമ്പുകള്ക്കു തീക്കനലില് കയറാന് പറ്റാത്തതു പോലെ, ഇരുട്ടിനു സൂര്യപ്രകാശത്തില് കയറിപ്പറ്റാന് കഴിയാത്തതു പോലെ, മാംസചക്ഷുസ്സുകള്ക്ക് അതു പകല്വെളിച്ചത്തില് പോലും ദൃഷ്ടിഗോചരമല്ല. എന്നാല് ജ്ഞാനികള്ക്ക് സൂര്യകിരണങ്ങളുടെ ഒരു കുമ്പാരമെന്നതു പോലെ ശാശ്വതപ്രകാശം  പരത്തുന്നതായി അതിനെ ദര്ശിക്കാവുന്നതാണ്. അദ്ദേഹത്തിന്റെ കാര്യത്തില് അതിന് ഉദയമോ അസ്തമനമോ ഉണ്ടെന്നു പറയുന്നത് അര്ത്ഥശൂന്യമായ വാക്കുകളാണ്. അദ്ദേഹം മരണവേളയില് അചലമായ മനസ്സോടെ നിരവദ്യമായ ബ്രഹ്മത്തെ സ്മരിക്കുന്നു. അദ്ദേഹം വടക്കോട്ടു ദര്ശനമായി പത്മാസനത്തിലിരുന്ന്, കര്മ്മയോഗത്തിന്റെ ആനന്ദം ഹൃദയത്തില് ഏന്തിക്കൊണ്ട്, ആത്മസാക്ഷാത്കാരത്തോടുള്ള അഭിനിവേശം നിറച്ച ഏകാഗ്രമായ മനസ്സുമായി, യഥാര്ത്ഥമായ ബ്രഹ്മത്തെ കൈവരിക്കാന് തിടുക്കം കൂട്ടുന്നു. അതിനുശേഷം യോഗാഭ്യാസപാടവംകൊണ്ട് പ്രാണവായുവിനെ സുഷുമ്നാനാഡിയില്കൂടി കടത്തി ആജ്ഞാചക്രമെന്ന നാഡീജാലത്തില് കൊണ്ടുവരുകയും അവിടെനിന്ന് ബ്രഹ്മരന്ധ്രത്തിലെത്തിക്കുകയും ചെയ്യുന്നു. പ്രാണന് ചിദാകാശത്തിലെത്തുമ്പോള് അതു മനസ്സുമായി ഒന്നുചേര്ന്നുവെന്ന് ബാഹ്യമായി തോന്നുമെങ്കിലും അതിന്റെ സംയോജനം അയഥാര്ത്ഥമാണ്. അപ്പോള് അതിരറ്റ ആത്മപ്രേമം കൊണ്ടും യോഗബലം കൊണ്ടും ദൃഢമയ അദ്ദേഹത്തിന്റെ മനസ്സിനെ ഭ്രൂമധ്യത്തില് ശാന്തമായി ഉറപ്പിച്ചു നിര്ത്തി ദേഹത്തിനേയും മനസ്സിനേയും ലയിപ്പിക്കാന് ശ്രമിക്കുന്നു. അപ്പോള് ഒരു മണിയുടെ നാദം അവസാനമായി മണിക്കുള്ളില്തന്നെ ലയിച്ച് ഇല്ലാതാകുന്നതു പോലെയോ, ഒരു പാത്രത്തിന്റെ കീഴില് വെച്ചിരിക്കുന്ന വിളക്കിന്റെ ദീപനാളം അണഞ്ഞത് എപ്പോഴാണോന്നോ എങ്ങനെയാണെന്നോ ആര്ക്കും അറിയാന് കഴിയാത്തതു പോലെയോ, അദ്ദേഹം ശാന്തനായി ശരീരം വെടിയുന്നു. അപ്രകാരമുള്ള ഒരുവന് പരബ്രഹ്മത്തില് എത്തിച്ചേരുന്നു. അദ്ദേഹം പരമപുരുഷനാണ്. അദേഹം പരമാനന്ദപദപ്രാപ്തിയിലെത്തി എന്നെ പ്രാപിക്കുന്നു.

**കടപ്പാട് ഗുരു പരമ്പരയോട് **