Sunday, 12 February 2017

ഭഗവദ്ഗീത(part 26)

അദ്ധ്യായം നാല് : ജ്ഞാനകര്മ്മസന്യാസയോഗം

ശ്ലോകം 32

ഏവം ബഹുവിധാ യജ്ഞാഃ
വിതതാ ബ്രഹ്മണോ മുഖേ
കര്മ്മജാന് വിദ്ധിതാന് സര്വ്വാന്
ഏവം ജ്ഞാത്വാ വിമോഷ്യസേ

ഇപ്രകാരം അനേകവിധമായ യജ്ഞങ്ങള് വേദമുഖത്തില് വിവരിച്ചു പറഞ്ഞിരിക്കുന്നു. എന്നാല് അവയെല്ലാം ഏതെങ്കിലും തരത്തിലുള്ള കര്മ്മവുമായി ബന്ധപ്പെട്ടവയാണെന്നറിയുക. യജ്ഞങ്ങള് കര്മ്മവുമായി ബന്ധപ്പെട്ടവയാണെന്നറിഞ്ഞാല് സംസാരബന്ധത്തില് നിന്ന് നിനക്ക് മുക്തനാകാന് കഴിയും.

വേദത്തില് വേണ്ടവണ്ണം വിശദമായി വിവരിച്ചിട്ടുള്ള അനവധി യജ്ഞങ്ങളെപ്പറ്റി ഞാന് നിന്നോടു പറഞ്ഞുകഴിഞ്ഞു. അതേപറ്റിയെല്ലാം ഇനിയും കൂടുതലായി വിശദീകരിച്ചിട്ട് യാതൊരു കാര്യവും ഇല്ല. സമസ്ത യജ്ഞങ്ങളും കര്മ്മത്തില് വേരൂന്നി നില്ക്കുന്നു എന്നുള്ളതാണ് യഥാര്ത്ഥ പൊരുള്. ഈ യാഥാര്ത്ഥ്യം മനസ്സിലാക്കിയാല് പിന്നെ കര്മ്മങ്ങള് ഒരിക്കലും നിന്റെ ആത്മാവിനെ തളച്ചിടുകയില്ല.

അദ്ധ്യായം നാല് : ജ്ഞാനകര്മ്മസന്യാസയോഗം

ശ്ലോകം 33

ശ്രേയാന് ദ്രവ്യമയാദ്യജ്ഞാത്
ജ്ഞാനയജ്ഞഃ പരന്തപ
സര്വ്വം കര്മ്മാഖിലം പാര്ത്ഥ
ജ്ഞാനേ പരിസമാപ്യതേ

ഹേ പരന്തപ, ദ്രവ്യത്തെക്കൊണ്ടു ചെയ്യുന്ന യജ്ഞത്തെക്കാള് ജ്ഞാനമാകുന്ന യജ്ഞം ശ്രേഷ്ഠമാകുന്നു. എന്തുകൊണ്ടെന്നാല് എല്ലാ കര്മ്മവും സമ്പൂര്ണ്ണഭാവത്തില് ഫലസഹിതം ബ്രഹ്മജ്ഞാനത്തില് തന്നെയാണ് പര്യവസാനിക്കുന്നത്.

ഈ യജ്ഞങ്ങളിലെല്ലാം ആവശ്യമായിരിക്കുന്ന ജഡികവും പ്രാപഞ്ചികവുമായ പല കര്മ്മങ്ങളും വേദത്തില് നല്കിയിട്ടുള്ള വിശദീകരണങ്ങളില് നിന്ന് ഉത്ഭവിച്ചിട്ടുള്ളതാകയാല് അവ സ്വര്ഗ്ഗപ്രാപ്തിക്കു വഴിതെളിക്കുന്ന അസാധാരണമായ ഫലത്തെ ഉളവാക്കുന്നു.

ഈ ദ്രവ്യയജ്ഞങ്ങള് യജ്ഞങ്ങളെന്ന നിലയില് ഉത്കൃഷ്ടങ്ങളാണ്. എങ്കിലും ജ്ഞാനത്തില് വേരൂന്നി നില്ക്കുന്ന ജ്ഞാനയജ്ഞവുമായി താരതമ്യപ്പെടുത്തുമ്പോള്, അവ അര്ക്കകാന്തിയില് ഒളിമങ്ങുന്ന താരപ്രഭപോലെ വിളറി വ്യര്ത്ഥമായിപോകുന്നു. ഈ ജ്ഞാനം പ്രബോധിതമായ ആത്മാവിന്റെ ആദ്ധ്യാത്മിക ചഷുസ്സുകള്ക്ക് ദിവ്യമായ നേത്രാഞ്ജനമാണ്.

യോഗികള് ഇതുപയോഗിച്ച് അന്തര്ഗതമായി ഒളിഞ്ഞുകിടക്കുന്ന പരമാനന്ദത്തിന്റെ നിധി കണ്ടെത്തുന്നു. ഈ ആനന്ദം പ്രാപഞ്ചിക കര്മ്മങ്ങളുടെ മഹത്തായ പരിസമാപ്തിയാണ്. മോചനത്തിന്റെ ധന്യമായ ഖനിയാണ്. ഇത് ആത്മീയ ബുഭൂഷയെ തൃപ്തിപ്പെടുത്തുന്നു. ഇതുമൂലം കാമം ശിഥിലമാകുന്നു. യുക്തിവിചാരം താറുമാറാകുന്നു. ഇന്ദ്രിയങ്ങള് വിഷയങ്ങളെ വിസ്മരിക്കുന്നു.

ചിത്തം ചിത്തവിചാരങ്ങളെ പൊട്ടിച്ചെറിയുന്നു. സംസാരിക്കാനുള്ള ശേഷി സംസാരത്തിനു നഷ്ടപ്പെടുന്നു. അപ്പോള് എല്ലാറ്റിലും ആത്മസ്വരൂപത്ത മാത്രം അയാള് ദര്ശിക്കുന്നു. അതോടെ പരിത്യാഗത്തിന്റെ പരമലക്ഷ്യം പ്രാപിച്ചിരിക്കുന്നു. ത്യാജ്യഗ്രാഹ്യശക്തി കരസ്തമാക്കാനുള്ള ഉന്നം സമ്പൂര്ണ്ണമായി നേടിക്കഴിഞ്ഞിരിക്കുന്നതിനാല് അയാള് അനായാസേന ആത്മാവുമായി താദാത്മ്യം പ്രാപിക്കുന്നു.


അദ്ധ്യായം നാല് : ജ്ഞാനകര്മ്മസന്യാസയോഗം


ശ്ലോകം 34


തദ്വിദ്ധി പ്രണിപ്രാതേന

പരിപ്രശ്നേന സേവായ

ഉപദേഷ്യന്തി തേ ജ്ഞാനം

ജ്ഞാനിനസ്തത്ത്വദര്ശിനഃ


ആത്മതത്വം അറിഞ്ഞിരിക്കുന്ന ജ്ഞാനികള് ജ്ഞാനത്തെ നിനക്കുപദേശിച്ചുതരും. ഈ ജ്ഞാനം ഗുരുപാദത്തില് സാഷ്ടാംഗം പ്രണമിച്ചും അവസരം നോക്കി ഗുരുവിനോട് തത്വപരമായ ചോദ്യങ്ങള് ചോദിച്ചും ശുശ്രൂഷകൊണ്ട് ഗുരുവിനെ പ്രസാദിപ്പിച്ചും അറിയേണ്ടതാണ്.


വിശിഷ്ടമായ ഈ ജ്ഞാനം സമ്പാദിക്കണമെന്ന് നീ ആഗ്രഹിക്കുന്നവെങ്കില്, നീ അര്പ്പണബോധത്തോടെ ഹൃദയംഗമമായി ജ്ഞാനികളെ സേവിക്കണം. തത്ത്വവിത്തുകളുടെ പാദസേവ അവരുടെ ജ്ഞാനക്ഷേത്രങ്ങളിലേക്കുള്ള പടിവാതിലാണ്. അവരെ ശുശ്രൂഷിച്ച് അവരുടെ വിശ്വാസം നേടിയെടുക്കണം.


വിനയത്തോടെ അവരുടെ പാദത്തില് സാഷ്ടാംഗനമസ്കാരം ചെയ്യണം. അഹംങ്കാരമോ അഹന്തയോ ഇല്ലാതെ സര്വ്വാത്മനാ അവരെ ആശ്രയിക്കണം. അപ്പോള് നീ അവരോട് അര്ത്ഥിച്ചാല് നിനക്ക് അറിയേണ്ടതെല്ലാം അവര് നിനക്കുവെളിവാക്കിത്തരും. ഇപ്രകാരം ലഭിക്കുന്ന ജ്ഞാനം നിന്റെ സംശയങ്ങളെയെല്ലാം ദൂരീകരിക്കും.


ഈ വിജ്ഞാന ദീപത്താല് നിന്റെ ഹൃദയം പ്രഭാപൂരിതമായാല് പിന്നെ അതൊരിക്കലും തൃഷ്ണയ്ക്കും ചാഞ്ചല്യത്തിനും ഇരയായിത്തീരുകയില്ല.


അദ്ധ്യായം നാല് : ജ്ഞാനകര്മ്മസന്യാസയോഗം


ശ്ലോകം 35


യജ് ജ്ഞാത്വാ ന പുനര്മോഹം

ഏവം യാസ്യസി പാണ്ഡവ!

യേന ഭൂതാന്യശേഷേണ

ദ്രക്ഷ്യസ്യാത്മന്യഥോമയി


അല്ലയോ അര്ജ്ജുന, തത്ത്വദര്ശികളായ ബ്രഹ്മനിഷ്ഠന്മാരില് നിന്നും ജ്ഞാനം ലഭിച്ചുകഴിഞ്ഞാല്, പിന്നെ ഒരിക്കലും ഞാന് എന്റേത് എന്നിങ്ങനെ ഇപ്പോള് സംഭവിച്ചതുപോലെയുള്ള മമതാമോഹം നിനക്കുണ്ടാവുകയില്ല. എന്തുകൊണ്ടെന്നാല് ഈ ജ്ഞാനംകൊണ്ട് നീ സകല പ്രപഞ്ചഘടകങ്ങളേയും നിന്നില്ത്തന്നെ (സ്വന്തം ആത്മാവില്) കാണുകയും, അനന്തരം നിന്റെ ആത്മാവിനെ പരമാത്മാവായിരിക്കുന്ന എന്നില് ദര്ശിക്കുകയും ചെയ്യും.


ജ്ഞാനത്തിന്റെ വെളിവ് ലഭിക്കുമ്പോള് നിന്റെ മനസ്സ് പരബ്രഹ്മത്തെപോലെ ഭയരഹിതവും എല്ലാ പാരതന്ത്ര്യങ്ങളില് നിന്നും സ്വതന്ത്രവും ആകുന്നു. പിന്നീട് നിന്റെ മനസ്സില് യാതൊരു സംശയവും അവശേഷിക്കുന്നില്ല. അപ്പോള് നീ ഉള്പ്പടെ ഏല്ലാ ജീവജാലങ്ങളേയും എന്നില് ദര്ശിക്കാന് നിനക്കു കഴിയും. മഹത്തായ ഗുരുവിന്റെ കാരുണ്യം നിനക്കു ലഭിക്കുമ്പോള് നിന്നില് ജ്ഞാനോദയം ഉണ്ടാവുകയും അതിന്റെ കിരണങ്ങളേറ്റ് മായാമോഹത്തിന്റെ അന്ധകാരം നിന്നില്നിന്ന് അകന്നുപോകുകയും ചെയ്യും.



തുടരും

** കടപ്പാട്. ഗുരുപരമ്പരയോട് **

ഭഗവദ്ഗീത(part 25)

അദ്ധ്യായം നാല് : ജ്ഞാനകര്മ്മസന്യാസയോഗം

ശ്ലോകം 28

ദ്രവ്യയജ്ഞാസ്തപോയജ്ഞാഃ
യോഗയജ്ഞാസ്തഥാപരേ
സ്വദ്ധ്യായ ജ്ഞാനയജ്ഞാശ്ച
യതയഃ സംശിതവ്രതാഃ

ചിലര് ദ്രവ്യദാനം ചെയ്ത് യജ്ഞം അനുഷ്ഠിക്കുന്നു. മറ്റു ചിലര് തപസ്സനുഷ്ഠിച്ച് യജ്ഞം ചെയ്യുന്നു. ചിലര് മനസ്സിന്റെ സമനിലയെന്ന യോഗം ശീലിച്ച് യജ്ഞം ചെയ്യുന്നു. മറ്റു ചിലര് വേദശാസ്ത്രങ്ങളെ വായിച്ചും അവയുടെ അര്ത്ഥവിചാരം ചെയ്തും യജ്ഞംചെയ്യുന്നു. ഇങ്ങനെ മോക്ഷത്തിനു വേണ്ടി പ്രവര്ത്തിക്കുന്ന ഇവരെല്ലാം അവരവരുടെ നിഷ്ഠയില് മൂര്ച്ചകൂടിയ വ്രതത്തോടു കൂടിയവരാകുന്നു.

സല്പാത്രങ്ങള്ക്ക് യജ്ഞബുദ്ധിയോടുകൂടി ദ്രവ്യദാനത്തെ ചെയ്യുന്നവര് ദ്രവ്യജ്ഞവും യജ്ഞബുദ്ധിയോടുകൂടി തപസ്സുചെയ്യുന്നവര് തപോയജ്ഞവും, പ്രാണായാമം പ്രത്യാഹാരം മുതലായ ലക്ഷണങ്ങളോടു കൂടിയ യോഗമാകുന്ന യജ്ഞം ചെയ്യുന്നവര് യോഗജ്ഞാനവും ചെയ്യുന്നു. ചിലര് ഉദിതമായ വാക്കുള് കൊണ്ട് ഉദിതമായ വാക്കുകളിലേക്ക് അര്പ്പണം നടത്തുന്നു. ഇതിനെ വാഗ് യജ്ഞമെന്ന് പറയുന്നു.

ധ്യാനം ചെയ്ത് വസ്തുവിചാരം നടത്തി ബ്രഹ്മത്തെ അറിയുന്നത് ജ്ഞാനമാകുന്നു. ഈ യജ്ഞങ്ങള് നിര്വ്വഹിക്കുന്നതും അവരുടെ ഗൂഢതത്ത്വങ്ങളെല്ലാം വെളിവാക്കുന്നതും വിഷമകരമായ കാര്യമാണ്. എന്നാല് ഇന്ദ്രിയങ്ങളെ പൂര്ണ്ണമായി നിയന്ത്രിച്ചിട്ടുള്ളവര്ക്ക് അവരുടെ ആത്മീയശക്തികൊണ്ട് ഈ യജ്ഞങ്ങള് വിജയകരമായി നടത്താന് കഴിയും അവരുടെ അഗാധമായ യോഗശക്തിയും അടിയുറച്ച ചിത്തസംയമനവും അവരുടെ ജീവാത്മാവിനെ പരമാത്മാവിന്റെ ബലിപീഠത്തില് അര്പ്പിക്കുന്നതിന് അവരെ കഴിവുള്ളവരാക്കിത്തീര്ക്കുന്നു.

അദ്ധ്യായം നാല് : ജ്ഞാനകര്മ്മസന്യാസയോഗം

ശ്ലോകം 29

അപാനേ ജുഹ്വതി പ്രാണം
പ്രാണേ ഽ പാനം തഥാപരേ
പ്രാണാപാനഗതീ രുദ്ധ്വാ
പ്രാണായാമ പരായണഃ

പ്രാണായാമം ചെയ്യുന്നവരായ മറ്റുചില യോഗികള് പ്രാണന്റേയും അപാനന്റെയും ഗതികളെ അടക്കിയിട്ട്, അപാനനില് പ്രാണനേയും പ്രാണനില് അപാനനേയും ഹോമം ചെയ്യുന്നു.

ഗതി ഭേദമനുസരിച്ച് പ്രാണനെ പ്രാണനെന്നും അപാനന് എന്നും രണ്ടു പേരുകള് ചൊല്ലി വിളിക്കുന്നു. പുറത്തേക്കു പോകുന്നത് അപാനനും ഉള്ളിലേക്ക് കടക്കുന്നത് പ്രാണനുമാണ്. ചിലര് അപാനനെ പ്രാണനില് ഹോമിക്കുന്നു. പ്രാണനുമായുള്ള അപാനന്റെ ഏകീഭവിപ്പിക്കലാണ് അപാനയജനം. ചിലര് പ്രാണനെ അപാനനില് ഹോമിക്കുന്നു.

അപാനനുമായുള്ള പ്രാണന്റെ ഏകീഭവിപ്പിക്കലാണ് പ്രാണയജനം. മറ്റു ചിലര് പ്രാണനേയും അപാനനേയും സ്തംഭിപ്പിച്ചുനിര്ത്തുന്നു. ഇപ്രകാരം സ്തംഭിപ്പിച്ചു നിര്ത്തുമ്പോള് കുടത്തില് നിറഞ്ഞിരിക്കുന്ന വെള്ളംപോലെ പ്രാണന് ഉള്ളില് നിശ്ചലമായി നിറഞ്ഞുനില്ക്കാന്ഇടവരുന്നു. ഇപ്രകാരമുള്ള യജ്ഞം ചെയ്യുന്നവരെ പ്രാണായാമികള് എന്നു പറയുന്നു.

അദ്ധ്യായം നാല് :  ജ്ഞാനകര്മ്മസന്യാസയോഗം
ശ്ലോകം 30

അപരേ നിയതാഹാരാഃ
പ്രാണാന് പ്രാണേഷു ജുഹ്വതി
സര്വ്വേഽപ്യേത യജ്ഞവിദോ
യജ്ഞ ക്ഷപിതകല്മഷാഃ

ചിലര് മിതമായി ആഹാരം കഴിച്ചുകൊണ്ട് അന്തര്വായുക്കളെ (ഇന്ദ്രിയങ്ങളുടെ വ്യാപാരങ്ങളെ) വായൂഭേദങ്ങളില് (തങ്ങള്ക്കധീനമായ ഇന്ദ്രിയങ്ങളില്) ഹോമം ചെയ്യുന്നു. മേല്വിവരിച്ച പ്രകാരമുള്ള യജ്ഞങ്ങള് അനുഷ്ഠിക്കുന്ന എല്ലാവരും യജ്ഞത്തെ അറിഞ്ഞവരും യജ്ഞംകൊണ്ട് പാപത്തെ നശിപ്പിച്ചിരിക്കുന്നവരും ആകുന്നു.

ഹഠയോഗം അനുഷ്ഠിക്കുന്നവര് അവരുടെ ആഹാരത്തെ നിയന്ത്രിച്ചിട്ട് ഉള്ളില് അടങ്ങിയൊതുങ്ങുന്ന പ്രാണപ്രസരങ്ങളില് മറ്റെല്ലാ പ്രാണചലനങ്ങളേയും ഹോമിക്കുന്നു. ഇതാണ് പ്രാണനിലെ പ്രാണയജനം. ഈ രീതിയില് സാധനകള് അനുഷ്ഠിക്കുന്നവരെല്ലാം യജ്ഞമെന്തെന്ന് അറിയുന്നവരാണ്.

ഇപ്രകാരം പ്രാണായാമം ദൃഢപ്പെടുന്നതോടെ പ്രാണന് അത്യന്തം സൂക്ഷ്മമായി ഭവിച്ച് ശരീരത്തിലെ എല്ലാ രോമകൂപങ്ങളിലും പരന്നു വ്യാപിച്ചിട്ട് ചിത്തശുദ്ധിയും ദേഹശുദ്ധിയും ഉണ്ടാക്കിത്തീര്ക്കുന്നു. അങ്ങനെ അത് ആത്മാനുഭവത്തിനു വഴിതെളിക്കുന്നു. മോചനം നേടണമെന്ന് ആഗ്രഹിക്കുന്ന അവരെല്ലാം അവരുടെ മനസ്സിന്റെ മാലിന്യങ്ങളെ ഇപ്രകാരം യജ്ഞങ്ങള്വഴിയായി കഴുകിക്കളഞ്ഞ് ചിത്തശുദ്ധി വരുത്തുന്നു. മനസ്സിന്റെ മായാമോഹങ്ങളും അജ്ഞതയും നീങ്ങുമ്പോള് ശേഷിക്കുന്നത് പരിശുദ്ധമായ ആത്മബോധമാണ്.

അങ്ങനെയുള്ള ആത്മബോധത്തില് അഗ്നിയെന്നോ യാചകനെന്നോ ഉള്ള അതിര്ത്തിവരമ്പുകളൊന്നും ഉണ്ടായിരിക്കുകയില്ല. യജ്ഞകര്ത്താവിന്റെ എല്ലാ ആഗ്രഹങ്ങളും പ്രയോജനകരമായി നിറവേറിയിരിക്കുന്നു. നാനാമുഖങ്ങളായ കര്മ്മങ്ങള് അവസാനിച്ചിരിക്കുന്നു. കര്മ്മവാസനകളെല്ലാം ക്ഷയിച്ച് കര്മ്മസാക്ഷിക്ക് തുല്യം പ്രകാശിക്കാന് ഇടയാകുന്ന ആത്മാവില് ദ്വന്ദഭാവത്തിന്റെ നിഴല്പോലും വീഴുകയില്ല.

അദ്ധ്യായം നാല് : ജ്ഞാനകര്മ്മസന്യാസയോഗം

ശ്ലോകം 31

യജ്ഞശിഷ്ടാമൃതഭുജോ
യാന്തി ബ്രഹ്മ സനാതനം
നായം ലോകോഽസ്ത്യയജ്ഞസ്യ
കുതോഽന്യഃ കുരുസത്തമ

മുന്പറയപ്പെട്ട പ്രകാരമുള്ള യജ്ഞങ്ങളെ ചെയ്തതിന്റെ ശേഷം അമൃതതുല്യമായ വിഹിതാന്നത്തെ ഭുജിക്കുന്നവന് നിത്യമായ ബ്രഹ്മത്തെ പ്രാപിക്കുന്നു. യജ്ഞംചെയ്യാത്തവന് ഈ അല്പസുഖത്തോടുകൂടിയ ലോകം തന്നെ ഇല്ല. അപ്പോള്പിന്നെ ബഹുസുഖത്തോടുകൂടിയ സ്വര്ഗ്ഗാദി അന്യലോകങ്ങള് എവിടെ, എങ്ങനെ സിദ്ധിക്കും.

യജ്ഞം കഴിഞ്ഞ് ശേഷിക്കുന്ന അമൃതം എന്താണ്?

ഈ യജ്ഞങ്ങള് കഴിഞ്ഞ് അവശേഷിക്കുന്നത് കേവലം അന്നമാണെന്ന് കരുതരുത്. അത് അകളങ്കവും അനശ്വരവും പരമവുമായ ജ്ഞാനമാണ്.

പരബ്രഹ്മത്തെ തേടുന്ന ഒരു സത്യാന്വേഷി ഈ ജ്ഞാനത്തെ ‘ഞാന് ബ്രഹ്മമാകുന്നു’ എന്നുള്ള മന്ത്രോച്ചാരണത്തോടുകൂടി ഉപാസിക്കുന്നു. ആത്മീയമായ യജ്ഞങ്ങള് നടത്തി ഇച്ഛാപൂര്ത്തിവരുത്തുന്നവര് അതിന്റെ ശേഷിപ്പായി ലഭിക്കുന്ന ജ്ഞാനമായ അമൃത് അത്യന്തം സംതൃപ്തിയോടെ ഭുജിക്കുകയും അമരത്വംനേടി അനായാസമായി പരബ്രഹ്മത്തില് ലയിക്കുകയും ചെയ്യുന്നു.

യോഗത്തിന്റെ വഴികള് അനുഷ്ഠിക്കാതെയും ആത്മീയമായി തീവ്രമായ ഉത്കര്ഷേച്ഛ ആഗ്രഹിക്കാതെയും ചിത്തസംയമനത്തിനുവേണ്ടി പോരാടാതെയും ഇരിക്കുന്ന ഒരുവന് യഥാര്ത്ഥ പരിത്യാഗത്തിന്റെ ആനന്ദാശ്ലേഷം ലഭിക്കുന്നതല്ല. യജ്ഞരൂപത്തിലല്ലാതെ സ്വാര്ത്ഥമോഹിതനായി കര്മ്മം ചെയ്യുന്നവന് ശാന്തിയോ സുഖമോ അനുഭവിക്കാന് ഇടയാകുന്നില്ല. അവന് ഈ ലോകംതന്നെ നഷ്ടപ്പെടുന്നു. അപ്പോള് പിന്നെ പരലോകത്തിന്റെ കാര്യം പറയാനുണ്ടോ?

(തുടരും )

**കടപ്പാട്. ഗുരുപരമ്പരയോട്**

Saturday, 11 February 2017

ആത്മാവ്

ആത്മാവ്

ജീവനും നിലനിൽപ്പിനും  നിദാനമായി ശരീരത്തിനുള്ളിൽ വർത്തിക്കുന്ന ശക്തി , ശരീരത്തിനുള്ളിലെ അനശ്വരചൈതന്യം അചേതനവും നശ്വരവുമായ ശരീരത്തെ ജീവനുള്ള വ്യക്തിയാക്കുന്ന അമൂർത്തമായ തത്ത്വം. തന്റെ നിലനിൽപിനെ കുറിച്ചുള്ള ബോധത്തിന്റെ രൂപത്തിൽ മനുഷ്യനിൽ വർത്തിക്കുന്ന അനിർവചനീയമായ ചൈതന്യം. അറിയുക, ഇച്ഛിക്കുക, പ്രവർത്തിക്കുക, ആലോചിക്കുക തുടങ്ങിയ ആന്തരിക്കവ്യപരങ്ങൾക്കെല്ലം കാരണഭൂതമായ തത്ത്വം. ഓരോവ്യക്തിയിലും വർത്തിക്കുന്ന പ്രത്യേക ചൈതന്യങ്ങളുടെ രൂപത്തിൽ പ്രത്യക്ഷപ്പെടുന്ന ഏകവും അനിർവചനീയവുമായ മൂലതത്ത്വം. യാതൊരായുധങ്ങളും ആത്മാവിനെ മുറിക്കുന്നില്ല. അഗ്നി അതിനെ ദഹിപ്പിക്കുന്നില്ല, ജലം നനയ്ക്കുന്നില്ല, വായു അതിനെ വരട്ടുന്നില്ല, യാതൊന്നിനോടും ബന്ധപ്പെടാതെ വർത്തിക്കുന്നതാണ് ആത്മാവ്. സുഖദുഃഖങ്ങളോ, പുണ്യപാപങ്ങളോ യതൊരു വിധത്തിലും ആത്മാവിനെ ബാധിക്കുന്നില്ല.

ആത്മാവ് അവ്യക്തമായിരിക്കുന്നു. പ്രാണാനാദിക്രിയകളോടുകൂടിയ ആത്മാവ് അസമഗ്രനാകുന്നു.  പ്രാണനക്രിയചെയ്യുമ്പോൾ അവൻ പ്രാണൻ എന്ന പേരോട് കൂടിയവനാവുന്നു. സംസാരിക്കുമ്പോൾ വാക്ക് എന്നും , കാണുമ്പോൾ ചക്ഷുസ് എന്നും , കേൾക്കുമ്പോൾ ശ്രോത്രം എന്നും , വിചാരിക്കുമ്പോൾ മനസ്സ് എന്നും പേരോടുകൂടിയവനുമാവുന്നു.  ഇവയെല്ലം അവന്റെ കർമ്മങ്ങക്കനുസ്സരിച്ചുള്ള പേരുകൾ ആകുന്നു.  അതുകൊണ്ട് ഇതിൽ ഒന്നിനെ അറിയുന്നവൻ ആത്മാവിനെ മുഴുവനായി അറിയുന്നില്ല. എന്തെന്നാൽ ഓരോന്നുകൊണ്ടും അവൻ അപൂർണനാണ്. ആത്മാവിനെ തന്നെയറിയണം. അവിടെയാണല്ലോ ഇവയെല്ലം ഒന്നായി തീരുന്നത്. ഈ ആത്മാവ് ഇവയിലയെല്ലാത്തിലും വെച്ച് പ്രാപിക്കേണ്ടതായിട്ടുള്ളതാണ്.

ഉപനിഷദ് സൂക്തങ്ങളീൽ നശ്വരമായ ഈ പ്രപഞ്ചത്തെ ഒരു മഹാവൃഷമായി ചിത്രീകരിച്ചിരിക്കുന്നു. വേരുകൾ മുകളിലും  ശാഖകൾ അടിയിലുമായി തലതിരിഞ്ഞിരിക്കുന്ന ഒരാൽമരം. മുകലിലുള്ള വെരു ബ്രഹ്മമാകുന്ന ഈശ്വരൻ.  ലോകത്തിൽ  ക്ഷരമെന്നും, അക്ഷരമെന്നുമുള്ള രണ്ടു പുരുഷന്മാർ . സർവ്വ ഭൂതങ്ങളും ക്ഷരപുരുഷനാണ്, മറഞ്ഞിരിക്കുന്ന നാശമില്ലത്തെ ആത്മാവ് അക്ഷരപുരുഷനും.  ക്ഷരപുരുഷന്മാർ കൂടിച്ചേർന്ന്  ക്ഷേത്രം ഉണ്ടാകുന്നു. . നശിക്കുന്ന ഈ ക്ഷേത്രമാണ് പ്രാണികളുടെ ശരീരം. ഈ ക്ഷേത്രത്തിനുള്ളിൽ നശ്വരങ്ങളായ ഇന്ദ്രിയങ്ങളും.  അക്ഷരപുരുഷനായ ആത്മാവ് രണ്ടു തരത്തിലാണ്. ജീവാത്മാവും പരമാത്മാവും . ആരെ സർവ്വവേദങ്ങളും തേടികൊണ്ടിരിക്കുന്നുവോ ആരെ തിരഞ്ഞ് സർവ്വകർമ്മാനുഷ്ഠാനങ്ങളും ഏകാന്തരോദനം മുഴക്കുന്നുവോ ആ ഉദാത്തമായ ഭാവമാണ് അന്തിമമായ പരമാത്മാവ്. ( പ്രരമാത്മാവ് - സർവ്വ ചാര ചരങ്ങക്കും  ജീവനായിരിക്കുന്ന   ചൈതന്യം )  ജീവാത്മാവ്  - ശരീരസ്ഥമായ ചൈതന്യം. ജീവികളുടെ ശരീരത്തിൽ അതിനു പ്രവർത്തനശേഷിയും വ്യക്തിത്വവും കൊടുത്ത് വർത്തിക്കുന്ന വ്യക്തിഗതചൈതന്യം. ജീവാത്മാവ് ബദ്ധഭാവിയാണ്   ഏതു രീതിയിലായാലും ബന്ധനമുണ്ട്.

അണുവിനെക്കാൾ അണുവും വസ്തുവിനേക്കാൾ പതിനായിരം   മടങ്ങ് അതിസൂക്ഷ്മമാണത്. പ്രാണികളുടെ ശരീരത്തിൽ കൂടിയിരിക്കുന്ന ജീവാത്മാക്കൾ അനേകകോടി രൂപങ്ങളിലുണ്ട്. ഏണ്ണമറ്റ ഈ ജീവാത്മാക്കളെല്ലം പരമാത്മാവിന്റെ പ്രതിരൂപങ്ങൾ  മാത്രമാണ്. ഇതെങ്ങനെ സംഭവിക്കുന്നുവെന്നും ഉപനിഷത്തുകൾ വിശദീകരിക്കുന്നുണ്ട്. സൂര്യൻ ഒരു ജലാശത്തിലെ ദശലക്ഷം ജലബിന്ദുക്കളിൽ പ്രതിഫലിക്കുമ്പോൾ ഓരോബിന്ദുവിലും സൂര്യന്റെ ഓരോ പൂർണ്ണ പ്രതിരൂപമുണ്ടാകുന്നു. അവയെല്ലം തന്നെ മൂലവസ്തുവായ സൂര്യന്റെ പ്രീതിഛായകൾ മാത്രമാണ്. ശരീരങ്ങൾ വിധത്തിൽ ഈ ഏകത്വവും  പ്രതിബിംബിച്ച് വിഭിന്ന ജീവാത്മാക്കളായി കാണപ്പെടുന്നു. ഈ ഏകത്വവും അഖണ്ഡതയും പ്രപഞ്ചത്തിന്റെ  മൂലസ്വഭാവമാണ്. ജലം വറ്റുമ്പോൾ  സൂര്യന്റെ പ്രതിഛായകൾ സൂര്യനിൽ തന്നെ ലയിക്കുന്നതുപോലെ ജീവാത്മാക്കൾ പരമാത്മാവിൽ വിലയം പ്രാപിക്കും. അതാണ് പരമമായ മോക്ഷം....

**കടപ്പാട്. ഗുരുപരമ്പരയോട്**

Tuesday, 7 February 2017

ഭഗവദ്ഗീത (part 24)

അദ്ധ്യായം നാല് : ജ്ഞാനകര്മ്മസന്യാസയോഗം

ശ്ലോകം 22

യദൃച്ഛാലാഭസന്തുഷ്ടോ ദ്വന്ദ്വാതീതോ വിമത്സരഃ
സമഃ സിദ്ധാവസിദ്ധൌ ച കൃത്വാപി ന നിബധ്യതേ

യാദൃച്ഛയാ ലഭിക്കുന്നതുകൊണ്ട് സന്തുഷ്ടനും സുഖദുഃഖാദി ദ്വന്ദ്വങ്ങളെ അതിജീവിച്ചവനും നിര്മ്മത്സരനും ജയപരാജയങ്ങളില് സമചിത്തനും ആയവന് കര്മ്മം ചെയ്താലും ബദ്ധനാകുന്നില്ല.

അദ്ധ്യായം നാല് : ജ്ഞാനകര്മ്മസന്യാസയോഗം

ശ്ലോകം 23

ഗതസംഗസ്യ മുക്തസ്യ
ജ്ഞാനാവസ്ഥിത ചേതസഃ
യജ്ഞാനയാചരതഃ കര്മ്മ
സമഗ്രം പ്രവിലീയതേ

ഞാന് , എന്റേത് എന്ന ഭാവങ്ങള് പൂര്ണ്ണമായി ഉപേക്ഷിച്ചവനും, കാമക്രോധാദികളില് നിന്ന് മോചിച്ചവനും. ജ്ഞാനത്തില്തന്നെ സ്ഥിരമായ മനസ്സോടുകൂടിയവനും, പരമേശ്വരാരാധനമായിട്ട് കര്മ്മം ചെയ്യുന്നവനുമായ അവന്റെ സകല കര്മ്മവും വാസനാസഹിതം നശിച്ചുപോകുന്നു.

മനുഷ്യാകാരത്തില് കാണുന്ന അവന്റെ ശരീരത്തിന്റെ എല്ലാഭാഗങ്ങളിലും ചൈതന്യം സ്ഫുരിക്കുന്നുണ്ടാകും. പരിശോധിച്ചാല് അവന് പരബ്രഹ്മത്തിനോട് തുല്യമായ പരിശുദ്ധിയും നിഷ്കളങ്കതയും ഉള്ളതായി കാണാന് കഴിയും. അപ്രകാരമുള്ള ഒരുവന് യജ്ഞങ്ങളോ തത്തുല്യങ്ങളായ ആരാധനാകര്മ്മങ്ങളോ കൗതുകത്തിനായി നടത്തുകയാണെങ്കില് പോലും ആ കര്മ്മങ്ങളെല്ലാം അവനില്ത്തന്നെ അലിഞ്ഞുചേരും. അകാലത്തില് ആകാശത്ത് അണിനിരക്കുന്ന കര്മേഘങ്ങള് മഴപെയ്യിക്കാതെ അംബരത്തില് ആവിയായി അവിഞ്ഞു ചേരുന്നതു പോലെ വേദവിധി അനുസരിച്ച് അവന് നിര്വ്വഹിക്കുന്ന എല്ലാ ആരാധനാക്രമങ്ങളും മറ്റു കര്മ്മങ്ങളും, അവയുമായി അവനുള്ള ഏകത്വം മൂലം അവനില് അലിഞ്ഞു ചേരുന്നു.

അദ്ധ്യായം നാല് : ജ്ഞാനകര്മ്മസന്യാസയോഗം

ശ്ലോകം 24

ബ്രഹ്മാര്പ്പണം ബ്രഹ്മഹവിര്
ബ്രഹ്മാഗ്നൗ ബ്രഹ്മണാ ഹുതം
ബ്രഹ്മൈവ തേന ഗന്തവ്യം
ബ്രഹ്മകര്മ്മ സമാധിനാ

യജ്ഞത്തില് ഏതു വസ്തു കൊണ്ട് നെയ്യ് മുതലായ ഹവിര്ദ്രവ്യങ്ങളെ അഗ്നിയില് ഹോമം ചെയ്യുന്നുവോ, ആ വസ്തുവും (സ്രുക്ക്,സ്രുവാദി പത്രങ്ങളും) ബ്രഹ്മം തന്നെയാകുന്നു. ഹോമിക്കപ്പെടുന്ന നെയ്യ്, അന്നം മുതലായ ഹോമദ്രവ്യങ്ങളും ബ്രഹ്മം തന്നെ. ബ്രഹ്മമാകുന്ന അഗ്നിയില് ബ്രഹ്മമാകുന്ന യജ്ഞകര്ത്താവിനാല് ഹോമിക്കപ്പെടുന്നുവെന്ന ക്രിയയും ബ്രഹ്മം തന്നെ. ബ്രഹ്മമാകുന്ന ഈ യജ്ഞകര്മ്മത്തില് സമാഹിത ചിത്തനായവനാല് (ക്രമപ്പെടുത്തിയ മനസ്സോടുകൂടിയവനാല് ) പ്രാപിക്കപ്പെടേണ്ടതും ബ്രഹ്മം തന്നെ.

ഇത് ഒരു ഹോമമാണെന്നോ, താനാണു ഹോമം നടത്തുന്നതെന്നോ, ഇതില് ഇന്നയിന്ന കാര്യങ്ങളാണ് ഹോമിക്കപ്പെടുന്നതെന്നോ ഉള്ള ഭേദവിചാരം അയാളുടെ ബോധമനസ്സില് ഉണ്ടായിരിക്കുകയില്ല. ഹോമദ്രവ്യങ്ങളും മറ്റുപ്രകരണങ്ങളും മന്ത്രോച്ചാരണങ്ങളുമെല്ലാം ശാശ്വതമായ പരബ്രഹ്മസ്വരൂപത്തോടുകൂടിയതാണെന്ന് അയാള് വിശ്വസിക്കുന്നു. അപ്രകാരം കര്മ്മം തന്നെ ബ്രഹ്മത്തില് വേരുന്നിനില്ക്കുന്നുവെന്ന് മനസ്സിലാക്കുമ്പോള് അയാളുടെ കര്മ്മം പിന്നിട്ട്, വിവേചനാശക്തി ഉപയോഗിച്ച് കാര്യങ്ങള് ഗ്രഹിക്കാന് കഴിവുള്ളവനായി യുവത്വത്തെ പ്രാപിക്കുമ്പോള് , പരിത്യാഗത്തെ പരിണയിച്ചിട്ട് രാത്രിയും പകലും ഒരുപോലെ ഉപാസനയില് മുഴുകി തന്റെ ആത്മീയ ഗുരുവിന്റെ ഉപദേശമാകുന്ന യോ
ഗാഗ്നിയില് തന്റെ മനസ്സും അജ്ഞതയും ഹോമിക്കുന്നു.

-

അദ്ധ്യായം നാല് : ജ്ഞാനകര്മ്മസന്യാസയോഗം

ശ്ലോകം 25

ദൈവമേവാപരേ യജ്ഞം
യോഗിനഃ പര്യുപാസതേ
ബ്രഹ്മാഗ്നാവപരേ യജ്ഞം
യജ്ഞേനൈവോപജുഹ്വതി.

ചില കര്മ്മയോഗികള് ഇന്ദ്രാദി ദേവസങ്കല്പങ്ങള്ക്കുതന്നെ പ്രാധാന്യം നല്കിക്കൊണ്ടുള്ള യാഗാദി കര്മ്മങ്ങള് ചെയ്യുന്നു. മറ്റുചില ജ്ഞാനയോഗികള് ബ്രഹ്മാര്പ്പണം തുടങ്ങിയ യജ്ഞോപായത്താല് ജീവാത്മാവിന് ബ്രഹ്മരൂപമായിരിക്കുന്ന അഗ്നിയില് ഹോമം ചെയ്യുന്നു.

ഇപ്രകാരം ഒരുവന് കര്മ്മയോഗത്തിനു മുന്തൂക്കം നല്കി ചെയ്യുന്ന യജ്ഞത്തിന് ദൈവയജ്ഞം എന്നു പറയുന്നു. അവന് അതുവഴി ആത്മാനന്ദം തേടുന്നു. തന്റെ ശരീരം പൂര്വ്വകര്മ്മങ്ങളെ ആധാരമാക്കിയാണ് സംരക്ഷിക്കപ്പെടുന്നതെന്ന് പൂര്ണ്ണബോദ്ധ്യമുള്ള ഒരുവന് ആ ശരീരത്ത പുഷ്ടിപ്പെടുത്തുന്നതിനെപ്പറ്റി ചിന്തിക്കാറില്ല. അങ്ങനെയുളളവന് മഹായോഗി എന്നറിയപ്പെടുന്നു. ചിലര് ബ്രഹ്മരൂപമായി യാഗാഗ്നിയെ ജ്വലിച്ചിട്ട് യജ്ഞത്തെത്തന്നെ (ആത്മാവിനെ) ഹോമദ്രവ്യമായി സങ്കല്പിച്ച് അതില് ആഹുതി ചെയ്യുന്നു.

[24,25 എന്നീ ശ്ലോകങ്ങള് കൊണ്ട് ബ്രഹ്മജ്ഞാനികള് ചെയ്യുന്ന യജ്ഞാനത്തെ വിവരിച്ച ശേഷം ബ്രഹ്മജ്ഞാനികളല്ലാത്ത നൈഷ്ഠിക ബ്രഹ്മചാരികളും ഗൃഹസ്ഥാശ്രമികളുമായവര് മോക്ഷച്ഛയോടെ ചെയ്യുന്ന യജ്ഞാദികളെപ്പറ്റി പറയുന്നു.]

അദ്ധ്യായം നാല് : ജ്ഞാനകര്മ്മസന്യാസയോഗം

ശ്ലോകം 26

ശ്രോത്രാദീനീന്ദ്രിയാണ്യന്യേ
സംയമാഗ്നിഷു ജൂഹ്വതി
ശബ്ദാദീന് വിഷയാനന്യേ
ഇന്ദ്രിയാഗ്നിഷു ജൂഹ്വതി

ചില സാധകര് ചെവി മുതലായ ജ്ഞാനേന്ദ്രിയങ്ങളേയും കൈ, കാല് തുടങ്ങിയ കര്മ്മേന്ദ്രിയങ്ങളേയും സംയമമാകുന്ന അഗ്നികളില് ഹോമിക്കുന്നു. വേറെ ചിലര് ശബ്ദം, സ്പര്ശം തുടങ്ങിയ വിഷയങ്ങളെ ഇന്ദ്രിയങ്ങളാകുന്ന അഗ്നിയില് ഹോമിക്കുന്നു.

ചിലര് ആത്മനിയന്ത്രണം അഥവാ ചിത്തസംയമനം ആകുന്ന യാഗാഗ്നിയാണ് കൊളുത്തുന്നത്. അവര് അതില് ശരീരനിയന്ത്രണം, മനസ്സ്, വാക്ക് തുടങ്ങിയ ഇന്ദ്രിയങ്ങളുടെ നിര്വ്വചനങ്ങള് ഹോമ ദ്രവ്യമായി സങ്കല്പ്പിച്ച മന്ത്രോച്ചാരണത്തോടുകൂടി ഹോമിക്കുന്നു. (യോഗികള് ഇന്ദ്രിയങ്ങളെ വിഷയങ്ങളില് പ്രവേശിപ്പിക്കാതെ നടക്കുന്നുവെന്ന് താല്പര്യം.)

മറ്റു ചിലര് അവരില് വൈരാഗ്യം ഉദിക്കുന്നതോടുകൂടി ചിത്തസംയമനമാകുന്ന ശ്രീകോവില് പഞ്ചേന്ദ്രിയങ്ങളുടെ അഗ്നിയെ ജ്വലിപ്പിക്കുന്നു. ഈ അഗ്നി വൈരാഗ്യത്തിന്റെ തീജ്ജ്വാലയില് മായാമോഹത്തിന്റെ ചുള്ളിക്കെട്ടുകള് എരിച്ചു തീര്ക്കുമ്പോള് തൃഷ്ണയുടെ പുകപടലം അഞ്ച് യജ്ഞകുണ്ഡങ്ങളില് നിന്നും ഉയര്ന്നു മറയുകയും, യജ്ഞകുണ്ഡങ്ങള് വെടിപ്പും തിളക്കവും ഉള്ളതായി കാണപ്പെടുകയും ചെയ്യുന്നു. അപ്പോള് അവര് ‘ഞാന് ബ്രഹ്മമാകുന്നു’ എന്ന ദിവ്യമായ മന്ത്രം ഉച്ചരിച്ചുകൊണ്ട് പഞ്ചേന്ദ്രിയവിഷയങ്ങളെ മുഴുവന് ഹോമദ്രവ്യങ്ങളാക്കി ധര്മ്മശാസ്ത്രാദികളില് നിര്ദ്ദേശിച്ചിട്ടുള്ളതുപോലെ ഇന്ദ്രിയാഗ്നികളില് ഹോമിക്കുന്നു.

അദ്ധ്യായം നാല് : ജ്ഞാനകര്മ്മസന്യാസയോഗം

ശ്ലോകം 27

സര്വ്വാണീന്ദ്രിയകര്മ്മാണി
പ്രാണകര്മ്മാണി ചാപരേ
ആത്മസംയമയോഗാഗ്നൗ
ജുഹ്വതി ജ്ഞാനദീപിതേ

മറ്റു ചില ധ്യാനനിഷ്ഠന്മാര് ജ്ഞാനകര്മ്മേന്ദ്രിയങ്ങളുടേയും പ്രാണന് മുതലായ പത്തു വായുക്കളുടെയും വ്യാപാരങ്ങളെ ആത്മവിഷയകമായ ജ്ഞാനം കൊണ്ടു ജ്വലിക്കുന്നതായ ആത്മസംയമയോഗമെന്ന അഗ്നിയില് ഹോമിക്കുന്നു.

അല്ലയോ പാര്ത്ഥാ, ഇപ്രകാരം ചിലര് അവരുടെ പാപത്തെ കഴുകികളയുന്നു. ചിലര് വിവേചനമാകുന്ന അരണി ഗുരു ഉപദേശിച്ച പ്രകാരം, ഹൃദയമാകുന്ന അരണിയോടു ചേര്ത്ത് അതിവേഗത്തില് ഉരുമ്മുന്നു. എല്ലാ മാനസികാവസ്ഥകളും ഏകരൂപമാക്കി ദ്രവീഭവിപ്പിച്ചതിനുശേഷമുള്ള ഉരസല് ആയതുകൊണ്ട് ഇതിന് പെട്ടെന്നു ഫലം സിദ്ധിക്കുകയും ജ്ഞാനത്തിന്റെ അഗ്നി കത്തുകയും ചെയ്യുന്നു. എന്നാല് ഈ അഗ്നി കത്തിജ്ജ്വലിക്കുന്നതിനുമുമ്പ് അതില്നിന്നുണ്ടാകുന്നത് അത്ഭുതശക്തികള് സമ്പാദിക്കണമെന്നുള്ള മോഹത്തിന്റെ വശീകരണധൂമമാണ്.

ധൂമപ്രവാഹം നില്ക്കുമ്പോള് ജ്ഞാനത്തിന്റെ തീപ്പൊരികള് കാണാറാവുന്നു. ആത്മീയാനുഷ്ഠാനങ്ങള് കൊണ്ട് ലാഘവമാക്കിത്തീര്ത്ത ചിത്തത്തിന്റെ ബന്ധനരഹിതമായ ചെറിയ അംശങ്ങള് ഈ ജ്ഞാനാഗ്നിയില് ഇട്ടുകൊടുക്കുമ്പോള് , മമതയാകുന്ന നെയ്യിന്റെ സഹായത്തോടെ അഗ്നി ആളിക്കത്തി വാസനകളെ എരിച്ചു കളയുന്നു. അപ്പോള് ഇന്ദ്രിയ കര്മ്മങ്ങളെ ‘ഞാന് ബ്രഹ്മമാകുന്നു, ഞാന് ബ്രഹ്മമാകുന്നു’ എന്ന മന്ത്രോച്ചാരണത്തോടുകൂടി ഈ അഗ്നിജ്വാലയിലേക്കു നിവേദിക്കുന്നു. പിന്നീട് പ്രാണന് മുതലായ വായുക്കളുടെ വ്യാപാരങ്ങളെ അവസാനത്ത ഹോമദ്രവ്യമാക്കി ഈ അഗ്നിയില് ഹോമിക്കുന്നു. ജ്ഞാനത്തിന്റെ പരിസരമാപ്തിയില് ബ്രഹ്മത്തില് നിമഗ്നമായി അവഭൃതസ്നാനവും നടത്തുന്നു.

ആത്മാനിയന്ത്രണമെന്ന യജ്ഞത്തിന്റെ അവസാനത്തില് യജ്ഞശേഷിപ്പായി ലഭിക്കുന്ന ആത്മജ്ഞാനാനന്ദത്തിന്റെ അനുഭൂതിയാകുന്ന ഹവിസ്സ് അവര് യജ്ഞശിഷ്ടമായി അനുഭവിക്കുന്നു. അതുപോലെ യജ്ഞം നടത്തി മോക്ഷം നേടിയവര് പലരുമുണ്ട്. ഇപ്രകാരമുള്ള യജ്ഞകര്മ്മങ്ങള് പലവിധത്തില് ഉള്ളതാണെങ്കിലും പരബ്രഹ്മവുമായി ഐക്യം പ്രാപിക്കുകയെന്നുള്ളതാണ് എല്ലാറ്റിന്റേയും ഏകലക്ഷ്യം.

തുടരും.....
                      കടപ്പാട്.ഗുരുപരമ്പരയോട്

ആത്മാവ്.

പ്രാണികളുടെ ശരീരം രഥവും, ജ്ഞാനേന്ദ്രിയങ്ങൾ അതിനെ വലിക്കുന്ന കുതിരകളാണ്. മനസ്സ് ആ കുതിരകളുടെ കടിഞ്ഞാണായി വർത്തിക്കുന്നു. ആത്മാവ് ശരീരമെന്ന രഥത്തിലിരുന്ന് കാലപ്രയാണം തുടരുന്ന രഥിയും.  ജ്ഞാനേന്ദ്രിയങ്ങളാകുന്ന                കുതിരകളെ തെളിച്ച് ബുദ്ധിയാകുന്ന സാരഥി ഓടിക്കുന്ന വഴിയിലൂടെ ആത്മാക്കൾ മോക്ഷം തേടിയുള്ള സംസാരമഹായാനം തുടർന്നുകൊണ്ടിരിക്കുന്നു. ജന്മജന്മാന്തരങ്ങളിലൂടെ ശരീരത്തിനുള്ളിൽ കുടിയിരിക്കുന്ന ആത്മാക്കൾ ക്ലേശഭൂയിഷ്ഠമായ ഈ സംസാരയാത്ര തുടർന്നുകൊണ്ടിരിക്കുന്നു. ആ യാത്രയാണ് ജീവിതം.                                            മനോബുദ്ധിയിന്ദ്രിയങ്ങളോടു ആത്മാവ് തന്നെയാണ് സംസാരിയായ ജീവൻ.  മരണസമയത്ത് ആത്മാവ് ശരീരം വിട്ടുപോകുന്നു. മരണത്തോട് നിമുക്തമാകുന്ന ആത്മാവ് ദേവയാനവും പിതൃയാനവുമായി പിരിയുന്നു. ഇതിൽ ദേവയാനം ബ്രഹ്മലോകത്ത് എത്തിചേരുന്നു.  പിതൃയാനം വീണ്ടും മനുഷ്യശരീരത്തിൽ പ്രവേശിക്കുന്നു.  ജീവന്റെ ഈ മഹായാനങ്ങൾക്കിടയിൽ  രൂപം, രസം, ഗന്ധം,സ്പർശം, ശബ്ദം, എന്നി  പഞ്ചവിഷ്യങ്ങളെയും നാനാസുഖങ്ങളെയും ആത്മാക്കൾ  ആസ്വദിക്കുന്നു. ജ്ന്മമൃത്യുജരാരോഗാദി ദോഷങ്ങളൊന്നും ഇവിടെ വെച്ച് ആത്മാവിനെ ബാധിക്കുന്നില്ല. അംഗുഷ്ഠമാത്രമായ ആത്മാവ് ശരീരമദ്ധ്യത്തിലെ ഹൃദയകോശത്തിൽ നിവസിക്കുന്നു.  കാലത്രായാധിനായകന്മാരായ ഈ ആത്മാക്കൾ അധിവസിക്കുന്ന പുരമാണ് ശരീരം.

  " ശരീരത്തെക്കൾ അതിസൂക്ഷ്മമാണ്  മനസ്സ് മനസ്സിനെക്കാൾ സൂക്ഷതരമാണ് ആത്മാവ്.


                     ** കടപ്പാട്.ഗുരുപരമ്പരയോട് **