Thursday, 6 October 2016

വിദുരോപദേശം

വിദുരോപദേശ

iഅഞ്ചിനെ (ഇന്ദ്രിയങ്ങള്‍) ജയിച്ച്, ആറിനെ (സന്ധി, വിഗ്രഹം, യാനം, ആസനം, ദ്വൈധീഭാവം, സമാശ്രയം) അറിഞ്ഞ്, ഏഴിനെ (സ്ത്രീ, ചൂത്, നായാട്ടിന്, മദ്യം, പരുഷവാക്ക്, കഠിനശിക്ഷ, അവിഹിതമായ ധനാര്‍ജ്ജനം) ഉപേക്ഷിച്ചു സുഖമായിരിക്കണം. വിഷം കുടിക്കുന്നവനെ മാത്രം കൊല്ലുന്നു. ശസ്ത്രം ലക്ഷ്യവുമായി വരുന്നവനെ മാത്രം വധിക്കുന്നു. ദുരുപദേശം രാഷ്ട്രത്തിനും രാജാവിനും ഒരേസമയം നാശമുണ്ടാക്കുന്നു. സ്വാദേറിയ ഭക്ഷണം തനിയേ ഭക്ഷിക്കരുത്. ഒരു പ്രധാന കാര്യത്തിലും തനിയേ തീരുമാനം എടുക്കരുത്. ഒറ്റയ്ക്ക് വഴി നടക്കരുത്. പലരും ഉറങ്ങുന്നിടത്ത് ഒറ്റയ്ക്ക് ഉണര്‍ന്നിരിക്കരുത്.


കടല്‍കടക്കാന്‍ നൗക എന്നതുപോലെ സ്വര്‍ഗ്ഗം പൂകാന്‍ സത്യമെന്ന സോപാനം മാത്രമേയുള്ളൂ. ക്ഷമാശീലരായ മനുഷ്യര്‍ക്കു ഒരു കുറ്റമേ മറ്റുള്ളവര്‍ പറയൂ. കഴിവില്ലാത്തവനെന്നു പറയും. അതു സാരമാക്കാനില്ല. ക്ഷമ വലിയ ശക്തിയാണ്. കഴിവില്ലാത്തവനു ക്ഷമ ഗുണവും കരുത്തന് ഭൂഷണവുമാണ്. (ക്ഷമാ ബലമശക്താനാം ശക്താനാം ഭൂഷണം ക്ഷമാ) വശീകരണശക്തിയുള്ള ക്ഷമകൊണ്ട് എന്തും നേടാനാവും. ശാന്തിയാകുന്ന ഖഡ്ഗം ധരിച്ചവന്റെ നേര്‍ക്ക് ദുഷ്ടന്മാര്‍ എന്തുചെയ്യാനാണ്. ക്ഷമ മാത്രമാണ് ശാന്തിക്കുള്ള ഉപായം. സംതൃപ്തിയേകുന്നത് വിദ്യയും സുഖം നല്കുന്നത് അഹിംസയും മാത്രമാണ്. കൊള്ളിവാക്കു പറയാത്തവനും ദുര്‍ജ്ജനങ്ങളെ ആരാധിക്കാത്തവനും സജ്ജനങ്ങളുടെ പ്രശംസയ്ക്കു പാത്രീഭവിക്കുന്നു.


മറ്റൊരു സ്ത്രീ കാമിക്കുന്ന പുരുഷനെ കാമിക്കുന്ന സ്ത്രീയും, അന്യര്‍ ബഹുമാനിക്കുന്ന വ്യക്തിയെ അതുകണ്ട് ആരാധിക്കുന്ന മനുഷ്യനും മറ്റുള്ളവരെ ഏറെ വിശ്വസിക്കുന്നവരാണ്. വിലയേറിയ വസ്തുക്കള്‍ കൊതിക്കുന്ന ദരിദ്രനും ശേഷിയില്ലാതെ കോപിക്കുന്നവനും സ്വന്തം ശരീരത്തെ ക്ഷയിപ്പിക്കുന്നു. പ്രവൃത്തിനിരതനാകാത്ത ഗൃഹസ്ഥനും ലൗകിക വ്യാപാരങ്ങളില്‍ മുഴുകുന്ന സന്ന്യാസിയും വിരുദ്ധപ്രവൃത്തികള്‍കൊണ്ട് ദുഷ്‌പേരു നേടുന്നു. കരുത്തനായ ക്ഷമാശീലനും ദാനശീലനായ ദരിദ്രനും സ്വര്‍ഗ്ഗത്തിനു മീതേയുള്ള സ്ഥാനം ലഭിക്കുന്നു. നീതിപൂര്‍വം സമ്പാദിച്ച ധനത്തിന് രണ്ടുവിധത്തില്‍ ദുരുപയോഗം സംഭവിക്കുന്നു. അനര്‍ഹനു നല്‍കലും അര്‍ഹനു നല്‍കാതിരിക്കലുമാണത്. ദാനം ചെയ്യാത്ത സമ്പന്നനെയും കഷ്ടപ്പാടു സഹിക്കാത്ത ദരിദ്രനെയും കഴുത്തില്‍ കല്ലുകെട്ടി കയത്തില്‍ തള്ളണം. യോഗയുക്തനായ സന്ന്യാസിയും പോര്‍ക്കളത്തില്‍ പൊരുതി മരിക്കുന്ന പടയാളിയും സൂര്യമണ്ഡലം ഭേദിച്ച് ഊര്‍ദ്ധ്വലോകം പൂകുന്നു.


രാജാവേ, കാര്യസിദ്ധിക്കു മൂന്നു തരത്തിലുള്ള ഉപായങ്ങള്‍ ഉണ്ട്. ഉത്തമം, മധ്യമം, അധമം. മനുഷ്യരും മൂന്നു വിധത്തിലുണ്ട്. ഉത്തമന്‍, മധ്യമന്‍, അധമന്‍. ഇവരെ യോഗ്യതയനുസരിച്ചുള്ള കര്‍മ്മങ്ങളില്‍ ഏര്‍പ്പെടുത്തണം. സമ്പാദ്യത്തിന് അവകാശമില്ലാത്തവര്‍ മൂവരുണ്ട്. സ്ത്രീ, പുത്രന്‍, അടിമ. ഇവര്‍ സമ്പാദിക്കുന്നത് നാഥനുവേണ്ടിയാണ്. പരദ്രവ്യഹരണം, പരസ്ത്രീസംഗമം, മിത്രത്യാഗം ഇവ മൂന്നും നാശഹേതുക്കളാണ്. കാമം, ക്രോധം ലോഭം ഇവ മൂന്നും ആത്മനാശകങ്ങളായ നരകദ്വാരങ്ങളാണ്. വരം നേടല്‍, പുത്രലാഭം, രാജ്യലാഭം ഇവ മൂന്നും ശത്രുബാധയില്‍ നിന്നു മോചനം നേടുന്നതിനു തുല്യമാണ്. ഭക്തന്‍, സേവകന്‍, ആത്മസമര്‍പ്പണം ചെയ്യുന്ന അഭയാര്‍ത്ഥി ഈ മൂവരെയും ഏതു വിപത്സന്ധി നേരിട്ടാലും ഉപേക്ഷിക്കരുത്. അല്‍പബുദ്ധികളോടും എടുത്തുചാട്ടക്കാരോടും ദീര്‍ഘസൂത്രികളോടും സ്തുതിപാഠകന്മാരോടും രഹസ്യങ്ങള്‍ ചര്‍ച്ചചെയ്യരുത്. ശക്തനായ രാജാവ് ഇവരെയെല്ലാം ഉപേക്ഷിക്കണം. ഗൃഹസ്ഥാശ്രമി നാലുപേരെ സംരക്ഷിക്കണം. കുലവൃദ്ധന്‍, ആപത്തില്‍പ്പെട്ട അഭിജാതന്‍, ദരിദ്രനായ മിത്രം, സന്താനമില്ലാത്ത സഹോദരി.


ശീഘ്രഫലപ്രദങ്ങളായ നാലു കാര്യങ്ങളുണ്ട് 1) ദൈവനിശ്ചയം 2) ബുദ്ധിമാന്റെ സ്വാധീനം 3)വിദ്വാന്റെ വിനയം 4) പാപികളുടെ നാശം. വേണ്ടവിധം അനുഷ്ഠിച്ചാല്‍ ഭയനാശകങ്ങളും മറിച്ചായാല്‍ ഭയഹേതുകങ്ങളുമായ നാലു കര്‍മ്മങ്ങള്‍ ഉണ്ട്. 1) ആദരപൂര്‍വകമായ അഗ്‌നിഹോത്രം 2) ആദരപൂര്‍വകമായ മൗനവൃതം. 3) ആദരപൂര്‍വകമായ സ്വാധ്യായം 4) ആദരപൂര്‍വകമായ യജ്ഞവിധാനം.


ഭാരതാ, പിതാവ്, മാതാവ്, അഗ്‌നി, ആത്മാവ്, ഗുരു ഇവ അഞ്ചും അഗ്‌നികളാണ്. ഏതു വ്യക്തിയും ഇവ അഞ്ചിനെയും ആദരവോടെ സംരക്ഷിക്കണം. ദേവത, പിതൃക്കള്‍, മനുഷ്യര്‍, സന്ന്യാസി, അതിഥി ഈ അഞ്ചുകൂട്ടരേയും പൂജിക്കുന്നവന്‍ ശുഭമായ കീര്‍ത്തി നേടുന്നു. രാജാവേ, അങ്ങ് എവിടെപ്പോയാലും മിത്രം, ശത്രു, ഉദാസീനന്‍, ആശ്രയദാതാവ്, ആശ്രിതന്‍ എന്നീ അഞ്ചു പേരും അനുഗമിക്കുന്നുണ്ടാവും. അഞ്ച് ഇന്ദ്രിയങ്ങളില്‍ ഏതെങ്കിലുമൊന്നു നഷ്ടപ്പെടുന്നതോടെ ബുദ്ധിയും ലോപിച്ചു പോകുന്നു.


നിദ്ര, തന്ദ്ര, ഭയം, ക്രോധം, ആലസ്യം, ദീര്‍ഘസൂത്രത്വം ഇവ ആറും ഉത്കര്‍ഷേച്ഛുവായ മനുഷ്യന്‍ ഉപേക്ഷിക്കണം. ഉപദേശം നല്‍കാത്ത ആചാര്യന്‍, മന്ത്രം ഉച്ചരിക്കാത്ത ഹോതാവ്, രക്ഷിക്കാന്‍ കഴിയാത്ത രാജാവ്, കൊള്ളിവാക്കു പറയുന്ന സ്ത്രീ, ജനസ്ഥാനത്തു വസിക്കാനാഗ്രഹിക്കുന്ന ഇടയന്‍, വനവാസം ഇച്ഛിക്കുന്ന ക്ഷുരകന്‍ ഈ ആറു കൂട്ടരെയും നിസ്സംശയം പരിത്യജിക്കണം. സത്യം, ദാനം, കര്‍ത്തവ്യനിഷ്ഠ, അസൂയയില്ലായ്മ, ക്ഷമ, ധൈര്യം ഈ ആറു ഗുണങ്ങളെ ഒരിക്കലും ഉപേക്ഷിക്കരുത്. ധനാഗമം, അരോഗത, അനുകൂലയും പ്രിയംവദയുമായ പത്‌നി, ആജ്ഞാനുവര്‍ത്തിയായ പുത്രന്‍, ധനലാഭമുണ്ടാക്കുന്ന വിദ്യ ഇവയെല്ലാം സുഖപ്രദങ്ങളാണ്. കള്ളന്‍ ശ്രദ്ധയില്ലാത്ത മനുഷ്യരില്‍ നിന്നും, വൈദ്യന്‍ രോഗിയില്‍ നിന്നും, മദിരാക്ഷികള്‍ കാമുകരില്‍ നിന്നും, പുരോഹിതന്മാര്‍ യജ്ഞകര്‍ത്താക്കളില്‍ നിന്നും, വിദ്വാന്‍ വിഡ്ഢിയില്‍ നിന്നും ഉപജീവനം തേടുന്നു. ഗോക്കള്‍, ശുശ്രൂഷ, കൃഷി, സ്ത്രീ, വിദ്യ, മൂഢസംസര്‍ഗ്ഗം ഇവയാറും അല്‍പകാലത്തെ അശ്രദ്ധകൊണ്ടു നഷ്ടമാകുന്നു.


വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശിഷ്യന്‍ ഗുരുവിനേയും വിവാഹിതനായ പുത്രന്‍ മാതാവിനെയും വികാരം ശമിച്ച പുരുഷന്‍ സ്ത്രീയെയും കാര്യം നേടിയവന്‍ സഹായിയേയും പുഴയ്ക്കക്കരെ എത്തിച്ചേര്‍ന്നവര്‍ നൗകയെയൂം രോഗം ഭേദമായവന്‍ വൈദ്യനെയും തിരസ്‌കരിക്കുന്നു. ഈര്‍ഷ്യാലു, വെറുപ്പുള്ളവന്‍, അസന്തൃപ്തന്‍, കോപിഷ്ഠന്‍, സംശയാലു, പരോപജീവി ഇവരെക്കെ നിത്യദുഃഖിതരാണ്. കാമാസക്തി, ചൃതൂകളി, നായാട്ട്, മദ്യപാനം, പരുഷഭാഷണം, കഠിനശിക്ഷ, പാഴ്‌ച്ചെലവ് ഇവ ഏഴും രാജാക്കന്മാര്‍ ഉപേക്ഷിക്കേണ്ട ദോഷങ്ങളാണ്.


ഭാരതാ, സുഹൃത്സംഗമം, അധികധനലാഭം, മകനെ മാറോടണയ്ക്കല്‍, മൈഥുനം, പ്രിയഭാഷണം, സ്വപക്ഷക്കാരുടെ ഉത്കര്‍ഷം, ഇഷ്ടവസ്തുലാഭം, സമൂഹത്തില്‍ മാന്യത ഇവ എല്ലാം ലൗകികസുഖം നല്‍കുന്നവയാണ്.

ബുദ്ധി, ആഭിജാത്യം, ഇന്ദ്രിയനിഗ്രഹം, ശാസ്ത്രജ്ഞാനം, പരാക്രമം, മിതഭാഷണം, കഴിവനുസരിച്ചുള്ള ദാനം, കൃതജ്ഞത ഇവ എട്ടും കീര്‍ത്തിദായകങ്ങളായ ഗുണങ്ങളാണ്. നവദ്വാരങ്ങളും മൂന്നു തൂണുകളും (വാതം, പിത്തം, കഫം) അഞ്ച് (ഇന്ദ്രിയങ്ങള്‍ ) സാക്ഷകളുള്ളതും ആത്മാവിന്റെ വാസസ്ഥാനവുമായ ഈ ശരീരമാകുന്ന ഗൃഹത്തെ അറിയുന്നവന്‍ മഹാജ്ഞാനിയാകുന്നു.

മഹാരാജാവേ, മദ്യമത്തന്‍, അശ്രദ്ധന്‍, ഭ്രാന്തന്‍, തളര്‍ന്നവന്‍, കോപിഷ്ഠന്‍, വിശന്നവന്‍, എടുത്തുചാട്ടക്കാരന്‍, ലോഭി, ഭീതന്‍, കാമി എന്നിവര്‍ക്കു ധര്‍മ്മബോധം ഉണ്ടാവുകയില്ല. ഇവരില്‍ വിദ്വാന്മാര്‍ താത്പര്യം കാട്ടരുത്. കാമക്രോധങ്ങള്‍ വെടിഞ്ഞു സത്പാത്രത്തില്‍ ദാനം ചെയ്തു ശാസ്ത്രജ്ഞാനത്തോടെ കര്‍ത്തവ്യാനുഷ്ഠാനം ചെയ്യുന്ന രാജാവിനെ എല്ലാ ജനങ്ങളും മാതൃകയാക്കുന്നു.

അന്യരുടെ വിശ്വാസം നേടാനറിയാവുന്നവനും സ്പഷ്ടമായിത്തെളിഞ്ഞ കുറ്റങ്ങള്‍ക്കു മാത്രം ശിക്ഷനല്‍കുന്നവനുമായ രാജാവിനു സകല സമ്പത്തുകളും കരഗതമാകുന്നു. അശക്തനെ അപമാനിക്കാതിരിക്കുകയും ശത്രുവിനോടു ശ്രദ്ധയോടെ ബുദ്ധിപൂര്‍വം പെരുമാറുകയും കരുത്തനോട് പൊരുതാനൊരുങ്ങാതിരിക്കുകയും തക്കസമയത്തു പൗരുഷം പ്രകടിപ്പിക്കുകയും ചെയ്യുന്നവന്‍ ധീരനാണ്. ആപത്തുവരുമ്പോള്‍ ദുഃഖിക്കാതെ ശ്രദ്ധാപൂര്‍വം കര്‍ത്തവ്യങ്ങളില്‍ മുഴുകി ദുഃഖം സ്വയം സഹിക്കുന്നവന്റെ ശത്രുക്കള്‍ പരാജയപ്പെടുന്നു. വ്യര്‍ഥമായി വിദേശവാസം, ദുര്‍ജ്ജനസംസര്‍ഗ്ഗം, പരസ്ത്രീസംഗം, നാസ്തികത, കളവ്, ആത്മപ്രശംസ, മദ്യപാനം എന്നിവയില്‍ മുഴുകാത്തവന്‍ എന്നും സുഖമനുഭവിക്കുന്നു.

ശാന്തമായിരിക്കുന്ന വിരോധത്തീയെ ആളിക്കത്തിക്കാതെ, സ്വന്തം ഹീനത വെളിപ്പെടുത്താതെ, അഹങ്കരിക്കാതെ, ആപത്തില്‍പ്പെട്ടുപോയെന്ന വിചാരത്തില്‍ അകര്‍മ്മം ചെയ്യാതെ ശ്രേഷ്ഠമായ പ്രവൃത്തികളില്‍ മുഴുകുന്നവനെ സര്‍വോത്തമനെന്നു ജനങ്ങള്‍ പറയുന്നു. സ്വന്തം സുഖങ്ങളില്‍ ആഹ്‌ളാദിക്കാതെയും അന്യരുടെ ദുഃഖം കണ്ട് ആനന്ദിക്കാതെയും ദാനം ചെയ്തിട്ടു പശ്ചാത്തപിക്കാതെയും കഴിയുന്ന വ്യക്തിയെ സജ്ജനങ്ങളിലെ സദാചാരിയെന്നു പറയുന്നു.

ലോകനീതികളും നാട്ടാചാരങ്ങളും മനസ്സിലാക്കാന്‍ ശ്രമിക്കുന്നവന്‍ വിവേകശാലിയാകുന്നു. ദാനം, ഹോമം, ദേവപൂജ, പലതരത്തിലുള്ള ലൗകികാചാരങ്ങള്‍ എന്നിവയില്‍ മുഴുകിക്കഴിയുന്നവനു ദേവന്മാര്‍ എല്ലാവിധത്തിലുമുള്ള ഉത്കര്‍ഷം പ്രദാനം ചെയ്യുന്നു. മൈത്രിയും വിവാഹവും വ്യവഹാരവുമെല്ലാം സമനിലയിലുള്ളവരുമായി മാത്രം നടത്തുന്നവന്‍ ശ്രേഷ്ഠനാകുന്നു. സകല ജീവരാശികള്‍ക്കും ഹിതം പ്രദാനം ചെയ്യുന്നതില്‍ തത്പരനും സത്യനിഷ്ഠനും അന്യരെ ആദരിക്കുന്നവനും പരിശുദ്ധചിത്തനുമായ വ്യക്തി ഏറെ ഖ്യാതി നേടുന്നു.

ധൃതരാഷ്ട്രര്‍ വിദുരരേ, ചിന്തകള്‍ എന്നെ വിട്ടകലുന്നില്ല. ഉറക്കം വരുന്നതേയില്ല. ഞാന്‍ എന്തുചെയ്യണമെന്നു പറയൂ. നല്ലവണ്ണം ചിന്തിച്ചു ശരിയായ ഉപദേശം തരൂ.
വിദുരര്‍ യാതൊരാളെ പരാജിതനായി കാണാനാഗ്രഹിക്കുന്നില്ലയോ അയാള്‍ക്കുവേണ്ടി ചോദിച്ചില്ലങ്കിലും നല്ലതും ചീത്തയും വേര്‍തിരിച്ചു പറഞ്ഞു കൊടുക്കണം. അതുകൊണ്ടു രാജാവേ, കൗരവര്‍ക്കെല്ലാം ഹിതകരമായ കാര്യം ഞാന്‍ പറയാം. തെറ്റായ മാര്‍ഗ്ഗത്തിലൂടെ കപടമായി ഉണ്ടാക്കിയ നേട്ടങ്ങളില്‍ അങ്ങു മനസ്സു വയ്ക്കരുത്. നല്ല മാര്‍ഗ്ഗത്തിലൂടെ ശ്രദ്ധാപൂര്‍വം ചെയ്യപ്പെടുന്ന കാര്യം വിഫലമായാല്‍പ്പോലും ദുഃഖിക്കേണ്ടതില്ല.

സോദ്ദേശ്യകരമായി ചെയ്യപ്പെടുന്ന കാര്യങ്ങളില്‍ ഉദ്ദേശ്യം ആദ്യമേ ചിന്തിച്ചുറയ്ക്കണം. നല്ലവണ്ണം ചിന്തിച്ചിട്ടേ പ്രവര്‍ത്തിക്കാവൂ. തിടുക്കം കൂട്ടരുത്. ഏതെങ്കിലും പ്രവൃത്തി തുടങ്ങുന്നതിനു മുന്‍പുതന്നെ അതിന്റെ പ്രയോജനം എന്തെന്നും പരിണാമം എന്തായിരിക്കുമെന്നും തീര്‍ച്ചയാക്കണം. തത്കാലസ്ഥിതി, ലാഭം, നഷ്ടം, ഖജനാവിലെ സ്ഥിതി തുടങ്ങിയവയേപ്പറ്റി വ്യക്തമായ അറിവില്ലാത്ത രാജാവിന് ഏറെ നിലനില്‍പുണ്ടാവുകയില്ല. രാജ്യം നേടിക്കഴിഞ്ഞു എന്നു കരുതി അന്യായമായി പെരുമാറരുത്. സൗന്ദര്യത്തെ വാര്‍ദ്ധക്യം എന്നപോലെ ഉദ്ദണ്ഡത്വം സമ്പത്തിനെ നശിപ്പിക്കുന്നു. ഭക്ഷിക്കാന്‍ കഴിയുന്നതും, ഭക്ഷിക്കപ്പെടാവുന്നതും ഭക്ഷിച്ചാല്‍ ദഹിപ്പിക്കാന്‍ കഴിയുന്നതും ദഹിച്ചു ചേര്‍ന്നാല്‍ ഹാനികരമല്ലാത്തതുമയ ഭക്ഷണം മാത്രമേ കഴിക്കാവൂ.

മരത്തില്‍ നിന്നു പിഞ്ചുകായ്കള്‍ പറിച്ചെടുക്കുന്നവന്‍ വിത്തു നശിപ്പിക്കുന്നു. പഴത്തിന്റെ സ്വാദ് അറിയുന്നതുമില്ല. പുഷ്പത്തിനു ഹാനിയുണ്ടാകാതെ വണ്ടു തേന്‍ കുടിക്കുന്നതുപോലെ രാജാവും ജനങ്ങളെ കഷ്ടപ്പെടുത്താതെ ധനം സമ്പാദിക്കണം. തോട്ടക്കാരന്‍ ചെടികളുടെ വേരിനു കേടുപറ്റാതെ വിരിഞ്ഞ പൂക്കള്‍ മാത്രം ഇറുത്തെടുക്കുന്നതുപോലെ പ്രജകളെ സംരക്ഷിച്ചുകൊണ്ട് അവരില്‍ നിന്നു കരംപിരിക്കണം. മരത്തെ മൂടോടെ നശിപ്പിച്ചു കരിയുണ്ടാക്കി വില്‍ക്കുന്നവനെപ്പോലെ രാജാവും പെരുമാറരുത്. ഓരോ പ്രവൃത്തിയും ചെയ്യുന്നതിനുമുന്‍പ്, ഇതു ചെയ്താല്‍ എനിക്കെന്തു നേട്ടം എന്നും, ചെയ്തില്ലെങ്കില്‍ എന്തു കോട്ടം തട്ടുമെന്നും നല്ലവണ്ണം ചിന്തിച്ചുറയ്ക്കണം. കഴിവില്ലായ്മകൊണ്ടു ചെയ്യാനാകാത്ത പലകാര്യങ്ങളുമുണ്ട്.

അത്തരം കര്‍മ്മങ്ങള്‍ക്കു വേണ്ടി ചെലവഴിക്കപ്പെടുന്നതെന്തും വ്യര്‍ഥമാകുന്നു. പ്രസാദം കൊണ്ടു പ്രയോജനമില്ലാത്ത, ക്രോധംകൊണ്ട് ഒന്നും ചെയ്യാനാകാത്ത വ്യക്തിയെ, സ്ത്രീകള്‍ ഷണ്ഡനെ ഭര്‍ത്താവാക്കാത്തപോലെ, പ്രജകള്‍ രാജാവാക്കാന്‍ ഇഷ്ടപ്പെടുകയില്ല. ചെറിയ പ്രയത്‌നത്തിനു മഹത്തായ ഫലങ്ങള്‍ നല്‍കുന്ന കാര്യങ്ങള്‍ ബുദ്ധിമാന്മാര്‍ വേഗം ആരംഭിക്കുന്നു. അതില്‍ തടസ്സമുണ്ടാകാന്‍ അവര്‍ ഇടനല്‍കുകയില്ല. പ്രജകളെ പ്രേമപൂര്‍വം വീക്ഷിക്കുന്ന രാജാവിനെ ജനങ്ങള്‍ സ്‌നേഹപുര്‍വം ആരാധിക്കുന്നു. നിറയെ പൂത്തിട്ടു കായ്ക്കാത്ത മരങ്ങളുണ്ട്. നിറയെ പഴങ്ങളുണ്ടെങ്കിലും കേറി പറിക്കാനാവാത്ത മുള്‍മരങ്ങളുമുണ്ട്.

രാജാവ് ആ വിധത്തില്‍ ഉദാരനാകണം. പക്ഷേ ഏവര്‍ക്കും എപ്പോഴും കടന്നുവന്ന് യാചിക്കാന്‍ അവസരം കൊടുക്കാതിരിക്കണം. തന്റെ ബലഹീനത ഒരിക്കലും പ്രകടിപ്പിക്കരുത്. നോക്കും വാക്കും വിചാരവും പ്രവൃത്തിയും കൊണ്ടു ജനങ്ങളെ സന്തുഷ്ടരാക്കുന്ന രാജാവിനെ ഏതൊരാളും ഇഷ്ടപ്പെടുന്നു. വനവേടനെക്കണ്ട മാന്‍പേടയെപ്പോലെ രാജാവിനെ ജനങ്ങള്‍ പേടിക്കാന്‍ ഇടയാകരുത്. അന്യായിയായ രാജാവ് പൂര്‍വികര്‍ നേടിക്കൊടുത്ത രാജ്യത്തെ ഛിന്നഭിന്നമാക്കുന്നു. പാരമ്പര്യമായി സജ്ജനങ്ങള്‍ അനുഷ്ഠിച്ചുവന്ന ധര്‍മ്മങ്ങള്‍ ആചരിക്കുന്ന രാജാവിന്റെ രാജ്യം ധനധാന്യസമ്പൂര്‍ണ്ണമായി അഭിവൃദ്ധിനേടുന്നു. അധര്‍മ്മനിരതനാകുന്ന രാജാവിന്റെ രാജ്യം സങ്കുചിതമാകുന്നു. അയല്‍രാജ്യങ്ങളെ നശിപ്പിക്കാനായി ചെയ്യുന്ന പ്രയത്‌നം സ്വന്തം രാജ്യത്തിന്റെ രക്ഷയ്ക്കും അഭിവൃദ്ധിക്കും വേണ്ടി മാത്രം ആയിത്തീരണം.

ധര്‍മ്മാനുസൃതമായി രാജ്യം നേടണം. ധാര്‍മികമായി ആ രാജ്യത്തെ പാലിക്കണം. ധാര്‍മ്മികമായി കൈവരുന്ന രാജ്യലക്ഷ്മി രാജാവിനെയോ, രാജാവ് ആ രാജ്യലക്ഷ്മിെയയോ കൈവെടിയുന്നില്ല. നിരര്‍ഥകമായി സംസാരിക്കുന്നവരില്‍ നിന്നും ഭ്രാന്തന്മാരില്‍ നിന്നും ശിശുക്കളില്‍ നിന്നു കൂടിയും കേള്‍ക്കാനിടവരുന്ന നല്ല കാര്യങ്ങള്‍ ഗ്രഹിക്കണം. ഉഞ്ഛവൃത്തികൊണ്ടു ജീവിക്കുന്നവര്‍ ചിതറിക്കിടക്കുന്ന ഓരോ ധാന്യമണിയും പെറുക്കിയെടുക്കുന്നതുപോലെ വിലയേറിയ തത്ത്വങ്ങളും പ്രവൃത്തികളും എവിടെക്കണ്ടാലും ബുദ്ധിമാന്‍ സ്വാംശീകരിക്കണം. എളുപ്പം പാല്‍തരാത്ത പശുവിനെ ആളുകള്‍ കഷ്ടപ്പെടുത്തുന്നു. ചുടാക്കാതെ വളയുന്ന ലോഹത്തെ ആരും തീയിലിട്ടു പഴുപ്പിക്കുന്നില്ല. കുനിഞ്ഞു നില്ക്കുന്ന മരത്തെ പഴം പറിക്കാനായി ആരും പിടിച്ചു കുനിക്കുന്നില്ല.

അതുകൊണ്ട് ബുദ്ധിമാന്‍ കരുത്തന്റെ മുമ്പില്‍ വിനയം കാട്ടണം. സ്ത്രീക്ക് ഭര്‍ത്താവും ബ്രാഹ്മണനു വേദങ്ങളും ബന്ധുവാകുന്നു. സത്യം ധര്‍മ്മത്തേയും യോഗം വിദ്യയെയും ശുചിത്വം സുന്ദരമായ ശരീരത്തെയും രക്ഷിക്കുന്നു. സദാചാരമാണു വംശത്തെ രക്ഷിക്കുന്നത്. തൂക്കം കൊണ്ടു ധാന്യവും തഴുകല്‍ കൊണ്ടു കുതിരയും ഇടക്കിടെയുള്ള മേല്‍നോട്ടം കൊണ്ട് പശുക്കളും വസ്ത്രങ്ങള്‍ കൊണ്ടു സ്ത്രീകളും സംരക്ഷിക്കപ്പെടുന്നു. സദാചാരവിഹീനനായ പുരുഷന്‍ ആഭിജാത്യം കൊണ്ടു മാന്യനാകുന്നില്ല. നീചകുലജതനായാലും സദാചാര നിഷ്ഠയുണ്ടെങ്കില്‍ മാന്യത നേടാം. അന്യരുടെ സമ്പത്ത്, സൗന്ദര്യം, പരാക്രമം, ആഭിജാത്യം, സുഖസൗഭാഗ്യങ്ങള്‍, ബഹുമതികള്‍ തുടങ്ങിയവ കൊണ്ടുണ്ടാകുന്ന അസൂയ ഭേദമാക്കാനാകാത്ത രോഗമാണ്.

അരുതാത്തതു ചെയ്യുമ്പോഴും കര്‍ത്തവ്യത്തില്‍ പിഴവു പറ്റുമ്പോഴും രഹസ്യം പരസ്യമാകുമ്പോഴും പേടിക്കണം. ലഹരിപാനീയങ്ങള്‍ കുടിക്കരുത്. വിദ്യയും ധനവും ആഭിജാത്യവും മദമുണ്ടാക്കുന്നവയാണ്. പക്ഷേ സജ്ജനങ്ങള്‍ ഇവയെല്ലാം ദമത്തിനുള്ള ഉപായങ്ങളാക്കുന്നു. നല്ല വസ്ത്രം ധരിച്ചവര്‍ സഭയെ ജയിച്ചടക്കുന്നു. പശുക്കളുള്ളവര്‍ മധുരമായ പാല്‍ കുടിക്കാനുള്ള ആഗ്രഹത്തെ ജയിക്കുന്നു. വാഹനത്തില്‍ പോകുന്നവന്‍ മാര്‍ഗ്ഗക്ലേശത്തെ ആതിജീവിക്കുന്നു. സദാചാരനിരതന്‍ സകലരെയും ജയിക്കുന്നു.

കടപ്പാട്  ഗുരു പാരമ്പരയോട് ...

No comments:

Post a Comment