Thursday, 6 October 2016

ധാര്‍മ്മിക പാരമ്പര്യത്തില്‍ പെടുന്ന മതങ്ങള്‍

ധാര്‍മ്മിക പാരമ്പര്യത്തില്‍ പെടുന്ന മതങ്ങള്‍ (ഹിന്ദുമതം, ബുദ്ധമതം, ജൈനമതം, സിക്കുമതം) അബ്രഹാമിക് മതങ്ങളില്‍ നിന്നു വ്യത്യസ്തമാകുന്നത് ഇവിടെയാണ്. ഇരുവിഭാഗങ്ങളുടേയും മാര്‍ഗവും ലക്ഷ്യവും വെവ്വേറെയാണ്. എബ്രഹാമിക് മതങ്ങള്‍ ‘ചരിത്രകേന്ദ്രിതം’ ആണെങ്കില്‍ ധാര്‍മ്മിക പാരമ്പര്യത്തിലെ മതങ്ങള്‍ക്കു അങ്ങനെയൊരു ബാധ്യതയില്ല. അവര്‍ കൂടുതല്‍ സ്വതന്ത്രരാണ്. ധാര്‍മ്മിക ധാരയില്‍ ഓരോ മോക്ഷാര്‍ത്ഥിക്കും സ്വന്തം പ്രജ്ഞയെ ആത്മീയോന്നതിയിലേക്കു ഉയര്‍ത്താന്‍ സ്വയമേവ ശ്രമിക്കാം. അതും ഈ ജന്മത്തില്‍ തന്നെ. ധാര്‍മിക മതങ്ങളില്‍ ചരിത്രം മാത്രമല്ല, ‘പാപവും’ ഒരു ബാധ്യതയായി വരുന്നില്ല. ആദിപാപം പോലുള്ള ‘ചരിത്രസംഭവങ്ങള്‍’ അവിടെയില്ല. ‘Journal of Inter-Religious Dialogue’-ന്റെ സഹ പത്രാധിപനായ ജോഷ്വ സ്റ്റാന്റനുമായി, ഞാന്‍ നടത്തിയ ഒരു രസകരമായ സംവാദത്തിലെ വിഷയങ്ങളിലൊന്ന് ഇതായിരുന്നു.

അബ്രഹാമിക് മതങ്ങളില്‍ ഒരു വിശ്വാസിക്കു നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ട ചരിത്രബോധം, ധാര്‍മിക ധാരയിലുള്ള മതവിശ്വാസിക്കു ആവശ്യമില്ല. വേണമെങ്കില്‍ ലളിതമായ ഒരു ചരിത്രപരിചയം ആകാമെന്നേ അതില്‍ പറയുന്നുള്ളൂ. മോക്ഷാര്‍ത്ഥി ഭൂതകാലത്തിന്റെ കെട്ടുപാടില്ലാതെ സ്വപ്രയത്‌നത്താല്‍ പരമാര്‍ത്ഥസത്യത്തെ സാക്ഷാത്കരിക്കുകയാണ് ധാര്‍മിക പാരമ്പര്യത്തില്‍ നിലനില്‍ക്കുന്ന രീതി. ചരിത്ര ബാധ്യതയില്ലാത്ത, നേരിട്ടു പരമാര്‍ത്ഥസത്യത്തെ പ്രാപിക്കാന്‍ സഹായിക്കുന്ന ഈ മോക്ഷമാര്‍ഗത്തെ, ധാര്‍മ്മിക ധാരയിലുള്ള എല്ലാ മതങ്ങളും അംഗീകരിക്കുന്നു. മാത്രമല്ല കര്‍ക്കശ ശിക്ഷണത്താല്‍ മോക്ഷം നേടുന്ന ഈ രീതി ലോകത്തിലുള്ള ഏവര്‍ക്കും അവലംബിക്കാവുന്നതുമാണ്. ഇതില്‍ വിശ്വസിക്കാത്തവര്‍ക്കു പോലും മോക്ഷപ്രാപ്തിക്കു ശേഷിയുണ്ടെന്നതാണ് ഏറെ ശ്രദ്ധേയം.

ധാര്‍മ്മിക സമ്പ്രദായങ്ങളില്‍ നിന്നു വ്യത്യസ്തമായി, ദൈവവുമായി തദാമ്യം പ്രാപിക്കാന്‍ സെമിറ്റിക് മതവിശ്വാസിക്കു കഴിയില്ല. ‘ദൈവത്തോടു കൂടിച്ചേരുക’ എന്ന തത്ത്വം തന്നെ അബ്രഹാമിക് മതങ്ങളില്‍ ഇല്ല. പാപമോചനം മാത്രമേ അവിടെ ലഭിക്കൂ. അതിനു, ചരിത്രസംഭവങ്ങളിലൂടെയും പ്രവാചകര്‍ വഴിയും വെളിപ്പെട്ടിട്ടുള്ള ദൈവേച്ഛ അനുസരിച്ച് ജീവിക്കണം.

അബ്രഹാമിക് മതങ്ങള്‍ ചരിത്രത്തിനു നല്‍കുന്ന പരമപ്രാധാന്യം, വിശ്വാസികളുടെ വ്യക്തിഗതമായ ആത്മീയാന്വേഷണങ്ങള്‍ക്കു പ്രതിബന്ധം തീര്‍ക്കുന്നു. (അതുകൊണ്ടു തന്നെ, മിസ്റ്റിക് ആയ വ്യക്തികളെ ഈ മതങ്ങള്‍ സംശയത്തോടെയാണ് വീക്ഷിക്കാറുള്ളത്). ചരിത്രത്തിന്റെ ഇടപെടല്‍ മൂലം, സെമിറ്റിക് മതങ്ങളുടെ വിശ്വാസികള്‍ തമ്മില്‍, ദൈവികസത്യത്തെക്കുറിച്ച് ഉടലെടുക്കുന്ന തര്‍ക്കങ്ങള്‍ക്കു പരിഹാരവും സാധ്യമല്ല. ഒരു വിഭാഗം വിശ്വാസികളുടെ ചരിത്രവീക്ഷണം മറുവിഭാഗത്തിനു മാറ്റിമറിക്കാനാകില്ല. കൂടാതെ, സെമിറ്റിക് മതവിശ്വാസപ്രകാരം ചരിത്രപരമായ ദൈവിക വെളിപാടുകള്‍ ലഭിച്ചിട്ടില്ലാത്ത ജനവിഭാഗങ്ങള്‍ അന്ധകാരത്തില്‍ കഴിയാന്‍ വിധിക്കപ്പെട്ടവരാണ്. അവര്‍ക്കു ദൈവവുമായി ഒരു ബന്ധവും സാധ്യമല്ല. അവിശ്വാസികളും ദൈവവും തമ്മിലുള്ള ബന്ധം നിര്‍വചിക്കപ്പെട്ടിട്ടുള്ളത് അങ്ങനെയാണ്. മതവിശ്വാസത്തില്‍ ചരിത്രത്തിനുള്ള നിര്‍ണായപങ്കാണ് അബ്രഹാമിക് മതങ്ങളും (ക്രിസ്തുമതം, ജൂതമതം, ഇസ്ലാംമതം) ധാര്‍മ്മിക പാരമ്പര്യത്തിലുള്ള മതങ്ങളും (പ്രത്യേകിച്ചും ഹിന്ദുമതം, ബുദ്ധമതം) തമ്മിലുള്ള പ്രധാന വ്യത്യാസം.

ധാര്‍മ്മിക മതങ്ങള്‍ വിഭാവനം ചെയ്ത മോക്ഷം പ്രാപിക്കാന്‍, ഏതെങ്കിലും വിധമുള്ള ചരിത്രജ്ഞാനം മോക്ഷാര്‍ത്ഥി സ്വായത്തമാക്കേണ്ടതില്ല. ചരിത്രജ്ഞാനം നേടിയതുകൊണ്ട് മാത്രം, ആരും മോക്ഷനില പ്രാപിക്കുന്നുമില്ല. മോക്ഷപ്രാപ്തിയെ ചരിത്രത്തില്‍ നിന്നു പൂര്‍ണമായും ഒഴിച്ചു നിര്‍ത്തിയിരിക്കുകായാണ് ഇവിടെ. സഹസ്രാബ്ദങ്ങളായി ധാര്‍മ്മിക മതങ്ങള്‍ വളര്‍ന്നു വികാസം പ്രാപിച്ചത് ഇപ്രകാരമാണ്. ആത്മസാക്ഷാത്കാരം നേടിയ ഗുരുപരമ്പരകള്‍ പകര്‍ന്നു നല്‍കിയ ആര്‍ഷജ്ഞാനമാണ് ധാര്‍മ്മിക മതങ്ങളുടെ അടിത്തറ. ധ്യാനമാര്‍ഗം അതില്‍ സവിശേഷമാണ്. ആത്മാവിന്റെ സ്വതസിദ്ധമായ മുക്താവസ്ഥയെ മറച്ചുപിടിക്കുന്ന അജ്ഞാനം ദൂരീകരിച്ച്, ആത്മസാക്ഷാത്കാരം നേടാന്‍ ധ്യാനം സഹായകമാണ്. ചരിത്രബോധത്തിനൊന്നും അവിടെ യാതൊരു പ്രസക്തിയുമില്ല. ചരിത്രസംബന്ധിയായ എല്ലാ ഗ്രന്ഥങ്ങളും സ്മരണകളും നഷ്ടപ്പെട്ടാലും, പുണ്യസ്ഥലങ്ങള്‍ അശുദ്ധമാക്കപ്പെട്ടാലും ധാര്‍മ്മിക പാരമ്പര്യത്തിനു കോട്ടം സംഭവിക്കില്ല; ആത്മീയ മാര്‍ഗത്തിലൂടെ മോക്ഷപ്രാപ്തിക്കു ഉതകുന്നതെല്ലാം തിരിച്ചുപിടിക്കാവുന്നതാണ്.

കടപ്പാട് ഗുരു പാരമ്പരയോട് ...

No comments:

Post a Comment