Tuesday, 31 January 2017

ഭഗവദ്ഗീത (part 23)

അദ്ധ്യായം നാല് : ജ്ഞാനകര്മ്മസന്യാസയോഗം

ശ്ലോകം 16

കിം കര്മ്മ കിമകര്മ്മേതി
കവയോ ഽപ്യത്ര മോഹിതാഃ
തത്തേ കര്മ്മ പ്രവക്ഷ്യാമി
യജ് ജ്ഞാത്വാ മോക്ഷ്യസേ ഽ ശുഭാത്.

കര്മ്മം എന്താകുന്നു, അകര്മ്മം എന്താകുന്നു എന്നീ വിഷയത്തില് ബുദ്ധിമാന്മാര് കൂടി മോഹിക്കുന്നു, കുഴങ്ങുന്നു. അതിനാല് യാതൊന്നറിഞ്ഞാല് (അനുഷ്ഠിച്ചാല് ) നീ സംസാരബന്ധത്തില് നിന്ന് മോചിക്കുമോ, ആ കര്മ്മത്തെ നിനക്ക് ഞാന് ഉപദേശിച്ചു തരാം

എന്താണ് കര്മ്മം? എന്താണ് അകര്മ്മത്തിന്റെ സ്വഭാവവിശേഷങ്ങള് ? വിവേകികള് പോലും ഇതേപ്പറ്റി ചിന്തിച്ചു കുഴങ്ങുകയും ക്ലേശിക്കുകയും ചെയ്തിട്ടുണ്ട്. ഒരു കള്ളനാണയം നല്ല നാണയമെന്ന നിലയില് കണ്ണുകളെ വഞ്ചിക്കുന്നതുപോലെ കേവലം ഇച്ഛ കൊണ്ടുമാത്രം ഒരു നവലോകത്തിന് രൂപം കൊടുക്കുവാന് കഴിവുള്ള ശക്തന്മാരായ യോഗികള്പോലും, അകര്മ്മത്തെക്കുറിച്ചുള്ള അസ്പഷ്ടമായ ധാരണകൊണ്ട് കര്മ്മബന്ധത്തിന്റെ കുരുക്കില്പ്പെട്ടുഴലാന് ഇടയായിട്ടുണ്ട്. ദീര്ഘവീക്ഷണമുള്ളവര്ക്കുപോലും ഈ കാര്യത്തില് അമളിപറ്റുമെങ്കില് , വിഡ്ഢികളുടെ കാര്യം പിന്നെ പറയാനുണ്ടോ? അതുകൊണ്ട് ഇതെപ്പറ്റി ഞാന് കൂടുതല് വിശദമായി പറയാം.

അദ്ധ്യായം നാല് : ജ്ഞാനകര്മ്മസന്യാസയോഗം

ശ്ലോകം 17

കര്മ്മണോ ഹ്യപി ബോദ്ധവ്യം
ബോദ്ധവ്യം ച വികര്മ്മണഃ
അകര്മ്മണശ്ച ബോദ്ധവ്യം
ഗഹനാ കര്മ്മണോ ഗതിഃ

എന്തെന്നാല് ശാസ്ത്രവിഹിതമായ കര്മ്മങ്ങളെപ്പറ്റിയും നിഷിദ്ധങ്ങളായ കര്മ്മങ്ങളെ (വികര്മ്മങ്ങള് ) പ്പറ്റിയും അറിയേണ്ടതായിട്ടുണ്ട്. അതുപോലെ തന്നെ കര്മ്മമൊന്നുമില്ലാത്ത സ്ഥിതി (അകര്മ്മം)യുടെയും തത്ത്വം ഗ്രഹിക്കണം. കര്മ്മവികര്മ്മങ്ങളുടെ യഥാര്ത്ഥമായ തത്ത്വത്തെ അറിവാന് വളരെ പ്രയാസമാകുന്നു.

പ്രപഞ്ചം ഉടലെടുക്കുന്നതും നിലനില്ക്കുന്നതും കര്മ്മം കൊണ്ടാകുന്നു. ഒരുവന് ആദ്യമായി കര്മ്മത്തിന്റെ സ്വരൂപം ഗ്രഹിച്ചിരിക്കണം. തദനന്തരം അവനവന്റെ വര്ണ്ണാശ്രമധര്മ്മത്തിന് അനുയോജ്യമായി വേദങ്ങളിലും മറ്റു ശാസ്ത്രങ്ങളിലും നിര്ണ്ണയിച്ചിട്ടുള്ള കര്മ്മങ്ങള് , അതിന്റെ ഫലവിവരണം ഉള്പ്പെടെ, എന്താണെന്നറിഞ്ഞിരിക്കണം. പിന്നീടു നിഷിദ്ധങ്ങളെന്ന നിലയില് നിരാകരിക്കേണ്ട കര്മ്മങ്ങള് (വികര്മ്മങ്ങള് ) ഏതൊക്കെയാണെന്ന് മനസ്സിലാക്കണം. അപ്പോള് വികര്മ്മങ്ങളുടെ വലയില്വീഴാതെ രക്ഷപ്പെടാന് കഴിയും. സത്യത്തില് ലോകം മുഴുവന് കര്മ്മത്തെ ആശ്രയിച്ചാണ് നിലനില്ക്കുന്നത്. കര്മ്മം സര്വ്വത്ര വ്യാപിച്ചിരിക്കുന്നു. അതിന്റെ പരപ്പും പ്രഭാവവും വിശാലമാണ്. അങ്ങനെയിരിക്കട്ടെ. ഈ സന്ദര്ഭത്തിനനുയോജ്യമായ വിധത്തിലുള്ള ഒരു ജ്ഞാനിയുടെ ലക്ഷണങ്ങള് ഞാന് പറയാം.

അദ്ധ്യായം നാല് : ജ്ഞാനകര്മ്മസന്യാസയോഗം

ശ്ലോകം 18

കര്മ്മണ്യകര്മ്മ യഃ പശ്യേത്
അകര്മ്മണി ച കര്മ്മ യഃ
സ ബുദ്ധിമാന് മനുഷ്യേഷു
സ യുക്തഃ കൃത്സ്നകര്മ്മകൃത്.

കര്മ്മത്തില് അകര്മ്മത്തേയും അപ്രകാരംതന്നെ അകര്മ്മത്തില് കര്മ്മത്തേയും ആരു കാണുന്നുവോ, അവന് എല്ലാ മനുഷ്യരിലും വെച്ച് ബുദ്ധിമാനാകുന്നു. സകല സകര്മ്മങ്ങളെ ചെയ്യുന്നവനാണെങ്കിലും അവന് മനസമാധനമുള്ള യോഗിയും ആകുന്നു.

കര്മ്മനിരതമായ ജീവിതത്തില് നിമഗ്നനായിരിക്കുന്ന ഒരുവന് യാതൊരു ഫലേച്ഛയും കൂടാതെ കര്ത്തവ്യനിര്വ്വഹണം എന്ന നിലയില് മാത്രം കര്മ്മം ചെയ്യുകയും, നിസ്വാര്ത്ഥമായി ചെയ്യുന്ന ആ കര്മ്മങ്ങളുടെ കര്ത്താവ് താനാണെന്ന് അഹങ്കരിക്കാതിരിക്കുകയും ചെയ്യുമ്പോള് അവന് കര്മ്മത്തില് അകര്മ്മത്തെയാണ് ദര്ശിക്കുന്നത്. ജലത്തിനു സമീപം നില്ക്കുന്ന നാം നമ്മുടെ പ്രതിച്ഛായ വെള്ളത്തില് കാണുമ്പോള് അതു കേവലം പ്രതിച്ഛായയാണെന്നും നാം അതില് നിന്നും വിഭിന്നമാണെന്നും മനസ്സിലാക്കുന്നു. അല്ലെങ്കില് , അതിവേഗം നദിയിലൂടെ തോണിയില് യാത്രചെയ്യുമ്പോള് ഇരുകരയിലും നില്ക്കുന്ന വൃക്ഷങ്ങള് വിപരീതദിശയില് ഓടിമറയുന്നതായി നമുക്കു തോന്നാറുണ്ട്. എന്നാല് വൃക്ഷങ്ങള് ചലിക്കാതെ, നില്ക്കുന്നിടത്തു മാത്രം നില്ക്കുകയാണെന്നും, ചലിക്കുന്നത് നമ്മളാണെന്നുമുള്ളതാണ് യഥാര്ത്ഥ്യം. അതു പോലെ ദേവേന്ദ്രിയാദികള് ചെയ്യുന്ന കര്മ്മം അവയില് സംഗമില്ലാത്ത ആത്മാവിനെ സ്പര്ശിക്കുന്നില്ലെന്നുള്ളതാണ് യഥാര്ത്ഥ്യം. അതായത് ആത്മാവ് കര്മ്മരഹിതനായി നില്ക്കുന്നു. ഈ സത്യം അറിയുവാന് ആത്മാസ്വരൂപം അറിയുന്നവനാണ് . അവന് കര്മ്മത്താല് അകര്മ്മം കാണുന്നു.

ആത്മസ്വരൂപം അറിയാത്ത ഒരുവന് ശരീരേന്ദ്രിയാദികള് ‘ഞാനൊന്നും ചെയ്യാതെ സ്വസ്ഥമായിരിക്കുന്നു; ഞാന് സുഖിയാകുന്നു,’ തുടങ്ങിയ ചിന്തയില് കൂടി പ്രവര്ത്തിച്ചുകൊണ്ടുതന്നെ ഇരിക്കുന്നു. അതിനാല് അപ്രകാരമുള്ളവന്റെ അകര്മ്മത്തില് കര്മ്മഭാവം ഉണ്ട്.

ഇപ്രകാരം കര്മ്മാകര്മ്മവിഭാഗത്തെ തിരിച്ചറിയുന്നവന് ജ്ഞാനിയാണ്. അവന് എല്ലാ മനുഷ്യരിലും വെച്ച് ബുദ്ധിമാനാണ്. വെള്ളത്തില് പ്രതിഫലിച്ചു കാണുന്ന സൂര്യബിംബം സൂര്യനല്ലാത്തതുപോലെ അവന് സാധാരണ മനുഷ്യനെന്ന നിലയില് കാണപ്പെടുമെന്നുവരികിലും യഥാര്ത്ഥത്തില് അപ്രകാരമല്ല. സൂര്യ കിരണങ്ങള് വെള്ളത്തില് പതിക്കുമ്പോഴും അതു നനഞ്ഞുകുതിരാത്തതുപോലെ അവന് പ്രവര്ത്തിച്ചുകൊണ്ടിരിക്കുമ്പോഴും കര്മ്മത്താല് ബന്ധതനാകുന്നില്ല. ഒന്നും കാണാതെതന്നെ അവന് പ്രപഞ്ചത്തെ മുഴുവന് വീക്ഷിക്കുന്നു. ഒന്നും ചെയ്യാതെതന്നെ കര്മ്മത്തില് മുഴുകുന്നു. ഒട്ടും ആനന്ദിക്കാതെ ഇന്ദ്രിയസംബന്ധമായ എല്ലാ സുഖങ്ങളെയും നുകരുന്നു. എല്ലായിടത്തും ചുറ്റിസ്സഞ്ചരിച്ചു കൊണ്ടുതന്നെ ഒരിടത്ത് നിശ്ചലനായി നില്ക്കുന്നു. ചുരുക്കിപ്പറഞ്ഞാല് അവന് പ്രപഞ്ചവുമായി സാത്മ്യം പ്രാപിച്ചിരിക്കുന്നു.

അദ്ധ്യായം നാല് : ജ്ഞാനകര്മ്മസന്യാസയോഗം

ശ്ലോകം 19

യസ്യ സര്വ്വേ സമാരംഭാഃ
കാമ സങ്കല്പ വര്ജ്ജിതാഃ
ജ്ഞാനാഗ്നിദഗ്ദ്ധ കര്മ്മാണം
ത മാഹുഃ പണ്ഡിതം ബുധാഃ

ഏതൊരുവന്റെ സര്വ്വസമാരംഭങ്ങളും സകല കര്മ്മങ്ങളും കാമസങ്കല്പ രഹിതങ്ങളാണോ, ഫലേച്ഛാരഹിതങ്ങളാണോ, ജ്ഞാനാഗ്നിയില് കര്മ്മം ദഹിച്ചുപോയ അവനെ വിദ്വാന്മാര് പണ്ഡിതനെന്നു പറയുന്നു.

അങ്ങനെയുള്ള ഒരാള്ക്കു കര്മ്മം ചെയ്യുന്നതില് നിന്ന് വിരക്തിയോ ഉദാസീനതയോ ഉണ്ടാകുന്നില്ല. അവന് ലൗകികമായ കര്മ്മങ്ങളില് പ്രവര്ത്തിക്കുന്നവനാണെങ്കില് ലോകസംഗ്രഹത്തിനായും, അതല്ല ലൗകികത്തില് നിന്നു വിരമിച്ചവനാണെങ്കില് ജീവനത്തിനു മാത്രമായും കര്മ്മം ചെയ്യുന്നു. എന്നാല് പ്രവൃത്തിയില് നിന്ന് എന്തെങ്കിലും ഫലം ലഭിക്കണമെന്ന് അശേഷം ആഗ്രഹിക്കുന്നില്ല. ഏതെങ്കിലും കര്മ്മം പുതുതായി ചെയ്യണമെന്നോ ചെയ്തുകൊണ്ടിരിക്കുന്നു കര്മ്മം പൂര്ത്തിയാക്കണമെന്നോ ഉള്ള ചിന്ത അവന്റെ മനസ്സിനെ അലട്ടുകയില്ല. നിര്വ്വികാരനും നിസ്സംഗനുമായ ആത്മാവു തന്നെയാണ് താന് എന്നുള്ള ജ്ഞാനമാകുന്ന അഗ്നിയില് അവന്റെ കര്മ്മങ്ങള് ദഹിപ്പിക്കപ്പെട്ടിരിക്കുന്നു. അങ്ങനെയുള്ളവനെ ജീവന്മുക്തന് എന്നു പറയുന്നു. അവന് മനുഷ്യാകാരണത്തിലാണെങ്കിലും പരബ്രഹ്മം തന്നെയാകുന്നു.



അദ്ധ്യായം നാല് : ജ്ഞാനകര്മ്മസന്യാസയോഗം

ശ്ലോകം 20

ത്യക്ത്വാ കര്മ്മഫലാസംഗം
നിത്യതൃപ്തോ നിരാശ്രയഃ
കര്മ്മണ്യഭി പ്രവൃത്തോ ഽ പി
നൈവ കിഞ്ചിത് കരോതി സഃ

കര്മ്മത്തിലും അതിന്റെ ഫലത്തിലുമുള്ള ആസക്തി ഉപേക്ഷിച്ച് എല്ലായ്പോഴും ആത്മാനന്ദത്തില് തൃപ്തിയുള്ളവനായും ആരെയും ആശ്രയിക്കാത്തവനുമായിരിക്കുന്നവന് , കര്മ്മത്തില് പ്രവര്ത്തിക്കുന്നവനായാലും, ഒരു കര്മ്മത്തേയും ചെയ്യുന്നില്ല. (അവന്റെ കര്മ്മം അകര്മ്മതയെ പ്രാപിക്കുന്നു എന്നര്ത്ഥം.)

ഒരുവന് തന്റെ ശാരീരകമായ കാര്യങ്ങളില് അശ്രദ്ധനും, കര്മ്മഫലത്തില് ആഗ്രഹമില്ലാത്തവനും, ആരെയും ആശ്രയിക്കാത്തവനും, സദാ ആനന്ദതുന്ദിലനും ആയിരുന്നാല് അവന് ഹര്ഷോന്മാദത്തിന്റെ ശ്രീകോവിലിലായിരിക്കും വസിക്കുന്നത്. അവന് കര്മ്മം കൊണ്ടു തനിക്ക് യാതൊരു പ്രയോജനവും ഇല്ലെന്നു കാണുകയാല് കര്മ്മത്തെ ഉപേക്ഷിക്കുന്നു. അവന് പരമാര്ത്ഥജ്ഞാനമാകുന്ന വിഭവം എത്രതന്നെ ലഭിച്ചാലും തൃപ്തി കൈവരുകയില്ല. അവന് ആത്മദര്ശനത്തിന്റെ ആനന്ദാനുഭൂതിയില് സംതൃപ്തി അടയുന്നു.

ശ്ലോകം 21

നിരാശീര്യത ചിത്താത്മാ
ത്യക്ത സര്വ്വ പരിഗ്രഹഃ
ശാരീരം കേവലം കര്മ്മ
കുര്വ്വന് നാപ്നോതി കില്ബിഷം.

ആശയില്ലാത്തവനായി, ദേഹത്തേയും മനസ്സിനേയും നിയന്ത്രിച്ച് ആഗ്രഹങ്ങള് അഖിലവും കൈവെടിഞ്ഞ്, കേവലം ശരീരത്തെ നിലനിര്ത്തുന്നതിനു വേണ്ടിയുള്ള കര്മ്മങ്ങളെ മാത്രം ചെയ്യുന്നവന് പാപത്തെ (ബന്ധത്തെ) പ്രാപിക്കുന്നില്ല.


തുടരും.....
                      കടപ്പാട്.ഗുരുപരമ്പരയോട്

ഭഗവദ്ഗീത (part 22)

അദ്ധ്യായം നാല് : ജ്ഞാനകര്മ്മസന്യാസയോഗം

ശ്ലോകം 11

യേ യഥാ മാം പ്രപദ്യന്തേ
താംസ്തഥൈവ ഭജാമ്യഹം
മമ വര്ത്മാനുവര്ത്തന്തേ
മനുഷ്യാഃ പാര്ത്ഥ, സര്വ്വശഃ

മനുഷ്യര് ഏതു വിധം എന്നെ ശരണം പ്രാപിക്കുന്നുവോ അതേവിധം തന്നെ ഞാന് അവരെ അനുഗ്രഹിക്കുന്നു. അല്ലയോ പാര്ത്ഥാ, ഏതു ദിശയില് നിന്നും മനുഷ്യര് എന്റെ മാര്ഗ്ഗമാണ് അവലംബിക്കുന്നത്.

എന്നില് ജീവിതം സമര്പ്പിച്ചിട്ടുള്ളവര്ക്ക് അവരുടെ വിശ്വാസത്തിനനുസൃതമായി സ്നേഹവും ശ്രദ്ധയും എന്നില് നിന്നു ലഭിക്കുമെന്നുള്ളത് ക്രമാനുസാരമായ കാര്യം മാത്രമാണ്. എല്ലാ മനുഷ്യരും നൈസര്ഗ്ഗികമായിത്തന്നെ എന്റെ ദിവ്യമായ പൊരുളിനെ ആരാധിക്കാന് തയ്യാറാകുന്നു. എന്നാല് അജ്ഞതകൊണ്ട് അപഥസഞ്ചാരം ചെയ്യുന്ന ആളുകള് , ഒന്നായ എന്നെ പലതായി സങ്കല്പിക്കുന്നു; നാമമില്ലാത്ത എനിക്ക് പല നാമങ്ങളും നല്കുന്നു. നിര്വചിക്കാന് കഴിയാത്ത എന്നെ വിവിധരൂപത്തില് ദേവന്മാരും ദേവികളുമാക്കി വിവരിക്കുന്നു. ഞാന് ഏകനായി തുല്യശക്തിയോടെ എല്ലായിടത്തും സ്ഥിതിചെയ്യുന്നുവെങ്കിലും, കുഴഞ്ഞുമറിഞ്ഞ ചിന്താഗതിക്കടിപ്പെട്ട്, അവര് എന്നെ ഉയര്ന്നതും താഴ്ന്നതുമായ പലതട്ടുകളിലുമായി ദര്ശിക്കുന്നു.

അദ്ധ്യായം നാല് : ജ്ഞാനകര്മ്മസന്യാസയോഗം

ശ്ലോകം 12

കാങ് ക്ഷന്ത കര്മ്മണാം സിദ്ധിം
യജന്ത ഇഹ ദേവതാഃ
ക്ഷിപ്രം ഹി മാനുഷേ ലോകേ
സിദ്ധിര്ഭവതി കര്മ്മജാ

ഈ ലോകത്തില് കര്മ്മം ചെയ്ത് പലതും നേടാന് കൊതിക്കുന്നവര് ആഗ്രഹവൃത്തിക്കു സഹായികളെന്നു കരുതുന്ന ദേവതകളെ ആരാധിക്കുന്നു. എന്തുകൊണ്ടെന്നാല് മനുഷ്യലോകത്തില് കര്മ്മത്തില്നിന്നുള്ള ഫലസിദ്ധി വേഗമുണ്ടാകുന്നു.

ഇപ്രകാരമുള്ളവര് ബഹുമുഖ ലക്ഷ്യങ്ങളോടെ അവരവരുടെ മനോഭാവം അനുസരിച്ച് വിവിധ ദേവതകളെ, ശരിയായ ആചാരക്രമങ്ങളോടും ആരാധനാ വ്യവസ്ഥകളോടും കൂടി ആരാധിക്കുന്നു. അതിന്റെ ഫലമായി ആവശ്യമുള്ളത് ഈ ദേവതകളില്നിന്നു നേടിയെടുക്കുന്നതില് അവര് വിജയിക്കുന്നു. എന്നാല് ഇത് അവരുടെ കര്മ്മഫലം മാത്രമാണെന്നുള്ള രഹസ്യം അവര്മനസ്സിലാക്കുന്നില്ല. ഈ ലോകത്ത് ഒരുവന്റെ സ്വന്തം കര്മ്മങ്ങളെക്കാള് വലുതായി ഒരു ദാനകര്ത്താവില്ല. യഥാര്ത്ഥത്തില് ഈ കര്മ്മത്തില്, നല്കുന്നവനും വാങ്ങുന്നവനും കര്മ്മങ്ങള് തന്നെയാണ് കര്മ്മങ്ങള്മാത്രമേ ഈ ലോകത്തില് ഫലങ്ങളെ ജനിപ്പിക്കുകയുള്ളൂ. വിതയ്ക്കുന്നത് മാത്രമാണ് ഫലമായി നാം കൊയ്തെടുക്കുന്നത്. കണ്ണാടിയുടെ മുന്നില് കാണിക്കുന്ന വസ്തുവിന്റെ പ്രതിബിംബം മാത്രമേ കണ്ണാടിയില് പ്രതിഫലിക്കുകയുള്ളൂ. മലയുടെ അടിവാരത്തിലിരുന്നു പുറപ്പെടുവിക്കുന്ന ശബ്ദം മാത്രമേ പ്രതിദ്ധ്വനിക്കുകയുള്ളു. അതുപോലെ, വിവിധ ദേവതമാരോടുള്ള ആരാധനയുടെ അടിസ്ഥാന വിശ്വാസം ഞാനാണെങ്കില് ഒരോരുത്തനും അവനവന്റെ ആഗ്രഹവും കര്ത്തവ്യപാലനവും അനുസരിച്ചുള്ള കര്മ്മഫലം മാത്രമേ ലഭിക്കുകയുള്ളൂ.

അദ്ധ്യായം നാല് : ജ്ഞാനകര്മ്മസന്യാസയോഗം

ശ്ലോകം 13

ചതുര് വര്ണ്ണ്യം മയാ സൃഷ്ടം
ഗുണകര്മ്മവിഭാഗശഃ
തസ്യ കര്ത്താരമപി മാം
വിദ്ധ്യകര്ത്താരമവ്യയം

ബ്രാഹ്മണന്, ക്ഷത്രിയന്, വൈശ്യന്, ശൂദ്രന് എന്ന നാലു വര്ണ്ണങ്ങള് ഗുണങ്ങളുടെയും കര്മ്മങ്ങളുടെയും വിഭാഗത്തെ അനുസരിച്ച് എന്നാല് സൃഷ്ടിക്കപ്പെട്ടു. ഞാന് അതിന്റെ കര്ത്താവാണെങ്കിലും പരമാര്ത്ഥത്തില് എന്നെ അകര്ത്താവായും വ്യയമില്ലാത്തവനായും അറിഞ്ഞാലും.

സത്ത്വാദിഗുണങ്ങളുടേയും വിഭാഗത്തോടുകൂടിയതാണ് ബ്രാഹ്മണന്, ക്ഷത്രിയന്,വൈശ്യന്, ശൂദ്രന് എന്നീ നാലു വര്ണ്ണങ്ങള്. അവയെ ഞാന് സൃഷ്ടിച്ചു എന്നറിയുക. അതോടൊപ്പം പ്രകൃതിഗുണങ്ങളുടെ സ്വഭാവാനുസൃതമായ കര്മ്മങ്ങളും ഞാന് ഏര്പ്പെടുത്തുകയുണ്ടായി. മനുഷ്യര് എല്ലാവരും മൗലികമായ തത്വങ്ങളില് ഒരുപോലെയാണ്. എന്നാല് അവരുടെ പ്രകൃതിഗുണങ്ങളുടേയും കര്മ്മങ്ങളുടെയും അടിസ്ഥാനത്തില് അവര് നാലു വര്ണ്ണങ്ങളായി തരംതിരിക്കപ്പെടുന്നു. ഇക്കാരണത്താല് അല്ലയോ ധനുര്ദ്ധരാ, ഞാന് ചാതുര്വര്ണ്ണത്തിന്റെ അകര്ത്താവാണെന്നും അറിയുക.


അദ്ധ്യായം നാല് : ജ്ഞാനകര്മ്മസന്യാസയോഗം

ശ്ലോകം 14

ന മാം കര്മ്മാണി ലിമ്പന്തി
ന മേ കര്മ്മഫലേ സ്പൃഹാ
ഇതി മാം യോഽഭിജാനാതി
കര്മ്മഭിര്ന സ ബദ്ധ്യതേ

കര്മ്മങ്ങളെന്നും എനിക്ക് ഒരു കളങ്കവും ഉണ്ടാക്കുന്നില്ല; എനിക്ക് കര്മ്മഫലത്തില് ആഗ്രഹവുമില്ല. ഇപ്രകാരമുള്ളവനാണു ഞാനെന്ന് യാതൊരുവന് മനസ്സിലാക്കുന്നുവോ അവന് കര്മ്മങ്ങളാല് ബദ്ധനായിത്തീരുന്നില്ല.

ശ്ലോകം 15

ഏവം ജ്ഞാത്വാ കൃതം കര്മ്മ
പൂര്വ്വൈരപി മുമുക്ഷുഭിഃ
കുരു കര്മ്മെവ തസ്മാത് ത്വം
പൂര്വ്വൈഃ പൂര്വ്വതരം കൃതം

ഇപ്രകാരം (അഹങ്കാരം മുതലായവ കൂടാതെ ചെയ്യപ്പെടുന്ന കര്മ്മം ബന്ധകരമായി ഭവിക്കുന്നില്ലെന്ന്) അറിഞ്ഞിട്ടും പണ്ടുമുതല് സത്യാന്വേഷികള് കര്മ്മം അനുഷ്ഠിച്ചിട്ടുണ്ട്. അതുകൊണ്ട് പൂര്വ്വികന്മാര് പണ്ടുചെയ്തുപോന്ന പ്രകാരം നീയും കര്മ്മത്തെത്തന്നെ ചെയ്യുക.

ഇപ്രകാരം എല്ലാവിധത്തിലുമുള്ളതായ ജീവിതവ്യവ്യവസ്ഥകളുടെയും ഉല്പ്പത്തി എന്നില്നിന്നാണെങ്കിലും ഞാന് അതിന്റെ കര്ത്താവല്ല. ഇതറിയുന്നവന് എല്ലാബന്ധത്തില് നിന്നും മുക്തനാകും. ഇതറിയാതെ മുന്കാലങ്ങളില് പലരും മുക്തിനേടുന്നതിനു വേണ്ടി കര്മ്മങ്ങള് ചെയ്തിട്ടുണ്ട്. എന്നാല് ഈ കര്മ്മങ്ങള്ക്ക് യാതൊരു ഫലവും സിദ്ധിക്കുകയില്ല. വരണ്ടുണങ്ങിയ വിത്തുകള് വിതച്ചാല് കിളിര്ക്കാത്തതുപോലെ ഈകര്മ്മങ്ങള് ഫലശൂന്യങ്ങളായി പോകും. ഫലത്തില് ആശവെയ്ക്കാതെ ചെയ്യുന്ന കര്മ്മങ്ങള്കൊണ്ട് ആരും ബന്ധിതരാകുന്നില്ല. അതു മോക്ഷത്തിലേക്കു നയിക്കും. അര്ജുനാ,വിവേകിയായ ഒരു സത്യാന്വേഷി കര്മ്മത്തേയും അവന്റെ ഇഷ്ടാനിഷ്ടപ്രകാരം വ്യാഖ്യാനിക്കുന്നതു ശരിയല്ല.

തുടരും.....
                      കടപ്പാട്.ഗുരുപരമ്പരയോട്

ഭഗവദ്ഗീത (part 21)

അദ്ധ്യായം നാല് : ജ്ഞാനകര്മ്മസന്യാസയോഗം

ശ്ലോകം 6

അജോഽപി സന്നവ്യയാത്മാ
ഭൂതാനാ മീശ്വരോഽപി സന്
പ്രകൃതിം സ്വാമധിഷ്ഠായ
സംഭാവാമ്യാത്മമായയാ.

ഞാന് ജനനരഹിതനാണ്; നാശരഹിതനാണ്. സര്വ്വജീവജാലങ്ങളുടെയും ഉള്ളിലിരുന്ന് അവയെ നിയന്ത്രിക്കുന്ന ഈശ്വരനാണ്. എങ്കിലും എന്റെ മായയെ വശീകരിച്ചിട്ട് ഞാന് സ്വമായാശക്തികൊണ്ട് , എന്നാല് സൃഷ്ടമായ പ്രകൃതിയെ വശത്താക്കിയിട്ട്, അവതാരം ചെയ്യുന്നു.

അര്ജ്ജുനാ, എന്റെ എല്ലാ മുന് അവതാരങ്ങളെപ്പറ്റിയും എനിക്ക് ഇന്നും ശരിയായ ഓര്മ്മയുണ്ട്. പരമാര്ത്ഥത്തില് ഞാന് ജനിക്കുന്നില്ലെങ്കിലും എന്റെ സ്വന്തം പ്രകൃതിയിലൂടെ ഞാന് സ്വമായകൊണ്ട് ആവിര്ഭവിക്കുന്നു. ഞാന് അവതരിക്കുമ്പോഴും എന്റെ മൗലികമായ ആദ്യന്തരഹിതത്വം അക്ഷയമായും അഖണ്ഡമായും നിലനില്ക്കുന്നു. എന്റെ അവതാരത്തിലും അതില്നിന്നുള്ള വിരാമത്തിലും ദര്ശിക്കുന്ന രൂപങ്ങള് മായാഗുണങ്ങളുടെ സ്വാധീനശക്തിയായി നിന്നുളവാകുന്ന പ്രതിരൂപഭാവങ്ങള് മാത്രമാണ്. ഇതൊന്നും എന്റെ സ്വതന്ത്രാവസ്ഥയെ ഒരിക്കലും ബാധിക്കുന്നില്ല. അവതാരകാലത്തു ഞാന് കര്മ്മാനുഷ്ഠാനത്തിനു വിധേയനായിക്കാണുന്നുണ്ടെങ്കില് അതും യഥാര്ത്ഥത്തില് ഉള്ളതല്ല; വെറും മിഥ്യാബോധത്തിന്റെ ഫലമായിട്ടുണ്ടാകുന്നതാണ്. മിഥ്യാബോധം മറയുമ്പോള് ഞാന് അരൂപിയും നിര്ഗ്ഗുണനുമായി അറിയപ്പെടുന്നതാണ്. ഒരേ വസ്തു കണ്ണാടിയില് പ്രതിഫലിക്കുമ്പോള് രണ്ടെന്നുതോന്നുന്നു. എന്നാല് നേരാംവണ്ണം ചിന്തിക്കുമ്പോള് പ്രതിബിംബമായിക്കണ്ട രണ്ടാമത്തെ വസ്തു യതാര്ത്ഥത്തില് ഉള്ളതല്ലെന്നു ബോദ്ധ്യപ്പെടും. ഏതുപോലെ അല്ലയോ അര്ജ്ജുനാ, ഞാന് യഥാര്ത്ഥത്തില് അരൂപിയായ പരബ്രഹ്മമാണ്. എന്നാല് ഞാന് മായയെ അവലംബിക്കുമ്പോള് ശരീരം സ്വീകരിക്കുന്നു. അതു പ്രത്യേകമായ ചില ഉദ്ദേശ്യത്തോടെയാണ്.

അദ്ധ്യായം നാല് : ജ്ഞാനകര്മ്മസന്യാസയോഗം

ശ്ലോകം 7

യദാ യദാ ഹി ധര്മ്മസ്യ
ഗ്ലാനിര്ഭവതി ഭാരത,
അഭ്യുത്ഥാനമധര്മ്മസ്യ
തദാത്മാനം സൃജാമ്യഹം

അല്ലയോ ഭരതവംശജ! ഏതേതുകാലത്തില് ധര്മ്മത്തിനു ഗ്ലാനി (ഹാനി)യും അധര്മ്മത്തിന് ആധിക്യവും ഉണ്ടാകുന്നുവോ, അതതു കാലത്തില് ഞാന് എന്റെ മായ കൊണ്ട് എന്നെത്തന്നെ സൃഷ്ടിക്കുന്നു. (സ്വയം അവതരിക്കുന്നു.)

എല്ലാ കാലങ്ങളിലും ലോകത്തിന്റെ ആത്മീയ ഘടനയെ സംരക്ഷിക്കണമെന്നുള്ളതു ഞാന് അനാദികാലം മുതല്ക്കേ അംഗീകരിച്ചിട്ടുള്ള ആചാര്യമര്യാദയാണ്. അക്കാരണത്താല് തിന്മ നന്മയെ തോല്പിക്കുകയും അപകടത്തിലാക്കുകയും ചെയ്യുന്ന സന്ദര്ഭത്തില് , ഞാന് അരൂപിയും അജനുമാണെന്ന കാര്യം മാറ്റിവെയ്ക്കുകയും അതിനോട് വിട പറയുകയും ചെയ്യുന്നു.

അദ്ധ്യായം നാല് : ജ്ഞാനകര്മ്മസന്യാസയോഗം

ശ്ലോകം 8

പരിത്രാണായ സാധൂനാം
വിനാശായ ച ദുഷ്കൃതാം
ധര്മ്മസംസ്ഥാപനാര്ത്ഥായ
സംഭവാമി യുഗേ യുഗേ.

സജ്ജനങ്ങളെ രക്ഷിക്കുന്നതിനും ദുഷ്ടന്മാരെ നശിപ്പിക്കുന്നതിനും ധര്മ്മത്തെ നിലനിര്ത്തുന്നതിനും വേണ്ടി ഞാന് യുഗംതോറും അവതാരം ചെയ്യുന്നു.

പുണ്യാത്മാക്കളായ എന്റെ ഭക്തന്മാരുടെ താല്പര്യം പരിരക്ഷിക്കുന്നതിനും അജ്ഞതയുടെ അന്ധകാരം നിശ്ശേഷം നശിപ്പിക്കുന്നതിനുമായി ഞാന് മനുഷ്യരൂപധാരിയായി അവതരിക്കുന്നു. എന്നിട്ട് അധര്മ്മത്തിന്റെ അവസാനത്തെ ദുര്ഗ്ഗംവരെ ഞാന് തകര്ക്കുന്നു; ദുഷ്ടമാരുടെ ദുഷിച്ചതത്ത്വശാസ്ത്രരേഖകളെ പിച്ചിച്ചീന്തിക്കളയുന്നു; സജ്ജനങ്ങളെക്കൊണ്ട് പരമാനന്ദവാഴ്ചയുടെ വിജയപതാക പറപ്പിക്കുന്നു; ദുഷ്ടന്മാരുടെ വംശവിച്ഛേദം വരുത്തുകയും മഹാത്മാക്കളുടെ മാഹാത്മ്യവും മാന്യതയും വീണ്ടെടുക്കുകയും ചെയ്യുന്നു; ധര്മ്മത്തേയും സദാചാരത്തേയും ആനന്ദകരമായി ഒരുമിപ്പിക്കുന്നു; ആത്മാവിന്റെ അഗ്നിജ്വാലയില് പുക പടര്ത്തുന്ന അവിശ്വാസത്തെയും അന്യായത്തെയും തുടച്ചുമാറ്റുന്നു; ആത്മീയദര്ശനത്തിന്റെ തിരിനാളം ദീപ്തിമത്താക്കുന്നു; തന്മൂലം നിത്യമായ ഒരു ദീപാവലിയുടെ നെടുങ്കാലം യോഗികള്ക്ക് സമാഗതമാകുന്നു.

ഈശ്വരഭക്തിയും ധര്മ്മനിഷ്ഠയും ജീവിതത്തില് നിറഞ്ഞുനില്ക്കുമെന്നുള്ളതിനാല് ലോകം മുഴുവന് ആത്മദര്ശനത്തിന്റെ ആനന്ദംകൊണ്ട് വീര്പ്പുമുട്ടും. ഞാന് മനുഷ്യാകൃതി സ്വീകരിക്കുമ്പോള് നന്മ നിറഞ്ഞ ഒരു ജീവിതത്തിന്റെ പൊന്പുലരി പൊട്ടിവിരിയുകയും അതിന്റെ ഒളിയേറ്റ് മലയോളം ഉയര്ന്നു നില്ക്കുന്ന പാപങ്ങള് മഞ്ഞുപോലെ ഉരുകിയൊലിച്ചു പോവുകയും ചെയ്യും. ഈ ലക്ഷ്യം നിറവേറ്റാനാണ് ഞാന് യുഗങ്ങള് തോറും മനുഷ്യനായി അവതരിക്കുന്നത്. എന്നാല് സമ്യഗ്ദര്ശനം സാധിച്ച ഒരു യോഗിക്കുമാത്രമേ ഇതു ശരിയാംവണ്ണം മനസ്സിലാക്കാന് കഴിയൂ.

അദ്ധ്യായം നാല് : ജ്ഞാനകര്മ്മസന്യാസയോഗം

ശ്ലോകം 9

ജന്മ കര്മ്മ ച മേ ദിവ്യം
ഏവം യോ വേത്തി തത്ത്വതഃ
ത്യക്ത്വാ ദേഹം പുനര്ജന്മ
നൈതി മാമേതി സോഽര്ജ്ജുന.

അല്ലയോ അര്ജ്ജുന, ദിവ്യമായ എന്റെ അവതാരത്തെയും കര്മ്മത്തയും ഏവന് ഇപ്രകാരം ശരിയായി അറിയുന്നുവോ, അവന് ഈ ദേഹത്തെ ഉപേക്ഷിച്ചശേഷം ഇനിയൊരു ജന്മത്തെ പ്രാപിക്കുന്നില്ല. അവന് മുക്തനായി എന്നെത്തന്നെ പ്രാപിക്കുന്നു.

എന്റെ ജനനരഹിതവും കര്മ്മരഹിതവുമായ സ്വഭാവത്ത യഥാര്ത്ഥത്തില് നിലനിര്ത്തിക്കൊണ്ട് മാത്രമാണ് ഞാന് ജന്മമെടുക്കുന്നതെന്നും കര്മ്മങ്ങള് ചെയ്യുന്നതെന്നുമുള്ള ശാശ്വതമായ സത്യം അറിയുന്നവര് മാത്രമേ മോചിതനാകുകയുള്ളൂ. അങ്ങനെയുള്ളവന് മര്ത്ത്യലോകത്ത് ജീവിക്കുന്നുവെങ്കിലും അവന് ദേഹത്തോടുള്ള ബന്ധം ഇല്ലാത്തവനായിട്ടാണ് വര്ത്തിക്കുന്നത്. കാലക്രമത്തില് അവന്റെ ശരീരം പഞ്ചഭൂതങ്ങളില് അലിഞ്ഞുചേരുമ്പോള് , അവന് എന്റെ ശാശ്വതികമായ സത്തയില് വിലയം പ്രാപിക്കുന്നു.

അദ്ധ്യായം നാല് : ജ്ഞാനകര്മ്മസന്യാസയോഗം

ശ്ലോകം 10

വീതരാഗഭയക്രോധാഃ
മന്മയാ മാമുപാശ്രിതാഃ
ബഹവോ ജ്ഞാനതപസാ
പൂതാ മദ്ഭാവമാഗതാഃ

രാഗം (ആശ), ഭയം, ക്രോധം എന്നിവയെ പൂര്ണ്ണമായി ഉപേക്ഷിച്ചവരും, സദാ മനസ്സിനെ എന്നില്ത്തന്നെ വെച്ചിരിക്കുന്നവരും, എല്ലായ്പ്പോഴും എന്നെത്തന്നെ ഉപാസിക്കുന്നവരുമായ വളരെ ആളുകള് ജ്ഞാനം കൊണ്ടും തപസ്സുകൊണ്ടും പരിശുദ്ധന്മാരായി എന്റെ സായൂജ്യത്തെ പ്രാപിച്ചിട്ടുണ്ട്.

ഭൂതവര്ത്തമാന കാലങ്ങളെപ്പറ്റി യാതൊരു ആകുലതയും ഇല്ലാത്തവര് രാഗവിമുക്തരാണ്. അവര് ക്രോധത്തിന് അടിപ്പെടുകയില്ല. അവര് ഇന്ദ്രിയവിഷയങ്ങളോട് മമത പുലര്ത്തുകയില്ല. അവര് എപ്പോഴും എന്നില് തന്നെ ലീനരായിരിക്കും. എന്നെ സേവിക്കാന് വേണ്ടി മാത്രമാണ് അവര് ജീവിക്കുന്നത്. അവര് ആത്മചിന്തനത്തില് മുഴുകിക്കഴിയുന്നു. പരമാത്മജ്ഞാനത്തില് അവര് ആനന്ദം കണ്ടെത്തുന്നു. അവര് പവിത്രമായ കഠിനതപസ്സില്നിന്ന് സംജാതമായ മഹത്ത്വത്തിന്റ മിന്നിത്തിളങ്ങുന്ന സങ്കേതങ്ങളാണ്. അവര് അവബോധത്തിന്റെ ആസ്ഥാനങ്ങളാണ്. അവര് പുണ്യപുരുഷന്മാരാണ്. പവിത്രമായ തീര്ത്ഥാടനകേന്ദ്രങ്ങളെ അവര് പവിത്രതരമാക്കുന്നു. അങ്ങനെയുള്ളവരും ഞാനും തമ്മില് വ്യത്യാസ്യങ്ങളൊന്നും ഇല്ലാത്തതുകൊണ്ട് അവര് അനായാസേന ഞാനുമായി സാത്മ്യം പ്രാപിക്കുന്നു. ഞങ്ങളെ തമ്മില് വേര്തിരിക്കുന്ന യാതൊരു മറകളും ഇല്ല. പിത്തള ക്ളാവു പിടിച്ച് കറുക്കുകയില്ലെങ്കില് കനകത്തെ ആരെങ്കിലും ശ്രദ്ധിക്കുകയോ അതു സമ്പാദിക്കുന്നതിനുവേണ്ടി ശ്രമിക്കുകയോ ചെയ്യുമോ? അതുപോലെ തീവ്രമായ ആത്മീയ സാധനയിലൂടെയും വിശുദ്ധികൈവന്നവര് ജ്ഞാനതപസ്വികളായി ഒടുവില് പരമാത്മസ്വരൂപമായ എന്നില് നിസ്സംശയം എത്തിച്ചേരുന്നു.


തുടരും.....
                      കടപ്പാട്.ഗുരുപരമ്പരയോട്