Tuesday, 4 April 2017

ഭഗവദ്ഗീത(part 35)



അദ്ധ്യായം ആറ് :ധ്യാനയോഗം

ശ്ലോകം 1

ശ്രീ ഭഗവാനുവാച:

അനാശ്രിത കര്മ്മഫലം
കാര്യം കര്മ്മ കരോതിയഃ
സ സംന്യാസീ ച യോഗീ ച
ന നിരഗ്നിര്ന ചാക്രിയഃ

കര്മ്മഫലത്തെ ആശ്രയിക്കാതെ വിഹിതകര്മ്മത്തെ ആരു ചെയ്യുന്നുവോ അവന് കര്മ്മം തൃജിച്ച സന്യാസിയും സത്യം കണ്ട യോഗിയുമാണ്. അഗ്നിയെ ഉപേക്ഷിച്ചു (അതായത് അഗ്നിഹോത്രാദികള് അനുഷ്ഠിക്കാതിരുന്നു) എന്നുവെച്ച് ഒരാള് സന്യാസിയാകയില്ല. കര്മ്മത്തെ ഉപേക്ഷിച്ചു എന്നുവെച്ച് യോഗിയുമാകയില്ല.

ശ്രീ ഭഗവാന് പറഞ്ഞു:

ഒരു കര്മ്മയോഗിയും സന്ന്യാസിയും. പുറമേ രണ്ടായിതോന്നുമെങ്കിലും യഥാര്ത്ഥത്തില് ഒന്നാണ്. സന്ന്യാസവും യോഗവും വ്യത്യസ്തമല്ലെന്നറിയുക. അതിനെപ്പറ്റി വിചിന്തനം ചെയ്യുമ്പോള് അത് ഏകവും തുല്യവും ആണന്നു നിനക്കു മനസ്സിലാകും. നാമത്തില് കാണുന്ന വ്യത്യാസം അവഗണിച്ചാല് കര്മ്മയോഗം സന്യാസമാണെന്നും ബ്രഹ്മജ്ഞാനത്തിന്റെ കാഴ്ചപ്പാടില്കൂടി നോക്കുമ്പോള് രണ്ടും ഒന്നാണെന്നും കാണാന് കഴിയും. ഒരേ ആളിനെ രണ്ടുപേരുകള് ചൊല്ലി വിളിച്ചെന്നു വരാം. രണ്ടു വ്യത്യസ്ത വീഥികള് വഴിയായി ഒരേ സ്ഥലത്തെത്താം. ഒരേ തരത്തിലുള്ള ജലംകൊണ്ടു പല പാനകള് നിറയ്ക്കാം. അതുപോലെ യോഗവും സന്ന്യാസവും തമ്മിലുള്ള വ്യത്യാസം നാമത്തില് മാത്രമാണ്; യഥാര്ത്ഥത്തിലുള്ളതല്ല. കര്മ്മ ഫലത്തെ ആശ്രയിക്കാതെ കര്മ്മങ്ങള് ചെയ്യുന്നുവന് മാത്രമാണ് യോഗിയെന്ന് എല്ലാവരും സമ്മതിക്കും. ഭൂമി വൃക്ഷലതാദികളെ വളര്ത്തുന്നത് സ്വന്തമായി യാതൊരു താത്പര്യവും, ഫലത്തില് എന്തെങ്കിലും ഇച്ഛയും ഇല്ലാതല്ലേ? അതുപോലെ, തന്റെ ജ്ഞാനബലംകൊണ്ടും വര്ണ്ണാശ്രമപ്രകാരവും അല്പംപോലും അഹന്തയില്ലാതെയും ഫലേച്ഛകൂടാതെയും, കര്ത്തവ്യമായ കര്മ്മങ്ങള് ചെയ്യുന്ന ഒരുവന് സന്യാസിയാണ്. അതേ സമയം അദ്ദേഹം ഒരു മഹായോഗിയുമാണ്. കാലാകാലങ്ങളില് ചെയ്യേണ്ടതായ സാധാരണവും യാദൃശ്ചികവുമായ കര്മ്മങ്ങള് ബന്ധത്തിലേയ്ക്കു നയിക്കുമെന്നു കരുതി ഉപേക്ഷിച്ചിട്ട്, മറ്റു കര്മ്മങ്ങളില് വ്യാപൃതനാകാമെന്നു വിചാരിക്കുന്നവന്, തന്റെ തന്റെ ശരീരത്തില് പറ്റിപിടിച്ചിരിക്കുന്ന ചെളി ചെളികൊണ്ടുതന്നെ കഴുകിക്കളയാന് ശ്രമിക്കുന്ന മര്ക്കടമുഷ്ടിക്കാരനാണ്, എല്ലാവരും പ്രാപഞ്ചികമായ കര്മ്മങ്ങള് ചെയ്യാന് ബാദ്ധ്യസ്തരാണ്. അതുവേണ്ടതുപോലെ നിര്വ്വഹിക്കാതെ പരിത്യാഗത്തിന്റെ പുതിയ ബാധ്യതകൂടി ഏറ്റെടുക്കുന്നത് എന്തിനാണ്? അതുകൊണ്ട് യജ്ഞകര്മ്മങ്ങള് ഉപേക്ഷിക്കാതെയും വിഹിതകര്മ്മങ്ങളെ മനഃപൂര്വ്വമായി ത്യജിക്കാതെയും സമചിത്തതയോടെ അനുഷ്ഠിക്കുന്ന കര്മ്മം ആനന്ദത്തിലേക്ക് വഴിതെളിക്കുന്നു.




അദ്ധ്യായം ആറ് :ധ്യാനയോഗം

ശ്ലോകം 2

യം സംന്യാസമിതി പ്രാഹുര്
യോഗം തം വിദ്ധി പാണ്ഡവ
ന ഹ്യ സംന്യസ്ത സങ്കല്പോ
യോഗീ ഭവതി കശ്ചന

അല്ലയോ അര്ജ്ജുന, യാതൊന്നിനെയാണ് സന്ന്യാസമെന്നു പറയുന്നത്, അതുതന്നെയാണ് നിഷ്കാമകര്മ്മയോഗം എന്നറിഞ്ഞാലും, എന്തെന്നാല് ഫലേച്ഛ രൂപത്തിലുള്ള സങ്കല്പങ്ങളെ ഉപേക്ഷിക്കാത്ത ഒരുവനും യോഗിയായി ഭവിക്കുന്നില്ല.

സന്ന്യാസവും യോഗവും തമ്മിലുള്ള ഏകത്വത്തിന്റെ പതാക ഈ ലോകത്തുള്ള മറ്റു പല ശാസ്ത്രങ്ങളും പാറിപ്പറത്തിയിട്ടുണ്ട്, മനസ്സിന്റെ സമനിലയാണു യോഗം. കര്മ്മങ്ങള് ചെയ്യുമ്പോള് സങ്കല്പങ്ങളെ, അതായതു മനോവ്യാപാരം, മനസ്സുകൊണ്ടുള്ള കര്മ്മം, ഇച്ഛ തുടങ്ങിയവയെ, ഉപേക്ഷിക്കാതെ ആര്ക്കും യോഗനില കൈവരിക്കാന് സാദ്ധ്യമല്ല. ഇതു മഹായോഗികള് അവരുടെ സ്വന്തം അനുഭവത്തില്കൂടി വ്യക്തമാക്കിയിട്ടുണ്ട്.



അദ്ധ്യായം ആറ് :ധ്യാനയോഗം

ശ്ലോകം 3

ആരുരുക്ഷോര്മുനേര്യോഗം
കര്മ്മ കാരണമുച്യതേ
യോഗാരുഢസ്യ തസ്യൈവ
ശമഃ കാരണമുച്യതേ

യോഗത്തെ ആരോഹണം ചെയ്യാനിച്ഛിക്കുന്ന മുനിക്ക് കര്മ്മമാണ് ഉപായം. യോഗത്തില് ആരൂഢനായ അയാള്ക്കു പിന്നീട് ആ അനുഭവം നിലനിര്ത്താന് ശമം (ആത്മസംയമം) ആവശ്യമായി കരുതപ്പെടുന്നു.

യോഗത്തിന്റെ ഉത്തുംഗശൃംഗങ്ങളിലെത്തുന്നതിന് ആഗ്രഹിക്കുന്ന ഒരുവന്, കര്മ്മത്തിന്റെ വഴികളില് കാണുന്ന ചവിട്ടുപടികള് നിരാകരിക്കരുത്. യമനിയമാദികള് വഴിയായി ഇന്ദ്രിയങ്ങളേയും മനസ്സിനേയും നിയന്ത്രിച്ച് യോഗാദ്രിയുടെ അടിവാരത്ത് എത്തിക്കഴിഞ്ഞാല്, യോഗാസനങ്ങളാകുന്ന നടപ്പാതയില്കൂടി മുന്നോട്ടു പോയി മദ്ധ്യത്തിലുള്ള പ്രാണായാമമാകുന്ന കൊടുമുടി കയറണം. അവിടെ ഇന്ദ്രിയങ്ങളെ വിഷയങ്ങളില് നിന്നു നിയന്ത്രിക്കുന്ന ചിത്തസംയമനമെന്ന ചെങ്കുത്തായ ചുരം കാണപ്പെടും. അത്യധികം വഴുക്കുന്ന ആ കുന്നില് ബുദ്ധിക്കുപോലും അതിന്റെ കാലടികള് ഉറപ്പിക്കാന് കഴിയുകയില്ല. ഇവിടെ ഹഠയോഗികളും അവരുടെ നിയന്ത്രണംതെറ്റി തല കുത്തനെ താഴോട്ടു വീഴുന്നു. എന്നാല് നിരന്തരമായ പരിശീലനവും അനുഷ്ഠാനവുംകൊണ്ട് നഖങ്ങള് ചിത്തസംയമനമാകുന്ന കുന്നിന്റെ ഉപാന്തത്തില് ഉടുമ്പിനെപ്പോലെ കുത്തിയിറക്കി, ശ്വാസനിയന്ത്രണമാകുന്ന ശകടം ഉപയോഗിച്ചു മുകളിലേക്കു കയറിയാല് കുന്നിന്റെ സമതലത്തിലെത്താം. അവിടെ നിന്നു ധാരണാശക്തിയാകുന്ന വിസ്തൃതമായ മാര്ഗ്ഗത്തില്ക്കൂടി ധ്യാനനിഷ്ഠയുടെ കൊടുമുടിയിലെത്തുന്നതുവരെ ആരോഹണം തുടരണം. എല്ലാ വഴികളും ഈ കൊടുമുടിയില് എത്തുന്നതോടെ അവസാനിക്കുന്നു. ഇവിടെ സാധനയും സാദ്ധ്യവും തമ്മില് വ്യത്യാസമില്ലാത്തതായിത്തിര്ന്നിരിക്കുന്നു. അവ പരസ്പരം ആശ്ലേഷിച്ച് യോഗി ബ്രഹ്മൈക്യം പ്രാപിക്കുന്നു. അവനു കര്മ്മങ്ങളോടുള്ള ആസക്തി അവസാനിക്കുന്നു. സമാധിയുടെ സമതലത്തില് ഉറച്ചു വര്ത്തിക്കുന്ന അവന് വീണ്ടും മുന്നേട്ടേയ്ക്കുള്ള ഗമനമോ, ഗതകാലകര്മ്മങ്ങളെപ്പറ്റിയുള്ള സ്മരണയോ ഇല്ലാതാകുന്നു.

ഇനിയും ഈ വിധത്തില് ധ്യാനത്തിലൂടെയും ഏകാഗ്രതയിലൂടെയും പരമാകഷ്ഠയെ പ്രാപിച്ച ഒരു യോഗിയുടെ ലക്ഷണങ്ങളെപ്പറ്റി ഞാന് വിവരിക്കാം. കേള്ക്കൂ..




അദ്ധ്യായം ആറ് :ധ്യാനയോഗം

ശ്ലോകം 4

യദാ ഹി നേന്ദ്രിയാര്ത്ഥേഷു
ന കര്മ്മസ്വനുഷജ്ജതേ
സര്വ്വസങ്കല്പ സംന്യാസീ
യോഗാരൂഢസ്തദോച്യതേ

ഒരുവന് എപ്പോഴാണോ സകല സങ്കല്പങ്ങളേയും ത്യജിച്ച് കര്മ്മത്തിലും വിഷയത്തിലും ആസക്തിയില്ലാത്തവനായിരിക്കുന്നത്; അപ്പോള് അവന് യോഗാരൂഢന് എന്നറിയപ്പെടുന്നു.

ആത്മജ്ഞാനത്തിന്റെ അന്തര് മണ്ഡലത്തില് ആത്മാനന്ദംപൂണ്ട് ദീര്ഘവിശ്രമംകൊള്ളുന്ന യോഗിയുടെ ഇന്ദ്രിയതലങ്ങളില് ഇന്ദ്രിയവിഷയങ്ങള് പ്രവേശിക്കുകയില്ല. സുഖത്തിന്റേയോ ദുഃഖത്തിന്റേയോ കുലുക്കമേറ്റാലും അവന്റെ മനസ്സ് അചലമായിരിക്കും. ഇന്ദ്രിയവിഷയങ്ങള് അവന്റെ മുന്നില് അണിനിരന്നാല്പോലും അവന് അതേപ്പറ്റി അറിയുകയില്ല. അവന്റെ കര്മ്മേന്ദ്രിയങ്ങള് കര്മ്മനിരതമായിരിക്കുമ്പോഴും അതിന്റെ ഫലത്തിനുവേണ്ടി അവന്റെ മനസ്സ് ഉഴറിനടക്കുകയില്ല. ഇന്ദ്രിയങ്ങളെപ്പറ്റിയുള്ള സ്മരണതന്നെ അവനില്ല. ശാരീരിക പ്രവര്ത്തനങ്ങളോടെ ഉന്നിദ്രനായിരിക്കുമ്പോഴും നിദ്രയിലെന്നപോലെ അലക്ഷ്യമായിപെരുമാറുന്ന അവന് മാത്രമാണ് യോഗത്തില് പ്രതിഷ്ഠിതന് എന്നറിയുക.

അപ്പോള് അര്ജ്ജുനന് പറഞ്ഞു:

ഭഗവന്, അങ്ങ് പറയുന്നതെല്ലാം അത്യന്തം അത്ഭുതമായിരിക്കുന്നു. ആരാണ് ഈ യോഗിക്ക് ഇത്രമാത്രം യോഗ്യതനല്കുന്നതെന്നു പറഞ്ഞുതന്നാലും.




അദ്ധ്യായം ആറ് :ധ്യാനയോഗം

ശ്ലോകം 5

ഉദ്ധരേദാത്മനാത്മാനം
നാത്മാനമവസാദയേത്
ആത്മൈവ ഹ്യാത്മനോ ബന്ധുഃ
ആത്മൈവ രിപുരാത്മനഃ

ഒരുവന് തന്നെക്കൊണ്ടുതന്നെ സ്വയം കരയേറ്റപ്പെടണം. തന്നത്താന് താഴെപ്പതിക്കാന് പാടില്ല. കാരണം താന് തന്നെയാണ് തന്റെ ബന്ധു. താന് തന്നെ തന്റെ ശത്രുവും.

ഭഗവാന് കൃഷ്ണന് ഒരു പുഞ്ചിരിയോടെ പറഞ്ഞു:

നിന്റെ സംസാരംകേട്ട് ഞാന് അത്ഭുതപ്പെടുന്നു. എല്ലാം ഏകമായ ഒരവസ്ഥയില് ആര്ക്ക് എന്തുകൊടുക്കാന് ആര്ക്കാണ് കഴിയുക? അജ്ഞതയില് ആമഗ്നനായി വ്യാമോഹത്തിന്റെ തത്പത്തില് നിദ്രചെയ്യുന്ന ഒരുവന് വേദനാജനകമായ ജനനമരണങ്ങളെപ്പറ്റിയുള്ള ദുഃസ്വപ്നങ്ങള് കാണാനിടവരുന്നു. അവന് ആകസ്മികമായി ഉണരുമ്പോള് അവന്കണ്ട സ്വപ്നം മിഥ്യയായിരുന്നുവെന്ന് അവന് അനുഭവപ്പെടുന്നു. ആദ്യം കണ്ട സ്വപ്നവും പിന്നീട് മിഥ്യയാണെന്നു തോന്നിയ അനുഭവും അവന്റെ മനസ്സില്ത്തന്നെ ഉണ്ടായതാണ്. അതായത് എല്ലാം അവന്റെ മനസ്സില്ത്തന്നെ സ്ഥിതിചെയ്യുന്നുവെന്നര്ത്ഥം. അങ്ങനെയുള്ള ഒരുവന് അഹംഭാവംകൊണ്ട് അവന്റെ ശാരീരികമായ നിലനില്പിന് പ്രാധാന്യം നല്കുമ്പോള് അത് അവന്റെ നാശത്തിന് വഴിതെളിക്കുന്നു.



തുടരും

** കടപ്പാട്. ഗുരുപരമ്പരയോട്**

No comments:

Post a Comment