Wednesday, 12 April 2017

ഭഗവദ്ഗീത(part 37)



അദ്ധ്യായം ആറ് :ധ്യാനയോഗം

ശ്ലോകം 11,12 

ശുചൗ ദേശേ പ്രതിഷ്ഠാപ്യ 
സ്ഥിരമാസനമാത്മനഃ 
നാത്യുച്ഛ്റിതം നാതിനീചം 
ചൈലാജിനകുശോത്തരം 

തത്രൈകാഗ്രം മനഃ കൃത്വാ 
യതചിത്തേന്ദ്രിയക്രിയഃ 
ഉപവിശ്യാസനേ യുഞ്ജ്യാദ് 
യോഗമാത്മവിശുദ്ധയേ 

പരിശുദ്ധമായ സ്ഥലത്ത് അധികം ഉയരമില്ലാതെയും അധികം താണുപോകാതെയും, കുശപ്പുല്ല്, മാന്തോല്, വസ്ത്രം എന്നിവയെ ഒന്നിനുമുകളിലൊന്നായി വിരിച്ച് തനിക്ക് ഉറച്ചിരിക്കാനുള്ള ആസനം തയ്യാറാക്കണം. എന്നിട്ട് ആ ആസനത്തിലിരുന്ന് മനസ്സിനെ ഏകാഗ്രമാക്കിയിട്ട് മനസ്സിന്റെയും ഇന്ദ്രിയങ്ങളുടേയും വ്യാപാരങ്ങളെ നിരോധിച്ച് ആത്മശുദ്ധിക്കായിക്കൊണ്ട് ബ്രഹ്മധ്യാനത്തെ ചെയ്യേണ്ടതാകുന്നു. 

ഇപ്പോള് ഞാന് അതേപ്പറ്റി വിശദമായി വിവരിക്കാം. എന്നാല് പ്രത്യക്ഷമായ അനുഭവംകൊണ്ട് മാത്രമേ അതിന് ഫലപ്രാപ്തിയണ്ടാവുകയുള്ളൂ. ആദ്യമായി അനുയോജ്യമായ ഒരു സ്ഥലം കണ്ടുപിടിക്കണം. കാഴ്ചമാത്രയില്ത്തന്നെ വൈരാഗ്യം ദ്വിഗുണീഭവിക്കത്തക്കവണ്ണം ചിത്തൈകാഗ്ര്യത്തിന് യോജിച്ച സ്ഥലമായിരിക്കണം അത്. യാദൃശ്ചികമായി അവിടെ വന്നുചേരാനിടയായാകുന്ന നാസ്തികനുപോലും തപസ്സനിഷ്ഠിക്കാനുള്ള താല്പര്യം ഉണ്ടാകത്തക്കവണ്ണം ആകര്ഷണീയമായ സ്ഥലവുമായിരിക്കണം അത്. വിഷയാസക്തരായ പ്രാപഞ്ചികര് ഈ സ്ഥലത്തെത്തിയാല് ഐതിഹസുഖങ്ങളിലേക്ക് മടങ്ങിപോകുന്നതിനുള്ള അവരുടെ അഭിവാഞ്ഛ ഇല്ലാതാകണം. പരമാനന്ദം ലഭിക്കത്തക്കവണ്ണം പരിശുദ്ധവും പരിപാവനവുമായ സ്ഥലവുമായിരിക്കണം അത്. ഭോഗേച്ഛുവായ ഒരു രാജാവ് ഈ സ്ഥലം കാണാനിടയായാല് അയാളുടെ രാജ്യംപോലും ഉപേക്ഷിച്ച് അവിടെ ഏകാന്തനായിരിക്കാന് തോന്നത്തക്കവണ്ണം അഭികാമ്യമായ സ്ഥാനമായിരിക്കണം അത്. യോഗാനുഭവത്തെ തേടുന്നവന് സാധാരണയായി വരുന്നതും, യാത്രക്കാരുടെ കാലടിയൊച്ചകള് ശല്യപ്പെടുത്താതുമായിരിക്കണം. ഫല വൃക്ഷങ്ങള് തിങ്ങിവളരുന്നതും വേനല്ക്കാലത്തുപോലും ശുദ്ധജലത്തിനു ക്ഷാമമില്ലാത്തതിന്വണ്ണം നീരുറവകളുള്ളതുമായിരിക്കണം ഈ പ്രദേശം. അല്പമായ ചൂടും സുഖപ്രദമായ കുളിര്മയും ഉണ്ടായിരിക്കേണ്ട ഈ സ്ഥലത്ത് അസഹ്യമായ ശബ്ദമോ ക്രൂരമൃഗങ്ങളുടെ കോലാഹലമോ പാടില്ല. ഹംസങ്ങളേോ കുയിലുകളോ താറാവുകളോ മയിലുകളോ ഇടയ്ക്കിടയ്ക്ക് അവിടെ വരുകയും പോവുകയും ചെയ്യുന്നതില് പന്തികേടൊന്നുമില്ല. 

അല്ലയോ, അര്ജ്ജുന, തിരഞ്ഞെടുക്കപ്പെട്ട സ്ഥലത്ത് ഒറ്റപ്പെട്ട ഒരു ആശ്രമമോ ശിവക്ഷേത്രമോ ഉള്ളതു നന്നായിരിക്കും. ഇതില് ഏത് ഹിതകരമായിരിക്കണമെന്നു തോന്നുന്നുവോ, അവിടെ ഏകാന്തമായ ഒരു സ്ഥലത്ത് ഇരിക്കണം. അവിടെയിരിക്കുമ്പോള് മനസ്സ് അചഞ്ചലവും സ്വസ്ഥവും ആണെന്നു തോന്നിയാല് ധ്യാനത്തിനുവേണ്ടിയുള്ള ഒരു ആസനം തയ്യാറാക്കണം. എങ്ങനെയാണെന്നോ? കുശപ്പുല്ലിനുമുകളില് പരിശുദ്ധമായ വെള്ളത്തുണി വിരിച്ചുകൊണ്ട് ഈ ആസനം അധികം ഉയര്ന്നതോ വളരെ താണതോ ആയിരിക്കാന് പാടില്ല. ഉയര്ന്നതാണെങ്കില് ശരീരം ആടുന്നതിനും താണതാണെങ്കില് ഭൂമിയുടെ സമ്പര്ക്കംകൊണ്ട് തണുപ്പ് തട്ടുന്നതിനും ഇടയുണ്ട്. അതുകൊണ്ട് മിതമായ വിധത്തില് ഉയര്ന്നിരിക്കണം.

പിന്നീട് സത്യാന്വേഷി അവന്റെ ഗുരുവിനെ സ്മരിച്ചുകൊണ്ട് മനസ്സിനെ ഏകാഗ്രമാക്കി ആനന്ദവാനായി ഇരിക്കണം. ഗുരുസ്മരണകൊണ്ട് സത്വഭാവം മനസ്സില് വ്യാപിപ്പിച്ച് അഹംഭാവത്തിന്റെ കാഠിന്യം അലിയുന്നതുവരെ അവന് ഈ നിലയില് ഇരുപ്പുറപ്പിക്കണം. അപ്പോള് എല്ലാ വിഷയങ്ങളും വിസ്മരിക്കുന്നു. എല്ലാ ഇന്ദ്രിയങ്ങളുടേയും പ്രവര്ത്തനം നിലയ്ക്കുന്നു. സദാ വെളിയില് സഞ്ചരിക്കുന്ന മനസ്സ് ഹൃദയത്തിനുള്ളില് സ്ഥിരപ്പെട്ടു നില്ക്കുന്നു. മനസ്സ് ഹൃദയവുമായി ഐക്യബോധം ഉണ്ടാകുന്നതുവരെ യോഗി ഈ നിലയില് ഇരിക്കണം. അപ്പോള് ശരീരം അതിന്റെ സമതുലിതാവസ്ഥ നിലനിര്ത്തും ശ്വാസോച്ഛ്വാസം അനുയോജ്യമാംവണ്ണം ക്രമീകരിക്കപ്പെടും. അതോടെ സാധകന്റെ അനുഭവസിദ്ധി ഉയരത്തിലെത്തുന്നു. അപ്പോള് മനസ്സിന്റെ ബഹിര്ഗമന വാസനകള് പിന്വലിക്കപ്പെടുകയും ഉള്ളില് സമാധിയുടെ ചൈതന്യം അനുഭവപ്പെടുകയും ചെയ്യുന്നു.




അദ്ധ്യായം ആറ് :ധ്യാനയോഗം

ശ്ലോകം 13,14

സമം കായശിരോഗ്രീവം
ധാരയന്നചലം സ്ഥിരഃ
സംപ്രേക്ഷ്യ നാസികാഗ്രം സ്വം
ദിശശ്ചാനവലോകയന്

പ്രശാന്താത്മാ വിഗതഭീര്-
ബ്രഹ്മാചാരിവ്രതേ സ്ഥിതഃ
മനഃ സംയമ്യ മച്ചിത്തോ
യുക്ത ആസീത മത്പരഃ

ധ്യാനത്തിന്റെ ഫലമായി ശരീരത്തില് ബാഹ്യമായും ആന്തരികമായും സംഭവിക്കാവുന്ന ചില പ്രവര്ത്തന പ്രതിപ്രവര്ത്തനങ്ങളെക്കുറിച്ചും കുണ്ഡലിനി എന്ന ശക്തിശ്രോതസ്സിന്റെ ഉണര്വ്വിനെക്കുറിച്ചും അതുളവാക്കുന്ന പരിവര്ത്തനങ്ങളെക്കുറിച്ചും ശ്രീ ജ്ഞാനദേവന് മനോഹരമായ പ്രതീകാത്മകഭാഷയില് വര്ണ്ണിച്ചിരിക്കുന്നു.

അപ്പോള് സങ്കല്പങ്ങള് ഒതുങ്ങുകയും മാനസ്സികോര്ജ്ജത്തിന്റെ വ്യയം കുറയുകയും ശരീരത്തിനും മനസ്സിനും വിശ്രമം ലഭിക്കുകയും ചെയ്യുന്നു. വിശപ്പും നിദ്രയും അയാളെ ബുദ്ധിമുട്ടിക്കുന്നില്ല. അവയെക്കുറിച്ചുള്ള ഓര്മ്മപോലും ഇല്ലാതായെന്നുവരും മൂലബന്ധത്താല് തടയപ്പെട്ട അപാനന് പിന്നോക്കം നീങ്ങുകയും അവിടെയും തടയപ്പെട്ട് വികസിക്കുകയും ചെയ്യുന്നു. ഈ അമര്ത്തല്മൂലം ഉത്തേജിപ്പിക്കപ്പെടുന്ന അപാനന് നട്ടെല്ലില് ഉദരഭാഗത്തായുള്ള മണിപൂരചക്രത്തെ ഉണര്ത്തുന്നു. വികസിച്ചുവരുന്ന അപാനന് എല്ലാ ഭാഗങ്ങളില് നിന്നും ഉദരാവയവങ്ങളെ മഥിക്കുകയും കുട്ടിക്കാലം മുതല് അവയില് അടിഞ്ഞുകൂടിയിരിക്കുന്ന മാലിന്യങ്ങളെ അകറ്റുകയും ചെയ്യുന്നു. അത് ഉദരത്തിലെ പിത്ത കഫ സംബന്ധമായ ദോഷങ്ങളെ നശിപ്പിക്കുന്നു. സപ്തധാതുക്കളെ മാറ്റിമറിച്ച് തകര്ക്കുന്നു. കൊഴുപ്പുപാളികളുടെ കൂട്ടങ്ങളേയും എല്ലിനുള്ളിലെ മജ്ജയേയും ഇളക്കുന്നു. രക്ത ധമനികളെ വെടിപ്പാക്കുന്നു. ഇത് നാഡികളുടെ പ്രവര്ത്തനത്തെ സാവധാനമാക്കി കൈകാലുകളുടെ പ്രവര്ത്തനശേഷിയില് അയവുവരുത്തി സാധകനെ പരിഭ്രമിപ്പിച്ചെന്നുവരും. പക്ഷേ അയാള് പരിഭ്രമിക്കേണ്ടതില്ല. ചില അസുഖങ്ങള് അതുളവാക്കും എന്നാല് ഉടന്തന്നെ സുഖപ്പെടുത്തുകയും ചെയ്യും. അത് കഫം പിത്തരസം തുടങ്ങിയ ദ്രാവകങ്ങളേയും മാംസം മജ്ജ എല്ലുകള് എന്നിവയിലുള്ള ധാതുക്കളേയും തമ്മില് സംയോജിപ്പിക്കുന്നു. ഇതിനിടയില് യോഗാസനം ശരീരത്തില് ഉളവാക്കുന്ന താപത്തില് കുണ്ഡലിനീ ശക്തി ഉണര്ത്തപ്പെടുന്നു. ചുവന്ന കുങ്കുമപ്പൊടിയില് പൂശപ്പെട്ട് മൂന്നര ചുറ്റുചുറ്റി തല കീഴോട്ടാക്കി ഉറങ്ങുന്ന ഒരു പെണ്സര്പ്പത്തെപ്പോലെയാണ് കുണ്ഡലിനിയുടെ സ്ഥിതി. ഒരു പ്രകാശപാളിപോലെ ഒരു അഗ്നിജ്വാലയുടെ മടക്കുപോലെ, ശുദ്ധമായ തങ്കംപോലെയാണ് കുണ്ഡലിനി.

വജ്രാസനം കുണ്ഡലിനീശക്തിയെ ഉണര്ത്തുന്നു. ഉജ്ജ്വലമായ ഒരു നക്ഷത്രം പതിക്കുന്നതുപോലെയോ, പ്രകാശത്തിന്റെ വിത്ത് മുളച്ചുവരുന്നതുപോലെയോ, തന്റെ ചുറ്റുകളഴിച്ച് കുണ്ഡലിനീശക്തി നാഭീകേന്ദ്രത്തില് ഉണര്ന്നെഴുന്നേല്കുന്നു. വളരെനാളായി വിശന്നിരിക്കുന്ന അവള് പിളര്ന്നിരിക്കുന്ന വായ് മേല്പ്പോട്ട് തുറന്നുവച്ചുകൊണ്ട് നില്ക്കുന്നു. അവിടെയുള്ള അപാനന് അവളുടെ ഇരയായിത്തീരുന്നു. കുണ്ഡലിനിയുടെ തീവ്രശക്തി മാംസഭാഗങ്ങളെ അശിക്കുന്നു. ഹൃദയഭാഗത്തുള്ള ചില മാംസപേശികള്പോലും അവള്ക്ക് ഇരയായിത്തീരുന്നു. എന്നിട്ട് അവള് കരങ്ങളുടേയും പാദങ്ങളുടേയും മേല്ഭാഗം തുരന്നിറങ്ങി കൈകാലുകളേയും സന്ധിബന്ധങ്ങളേയും വിറപ്പിക്കുന്നു. നഖങ്ങളുടെ സത്ത് വലിച്ചടുക്കുന്നു. ത്വക്കിനെ ശുദ്ധീകരിക്കുന്നു. അസ്ഥികളോട് അടുക്കുന്നു. അസ്ഥികളേയും വെടിപ്പാക്കുന്നു. സപ്തധാതുക്കളെ നുകര്ന്ന് അവള് തന്റെ ദാഹം ശമിപ്പിക്കുന്നു. അതിന്റെ ഫലമായി ശരീരത്തിന് ഉണക്കുബാധിച്ചതുപോലെ അനുഭവപ്പെടുന്നു. നാസാരന്ദ്രങ്ങളില്ക്കൂടി പുറത്തേയ്ക്കുപോകുന്ന പ്രാണന് എന്ന വായുവിനെ അവള് ശക്തിപൂര്വ്വം നാലുവിരലിട അകത്തേയ്ക്കുവലിക്കുന്നു. അപാനനെ മേല്പ്പോട്ടുയര്ത്തുന്നു. പ്രാണനെ കീഴ്പ്പോട്ടുകൊണ്ടുവരുന്നു. അവ യോജിക്കുകയാണെങ്കില് പിന്നെ അവശേഷിക്കുന്നത് നാഡീകേന്ദ്രങ്ങളുടെ ബാഹ്യ ഉറകള് മാത്രമായിരിക്കും. എന്നാല് അപ്പോള് അല്പം അസ്വസ്ഥയായിത്തീരുന്ന കുണ്ഡലിനി അവ രണ്ടിനോടും വേര്പെട്ടു നില്ക്കാന് ആജ്ഞാപിക്കുന്നു. അല്ലയോ അര്ജ്ജുനാ, ശരീരത്തിലെ ഖര ദ്രാവക പദാര്ത്ഥങ്ങളെയെല്ലാം അശിച്ചു കഴിഞ്ഞശേഷം ഈ കുണ്ഡലിനി തികച്ചും തൃപ്തയായി നട്ടെല്ലില് സ്വസ്ഥയായി കഴിയുന്നു.

ഇങ്ങനെ തൃപ്തിയായിരിക്കുന്ന അവസരത്തില് അവള് തുപ്പുന്ന വിഷം ജീവിതത്തെ പുഷ്കലമാക്കുന്ന മധുവായി മാറുന്നു. പുറത്തുവരുന്ന തീക്ഷ്ണമായ വിഷം ശരീരത്തിന്റെ ആന്തരികരംഗങ്ങളെ തണുപ്പിക്കുന്നു. അതോടെ പൊയ്പോയ ശക്തി ശരീരം വീണ്ടെടുക്കുന്നു. നാഡീവേഗങ്ങളും പ്രാണനൊഴികെയുള്ള ഒന്പത് ജീവവായുക്കളുടെ പ്രവര്ത്തനങ്ങളും നിലയ്ക്കുന്നു. ശരീരത്തിന് അതിന്റെ ജോലികള് ഇല്ലാതാകുന്നു. അപ്പോള് ഇടതും വലതും നാസ്വാദ്വാരങ്ങളിലൂടെ വായുക്കള് സമ്മേളിക്കുന്നു. താഴെയുള്ള നാഡീകേന്ദ്രങ്ങളിലെ മൂന്നു ഗ്രന്ഥികള് അയയുന്നു. ആറ് നാഡീകേന്ദ്രങ്ങള് തമ്മില് വിഘടിക്കപ്പെടുന്നു. ഒരു നേരിയ നൂല് മുമ്പില് പിടിച്ചാല് അല്പംപോലും ഇളകാത്തവിധത്തില് നാസാദ്വാരങ്ങളിലൂടെയുള്ള സൂര്യ-ചന്ദ്ര ശ്വാസഗതികള് വളരെസൂഷ്മതരമായിത്തീരുന്നു. ബുദ്ധിശക്തിയുടെ പ്രവര്ത്തനം അപ്പോള് അവസാനിക്കുകയും നാസാരന്ദ്രങ്ങളിലെ സുഗന്ധം കുണ്ഡലിനീശക്തിയോടൊത്ത് സുഷുമ്നാനാഡിയില് പ്രവേശിക്കുകയും ചെയ്യുന്നു. മുകളില് സ്ഥിതിചെയ്യുന്ന ചന്ദ്രമണ്ഡല- മധുനിറഞ്ഞ പാത്രം ഒരു വശത്തേക്കു ചരിയുകയും കുണ്ഡലിനിയുടെ വായിലേയ്ക്ക് അത് ഒഴുകാന് തുടങ്ങുകയും ചെയ്യുന്നു. ഈ മധു അവളില് നിറയുകയും പ്രാണന്റെ സഹായത്താല് ശരീരത്തെ ആകെ നനയ്ക്കുകയും ചെയ്യുന്നു. പഴുത്തുചുവന്ന മൂശയിലുള്ള മെഴുക് ഉരുകി അതിനെ നിറയ്ക്കുന്നതുപോലെ, ത്വക്കിനാല് മൂടപ്പെട്ട പ്രകാശധാര മനുഷ്യ ശരീരത്തിന്റെ രൂപത്തില് ആഭിര്ച്ചിരിക്കുകയാണെന്നു തോന്നും, ഒരു മേഘപാളിക്കപ്പുറം മറഞ്ഞിരുന്ന സൂര്യന് മേഘം ചിന്നിച്ചിതറുമ്പോള് ഉജ്ജ്വലപ്രകാശത്തോടെ പുറത്തുവരുന്നതുപോലെ, ഉണങ്ങിവെടിച്ചിരുന്നപോലെ തോന്നിയ ത്വക്കിന്റെ പാളികള് പൊഴിഞ്ഞുപോകുമ്പോള് സ്ഫടികത്താല് രൂപീകൃതമായതുപോലെയോ ശരീരം സുഭഗതയാര്ജ്ജിക്കുന്നു. കുണ്ടിലിനി ചന്ദ്രമണ്ഡലമധുനുകരുമ്പോള് ശരീരം ശോണിമയാര്ന്ന മനോഹാരിതയോടുകൂടിയതായോ തേന്നിറഞ്ഞതായോ കാണപ്പെടുന്നു. ആഹ്ലാദത്തിന്റെ ഒരു ചിത്രംപോലെയോ, ആനന്ദത്തിന്റെ ഒരു രൂപംപോലെയോ സംതൃപ്തിയുടെ പന്തലിച്ച ഒരു മരംപോലെയോ, തളിരിലകള് നിറഞ്ഞ ഒരു ഉദ്യാനംപോലെയോ, ഒരു പീഠത്തില് ഇരിക്കുന്ന പ്രകാശനിര്മ്മിതമായ ഒരു പ്രതിമയെപ്പോലെയോ, അത് ആയിത്തീരുന്നു. മണത്തിന്റെ ദേവതപോലും ഭയഭക്തിബഹുമാനത്തോടെ അയാളുടെ മുമ്പാകെ പരുങ്ങി നില്ക്കുന്നു.

അപ്പോള് വാര്ദ്ധക്യം പിന്വാങ്ങുന്നു. യുവത്വം പിന്നോട്ട് കുതിച്ചുപായുന്നു. വളരെനാള് കഴിഞ്ഞുപോയ ബാല്യം മടങ്ങിയെത്തുന്നു. അത്ര ചെറുപ്പമാണെന്നു തോന്നുന്നുവെങ്കില്പോലും അയാള് മഹത്തായ കാര്യങ്ങള് നിര്വ്വഹിക്കുന്നു. അയാളുടെ ധീരത അതുപോലെ തന്നെ മഹത്തും വിശിഷ്ടവുമാണ്. സുവര്ണ്ണ വൃക്ഷത്തിന്റെ ഇലകളില് നിന്ന് തിളക്കമാര്ന്നമൊട്ടുകള് പുറത്തുവരുന്നതുപോലെ അയാളുടെ വിരലുകളില് തിളക്കമാര്ന്ന നഖങ്ങള് പ്രത്യക്ഷപ്പെടുന്നു. അയാള്ക്കു പുതിയ പല്ലുകള് മുളയ്ക്കുന്നു. എന്നാല് അവ രണ്ടുവരി മുത്തുകളെപ്പോലെ തോന്നിക്കുമാറ് ചെറിയവനായിരിക്കും. അണു സദൃശമായ രത്നക്കല്ലുകളെപ്പോലെ ചുവന്ന നിറമുള്ളതായിത്തീരുന്നു. അയാളുടെ മിഴിവുറ്റ നേത്രങ്ങളെ എങ്ങനെ വിവരിക്കാനാണ്.അകത്തെ രത്നം വളര്ച്ചപ്രാപിക്കുമ്പോള് അതുള്ക്കൊള്ളാനാകാതെ മുത്തുച്ചിപ്പി പിളരുന്നതുപോലെ, കണ്പോളകള്ക്ക് ഒതുക്കാനാവാത്ത അയാളുടെ കാഴ്ച ആകാശമണ്ഡലത്തിന്റെ അതിവിദൂരതകളിലേയ്ക്ക് വ്യാപിക്കുന്നു. അല്ലയോ അര്ജ്ജുനാ, അയാളുടെ ശരീരം സ്വര്ണ്ണനിറം പൂകുന്നു. എന്നാല് ഖരദ്രാവകഭാഗങ്ങള് പൊയ്പോയ ശരീരത്തിന് വായുവിന്റെ ലാഘവമാണ്.

അപ്പോള് യോഗിക്ക് സാഗരങ്ങള്ക്കപ്പുറമുള്ള കാഴ്ചകള് കാണാം സ്വര്ഗത്തിലെ നാദങ്ങള് ശ്രവിക്കാം. ഒരുറുമ്പിന്റെപോലും ആഗ്രഹം ഗ്രഹിക്കാം. അയാള്ക്ക് വായുവിലേറി സഞ്ചരിക്കാം. കാല് നനയ്ക്കാതെ വെള്ളത്തിലൂടെ നടക്കാം. അയാള് പല അത്ഭുത സിദ്ധികളും സമ്പാദിക്കുന്നു. പ്രാണന്റെ കരം പിടിച്ച് ഹൃദയമണ്ഡലത്തിലെ പടികള് കയറി കുണ്ഡലിനി സുഷുമ്നാനാഡിയിലൂടെ ഹൃദയചക്രത്തില് പ്രവേശിക്കുന്നു. പ്രപഞ്ചത്തിന്റെ മാതാവാണ് ഈ കുണ്ഡലിനി. അവളാണ് ആത്മസത്തയെ പ്രകാശിപ്പിക്കുന്നത് അവളാണ് മുളച്ചുവരുന്ന പ്രപഞ്ചവിത്തിന് തണലേകുന്നത്. രൂപരഹിതമായ ബ്രഹ്മത്തിന്റെ ആവിഷ്കാരഭാവം അവളാണ്. മഹാശൂന്യതയുടെ ഇരിപ്പിടമാണവള്. ശിവന്റെ പാത്രരൂപത്തിലുള്ള പ്രതിബിംബമാണ്. പവിത്രമായ ‘ഓം’ന്റെ പ്രധാന സ്ഫുരണവും അവളാണ്. യൗവനം നിറഞ്ഞ ഈ കുണ്ഡലിനി ഹൃദയചക്രത്തില് പ്രവേശിക്കുമ്പോള് സൃഷ്ടിക്കപ്പെടാത്ത ഒരു ശബ്ദം കേള്ക്കുന്നു. ‘ഓം’മിന്റെ വരകള് എഴുതപ്പെട്ട രൂപങ്ങള്പോലെയാണ് അവയുടെ ആവിര്ഭാവം. ഇക്കാര്യം സങ്കല്പത്തിലൂടെ മാത്രമേ അറിയുവാന് കഴിയൂ. പക്ഷേ, അതിന് കഴിവുള്ള ആളെ എവിടെ കണ്ടെത്താനാണ്?

എന്തെന്തു മുഴക്കങ്ങളാണ് ഹൃദയചക്രത്തില് നടക്കുന്നതെന്ന് ആര്ക്കും അറിഞ്ഞുകൂട. അല്ലയോ അര്ജ്ജുന, മേഘപടലങ്ങളുടെ ഇരമ്പലുകളോട് സാദൃശ്യമുള്ള ഈ ശബ്ദങ്ങള് അവിടെ മുഴങ്ങുമ്പോള് ബ്രഹ്മരന്ധ്രത്തിലേക്കുള്ള ജാലകങ്ങള് തുറക്കപ്പെടുന്നു. ഒരു താമരപ്പുവിന്റെ ബീജകോശത്തിന് സദൃശമായ മറ്റൊരു മഹാകേന്ദ്രം മുകളിലുണ്ട്. അതാണ് ആത്മാവിന്റെ ആവാസസ്ഥാനം. കുണ്ഡലിനി പരമാത്മാവിന്റെ ഈ വാസസ്ഥാനത്ത് പ്രവേശിച്ച് അതിന് അവളുടെ പ്രകാശധോരണി നിവേദ്യമായി അര്പ്പിക്കുന്നു. അവള് ബുദ്ധിശക്തിയെത്തന്നെ പിന്നീട് അതില് ദ്വന്ദ്വബോദത്തിന്റെ ഒരു ലാഞ്ചനയും അവശേഷിക്കാത്ത വിധത്തിലേക്ക് പരമാത്മാവിന് ഒരു സസ്യഭോജനമായി സമര്പ്പിക്കുന്നു. അപ്പോള് കുണ്ഡിലിനി അവളുടെ അഗ്നിവര്ണ്ണം കൈവെടിഞ്ഞ് വായുരൂപത്തില് നിലകൊള്ളുന്നു. ഈ വായുരൂപത്തില് സ്വയം വിലയംകൊണ്ട് അവള് സുവര്ണ്ണരേഖകളുള്ള സ്വന്തം കഞ്ചുകം മാറ്റിവയ്ക്കുന്നു. കാറ്റിന്റെ സ്പര്ശംകൊണ്ട് വെളിച്ചം അണയുന്നതുപോലെയോ, ആകാശത്തില് മിന്നല്പിണര് മിന്നിവന്ന് അപ്രത്യക്ഷമാകുന്നതുപോലെയോ കുണ്ഡിലിനി ഹൃദയകേന്ദ്രത്തിന്റെ പത്മത്തില് പ്രവേശിക്കുമ്പോള് അവള് ഒരു സ്വര്ണ്ണമാലപോലെയോ പ്രകാശത്തിന്റെ ഒരു അരുവിപോലെയോ കാണപ്പെടുന്നു. ഉടനെ പെട്ടെന്ന് അവള് ഹൃദയത്തിന്റെ ബീജകോശത്തില് അസ്തമിക്കുന്നു. അവളുടെ രൂപം രൂപരഹിതമായ ശക്തിയില് വിലയംകൊള്ളുന്നു. അവളെ ശക്തിയെന്ന് വിളിക്കുന്നെങ്കിലും ഇപ്പോഴും അവള് വായുരൂപിയാണ്. ഈ അവസ്ഥയില് ഒരാള് നാദത്തിനെക്കുറിച്ചോ ബിന്ദുവിനെക്കുറിച്ചോ കാലജ്യോതിയെക്കുറിച്ചോ ബോധവാനല്ല. അപ്പോള് മനസ്സിന്റെ കീഴടക്കലും ശ്വാസനിയന്ത്രണവും ധ്യാനവും ഒന്നും അവശേഷിക്കുന്നില്ല. ചിന്തയും അതിന്റെ ഇല്ലായ്മയും നിന്നുപോകുന്നു. അങ്ങനെ എല്ലാ സ്ഥൂലാവസ്ഥകളും തകര്ത്തുകളയുന്ന ഒരുമൂശയാണവള്. ശരീരംതന്നെ ശരീരത്തെ വിഴുങ്ങണമെന്നാണല്ലോ നഥ സമ്പ്രദായസാധകരുടെ വീഷണം. അതിന്റെ തത്ത്വമാണ് വിഷ്ണുവിന്റെ അവതാരമായ ശ്രീകൃഷ്ണന് ഇവിടെ വെളിവാക്കുന്നത്. ഈ തത്ത്വവീഷണത്തിന്റെ കെട്ട് അഴിച്ച് ആ സത്യം വെളിവാക്കിക്കൊണ്ട് അതുകേള്ക്കാന് ആഗ്രഹിക്കുന്നവരായ നിങ്ങളുടെ മുമ്പാകെ ഞാന് വെയ്ക്കുന്നു.


അദ്ധ്യായം ആറ് :ധ്യാനയോഗം

ശ്ലോകം 15

യുഞ്ജന്നേവം സദാത്മാനം
യോഗീ നിയതമാനസഃ
ശാന്തിം നിര്വ്വാണപരമാം
മത്സംസ്ഥാമധിഗച്ഛതി

മേല്പ്പറയപ്പെട്ടപ്രകാരം മനസ്സിനെ എപ്പോഴും സമാധിയിലുറപ്പിച്ചുകൊണ്ട് മനസ്സിനെ അടക്കിയിരിക്കുന്ന യോഗി മോക്ഷാനുഭാവത്തിനുതകുന്നതും എന്റെ അധീനത്തിലുള്ളതുമായ ശാന്തിയെ പ്രാപിക്കുന്നു.

അര്ജ്ജുനാ, ശക്തിക്ക് അവളുടെ ഉര്ജ്ജം നഷ്ടപ്പെടുമ്പോള് ശരീരം രൂപമില്ലാതെ അദൃശ്യമായ ഒരവസ്ഥയെ പ്രാപിക്കുന്നു. ശരീരത്തിന് ഒട്ടാകെ ഒരു അരൂപാവസ്ഥ കൈവരുന്നുവെങ്കിലും അതിന് പഴയപോലെതന്നെ അവയവങ്ങള് ഉണ്ടായിരിക്കും. ഈ അവസ്ഥ ശരീരത്തിന് ഉളവാകുന്ന ഒരു യോഗിയെ ആകാശസഞ്ചാരിയെന്നുവിളിക്കാം. അയാള്ക്ക് അത്ഭുതകൃത്യങ്ങള് നിര്വഹിക്കാന് കഴിയുന്നു. അയാള് പാദങ്ങള് മുന്നോട്ടുവയ്ക്കുമ്പോള് അഷ്ടസിദ്ധികള് ഓരോ കാലടിയിലും അയാളെ സേവിക്കാനുണ്ടാകും. പക്ഷേ ഈ ശക്തികള്കൊണ്ട് നമുക്ക് എന്ത് പ്രയോജനമാണ്. അല്ലയോ അര്ജ്ജുനാ പൃഥ്വി അലിഞ്ഞുചേരുന്നു. ഹൃദയത്തിലെ അഗ്നി വായുവില് അലിയുന്നു. അപ്പോള് വായുമാത്രം ശരീരത്തിന്റെ രൂപത്തിലൂടെ അവശേഷിക്കുന്നു. അതും ബ്രഹ്മരന്ധ്രത്തിലെ ആകാശത്തില് വിലയം കൊള്ളുന്നു.

ഈ ഘട്ടത്തില് ശക്തി കുണ്ഡലിനി എന്നല്ല മാരുത എന്നാണ് അറിയപ്പെടുന്നത്. അപ്പോള് ജാലന്ധരബന്ധം കൈവിട്ട് സുഷുമ്നാനാഡിയുടെ മേലെ അഗ്രം ഭേദിച്ച് തുറന്ന് അവള് ബ്രഹ്മന്ധ്രത്തിലെ ചിദാകാശത്തില് പ്രവേശിക്കുന്നു. ‘ഓം’കാരത്തിന്റെ പുറത്ത് കാല്വച്ച് അവള് വചനത്തിന്റെ രണ്ടാം ഘട്ടമായ പശ്യന്തിയെ കടന്നുപോകുന്നു. ഒരു നദീസമുദ്രത്തിലേക്ക് പ്രവേശിക്കുന്നതുപോലെ അവള് ‘ഓം’മിന്റെ പകുതി ചന്ദ്രക്കല ‘മാത്ര’യെ തുളച്ച് ചിദാകാശത്തിലേക്ക് പ്രവേശിക്കുന്നു. ബ്രഹ്മന്ധ്രത്തില് നിവര്ന്നുനിന്ന് ‘ഞാന് ബ്രഹ്മമാകുന്നു’ എന്ന ദൃഢമായ ബോദ്ധ്യത്തോടുകൂടി കരങ്ങള് വിടര്ത്തി അവള് ബ്രഹ്മത്തെ ആലിംഗനം ചെയ്യുന്നു. അപ്പോള് പഞ്ചഭൂതങ്ങളായ മറ നശിക്കുകയും ശിവശക്തി ഐക്യം സംഭവിക്കുകയും ചെയ്യുന്നു. അവള് ചിദാകാശത്തോടൊത്ത് ബ്രഹ്മത്തിന്റെ പരമാനന്ദത്തില് വിലയം കൊള്ളുന്നു. കടല്വെള്ളം മേഘങ്ങളായി പരിണമിച്ച് പിന്നീട് മേഘങ്ങള് നദികളിലേക്ക് ജലമായി വര്ഷിക്കപ്പെട്ട് വീണ്ടും സമുദ്രത്തില് ചെന്നുചേരുന്നതുപോലെ, ശരീരമെടുത്തിരിക്കുന്ന ആത്മസത്ത മനുഷ്യശരീരത്തിലൂടെ ബ്രഹ്മത്തില് പ്രവേശിച്ച് അതില് വിലയംകൊള്ളുന്നു.

ഈ ഘട്ടത്തില് ദ്വൈതമാണോ അദ്വൈതമാണോ ഉള്ളത് എന്നതിനെ സംബന്ധിച്ചുള്ള എല്ലാ സംശയങ്ങളും ചിന്തകളും അവസാനിക്കുന്നു. ചിദാകാശം ആകാശത്തില് വിലയംകൊള്ളുന്ന ഈ സ്ഥിതി അനുഭവിക്കുന്ന ഒരാള് പരമസത്യവുമായി ഒന്നാകുന്നു. സംഭാഷണത്തിലൂടെ വിശദീകരിക്കാനാവാത്ത വിധത്തിലുള്ള ഈ സ്ഥിതി വാക്കുകളാല് പ്രകാശിപ്പിക്കുക അസാധ്യമാണ്. അല്ലയോ അര്ജ്ജുനാ, ഒരു ചിന്തയെ ഏറ്റവും നന്നായി പ്രകാശിപ്പിക്കുവാനുള്ള ശക്തിയുണ്ടെന്ന് അവകാശപ്പെടുന്ന വചനത്തിന്റെ നാലാം ഘട്ട രൂപമായ വൈകരി പോലും ഇക്കാര്യത്തില് മൂകമായിപ്പോകുന്നു. ഓംകാരത്തിന്റെ മൂന്നാം ശബ്ദമായ ‘മ്’കാരത്തിനുപോലും പുരികക്കൊടികളുടെ പിന്നിലുള്ള മേഖലയിലേക്ക് കടക്കുക പ്രയാസമാണ്. അതുപോലെ ചിദാകാശത്തിലേക്ക് പ്രവേശിക്കുവാന് പ്രാണനും പ്രയാസം അനുഭവപ്പെടുന്നു. അതു ചിദാകാശത്തില് ലയിക്കുമ്പോഴാകട്ടെ വാക്കുകളുടെ ആവിഷ്കാരശേഷി അവസാനിക്കുന്നു. നിര്വ്വികാരകല്പസത്തയിലെ അവ്യക്തതയുടെ അഗാധതകളില്നിന്നു വേര്തിരിക്കുവാന് സാധ്യമല്ലാത്തവിധം ആകാശംപോലും അതിലോലമായിത്തീരുന്നു. അങ്ങനെയുള്ള സ്ഥിതിയില് വാക്കുകള്കൊണ്ട്എന്തു പ്രയോജനമാണുള്ളത്? ഈ സ്ഥിതി വാക്കുകളുടേയും ശ്രവണത്തിന്റേയും പരിമിതിക്കുള്ളില് കൊണ്ടുവരാന് സാധ്യമല്ലതന്നെ. ഭാഗ്യം ലഭിക്കുകയാണെങ്കില്, അത് അനുഭവിക്കുവാന് ഒരാള് തയ്യാറാകുന്നുവെങ്കില്, അയാള് അതോട് ഒന്നാകും. പിന്നെ അയാള്ക്കറിയാന് മറ്റൊന്നും അവശേഷിക്കുന്നില്ല. അല്ലയോ വില്ലാളി! അതേപ്പറ്റി കൂടുതല് പറയുന്നതില് ഫലമൊന്നുമില്ല. വാക്കുകള് പിന്തിരിഞ്ഞുപോകുന്ന ഒരു സ്ഥിതിയാണവിടെ. അവിടെ സങ്കല്പങ്ങള് അവസാനിക്കുന്നു. ചിന്തയുടെ സീമയ്ക്ക് അപ്പുറമാണത്. ഇത് മനോലയത്തിന്റെ മനോഹരാവസ്ഥയാണ്. ബ്രഹ്മവുമായി ഒന്നാകുന്ന സമാധിയുടെ നിത്യയൗവനസ്ഥിതിയാണ്. അത് ആദിയില്ലാത്തതാണ്. അളന്നറിയാന് അസാധ്യമായതാണ്. അതു പ്രപഞ്ചത്തിന്റെ കാറണമാണ്. യോഗതരുവിന്റെ കനിയാണ്. ആനന്ദത്തിന്റെ മഹാനുഭവം തന്നെയാണ്. എല്ലാരൂപങ്ങളും സ്ഥിതികളും, സ്വാതന്ത്ര്യവും, എല്ലാ തുടക്കവും ഒടുക്കവും അതില് വിലയം കൊള്ളുന്നു. മഹാ പഞ്ചഭൂതങ്ങളുടെ ഉത്ഭവകാരണം ഈ ബ്രഹ്മമാണ്. അത് പ്രകാശങ്ങളുടെ പ്രകാശമാണ്. അല്ലയോ പാര്ത്ഥാ ചുരുക്കത്തില് അത് എന്റെതന്നെ സത്തയാകുന്നു. എന്റെ ഭക്തന്മാരെ നാസ്തികള് പീഢിപ്പിച്ചപ്പോള് നാലുകരങ്ങളോടുകൂടിയ കമനീയമായ മനുഷ്യരൂപം കൈക്കൊണ്ട് ഞാന് അവതരിച്ചു. അവര്ണ്ണനീയമായ ആ ആനന്ദം അനുഭവിക്കുവാനായാണ് മനുഷ്യന് അനവരതം അതിനായി പ്രയത്നിക്കുകയും ആ ആനന്ദത്തില് നിമഗ്നരാവുകയും ചെയ്യുന്നത്. ഞാന് വിശദീകരിച്ച ഈ യോഗം പരിശീലിച്ചിട്ടുള്ളവര് പവിത്രരായി എന്നെപ്പോലെ തന്നെയായിത്തീരുന്നു. പരമാര്ത്ഥസത്തയില് നിന്ന്, പരംപൊരുളില് നിന്ന് ആവിഷ്കരിക്കപ്പെട്ട്, മനുഷ്യരൂപത്താല് ആവരണം ചെയ്യപ്പെട്ടവരെപ്പോലെ അവരുടെ ശരീരം ദിവ്യപ്രഭ ചിന്നുന്നു. ആ അനുഭവം മനുഷ്യനെ പ്രകാശമാനമാക്കുന്നതോടെ ഈ മായാപ്രപഞ്ചം അവസാനിക്കുന്നു.

ബദ്ധശ്രദ്ധനായി ഭഗവാന്റെ വാക്കുകള് കേട്ടുകൊണ്ട നിന്ന അര്ജ്ജുനന് പറഞ്ഞു; അല്ലയോ ഭഗവാനേ, അങ്ങുപറഞ്ഞതെല്ലാം ശരിതന്നെ. അങ്ങ് ഉപദേശിച്ച ഈ മാര്ഗ്ഗം പിന്തുടരുന്നതായാല് ഒരാള്ക്ക് ബ്രഹ്മബോധത്തിലെത്താം എന്നുള്ളത് വ്യക്തമാണ്. ഈ യോഗമാര്ഗ്ഗം നിശ്ചയദാര്ഢ്യത്തോടെ പരിശീലിക്കുന്നവന് ബ്രഹ്മപദത്തെ പ്രാപിക്കുമെന്ന് അങ്ങയുടെ വാക്കുകളില്നിന്ന് ഞാന് മനസ്സിലാക്കുന്നു. അങ്ങുപറയുന്നത് ശ്രവിച്ചപ്പോഴാണ് എനിക്കത് ബോധ്യമായത്. അത് അനുഭവിച്ചവര് അതുമായി ഐക്യം പ്രാപിക്കാതിരിക്കുന്നതെങ്ങനെ? അതില് ശംശയത്തിനവകാശമില്ല. എങ്കിലും എനിക്കു പറയാനുള്ള ചില കാര്യങ്ങള് അങ്ങ് ദയവായി കേള്ക്കുക.

അങ്ങ് വിവരിച്ച ഈ യോഗമാര്ഗ്ഗം വളരെ ആകര്ഷകമായി എനിക്ക് തോന്നുന്നു. പക്ഷേ, വേണ്ട യോഗ്യതയില്ലാത്തതിനാല് ഇത് പരിശീലിക്കുവാന് എനിക്കു കഴിവുണ്ടാകുമെന്ന് തോന്നുന്നില്ല. എന്റെ ശക്തിമുഴുവന് ഈ മാര്ഗ്ഗം അതിന്റെ അവസാനം വരെ തുടരാന് കഴിഞ്ഞെങ്കില് എന്ന് ഞാന് ആശിക്കുകയാണ്. പക്ഷേ എന്റെ കഴിവിനപ്പുറമാണ് ഈ യോഗമാര്ഗ്ഗമെന്ന് അങ്ങേയ്ക്ക് തോന്നുന്നുവെങ്കില് എന്റെ പരിമിതമായ കഴിവില് ഒതുങ്ങുന്ന ഒരു വഴി എനിക്കു പറഞ്ഞു തന്നാലും. അങ്ങ് ഉപദേശിച്ചുതന്ന ഈ യോഗമാര്ഗ്ഗം വളരെ ശ്രദ്ധാപൂര്വ്വം ഞാന് കേട്ടു. പക്ഷേ അതു പരിശീലിക്കുവാന് എല്ലാവര്ക്കും കഴിയുമോ? അതോ അതിന് അനുയോജ്യമായ കഴിവുള്ളവര്ക്കേ അതു സാധ്യമാവുകയുള്ളോ?

ഭഗവാന് അര്ജ്ജുനന്റെ സംശയം കേട്ട് പുഞ്ചിരിയോടെ പ്രതിവചിച്ചു:

അല്ലയോ അര്ജ്ജുനാ ഇതെന്തു ചോദ്യമാണ്? ഈ യോഗത്തിന്റെ പരിശീലനം പരമ സ്വാതന്ത്ര്യത്തിലേക്ക് നയിക്കും പക്ഷേ സാധാരണ പ്രവൃത്തികള്പോലും വേണ്ട കഴിവില്ലെങ്കില് വിജയിക്കുമോ? ഒരു പ്രയത്നത്തിന്റെ വിജയത്തിലൂടെ മാത്രമേ ഒരാളുടെ കഴിവ് തിട്ടപ്പെടുത്തുവാന് നമുക്ക് കഴിയൂ. അതിനുള്ള കഴിവുണ്ടെങ്കില് മാത്രമേ ആ പ്രവൃത്തി വിജയിക്കുകയുള്ളൂ. ആഗ്രഹിച്ചതുകൊണ്ടുമാത്രം സിദ്ധിക്കുന്ന ഒന്നല്ല കഴിവ്. ഖനനം ചെയ്തെടുക്കാവുന്ന കഴിവിന്റെ ഏതെങ്കിലും ഒരു ഖനി ഉണ്ടോ? സ്വധര്മ്മം നിസ്സംഗതയോടെ ഭംഗിയായി നിര്വ്വഹിക്കുന്ന ഒരാള് കഴിവ് ആര്ജ്ജിക്കുകയില്ലേ? ഈ മാര്ഗ്ഗത്തിലൂടെ നിനക്കും ആ കഴിവ് ആര്ജ്ജിക്കുകയില്ലേ? ഈ മാര്ഗ്ഗത്തിലൂടെ നിനക്കും ആ കഴിവ് ആര്ജ്ജിക്കാന് കഴിയും. എന്നാല് കഴിവിനെ സംബന്ധിച്ച് ഒരു പ്രത്യേക നിയമം ഉണ്ട്. സ്വധര്മ്മം നിര്വ്വഹിക്കാതിരിക്കുന്ന ഒരാള്ക്ക് അത് ലഭിക്കുകയില്ല.




അദ്ധ്യായം ആറ് :ധ്യാനയോഗം

ശ്ലോകം 16 

നാത്യശ്നതസ്തു യോഗോഽസ്തി 
ന ചൈകാന്ത മനശ്ശതഃ 
ന ചാതി സ്വപ്നശീലസ്യ 
ജാഗ്രതോ നൈവചാര്ജ്ജുന 

അല്ലയോ അര്ജ്ജുന, അധികം ഭക്ഷിക്കുന്നവന് ധ്യാനസ്ഥിരത ഉണ്ടാകുന്നില്ല. അതുപോലെ തന്നെ ദീര്ഘസമയം പട്ടിണികിടക്കുന്നവനും അധികം ഉറങ്ങുന്നവനും ലേശം ഉറങ്ങാത്തവനും ധ്യാനയോഗം സിദ്ധിക്കുന്നതല്ല.

ആസ്വാദ്യകരമായ ആഹാരത്തിനും ഉറക്കത്തിനും അടിമയായ ഒരുവനും യോഗം അഭ്യസിക്കുന്നതിന് അര്ഹതയില്ല. അതുപോലെ തന്നെ വിശപ്പും ദാഹവും അമര്ച്ചചെയ്ത് പട്ടിണിക്കിടക്കുന്നവനും യോഗം സംഭവിക്കുകയില്ല. ഒരുവന് മര്ക്കടമുഷ്ടികൊണ്ട് ഇപ്രകാരം പെരുമാറിയാല് അവന്റെ ശരീരം പോലും അവന്റെ നിയന്ത്രണത്തില് നില്ക്കുകയില്ല. പിന്നെങ്ങനെയാണ് അവന് യോഗത്തില് വിജയിക്കുന്നത്? ആകയാല് ഒരുവന് ഇന്ദ്രിയവിഷയങ്ങളുടെ അമിതമായ ആസ്വാദനം ഒഴിവാക്കുന്നതുപോലെ തന്നെ, അതിനെ നിശ്ശേഷം തിരസ്കരിക്കുകയോ അവന്റെ സഹജമായ വാസനകളെ പൂര്ണ്ണമായും നിഗ്രഹിക്കുകയോ ചെയ്യരുത്.








അദ്ധ്യായം ആറ് :ധ്യാനയോഗം

ശ്ലോകം 17 

യുക്താഹാര വിഹാരസ്യ 
യുക്ത ചേഷ്ടസ്യ കര്മ്മസു 
യുക്ത സ്വപ്നാവബോധസ്യ 
യോഗോ ഭവതി ദുഃഖഹാ 

മിതമായ ആഹാരത്തേയും നടക്കുക മുതലായ വ്യായാമത്തേയും സ്വീകരിച്ചവനും കര്തൃകര്മ്മങ്ങളില് ശ്രദ്ധയോടെ പ്രവര്ത്തിക്കുന്നവനും നിയതകാലങ്ങളില് ഉറങ്ങിയുണരുന്നവനുമായ യോഗിക്ക് ധ്യാനയോഗം സര്വ്വസംസാര ദുഃഖങ്ങളേയും നശിപ്പിക്കുന്നതായി ഭവിക്കുന്നു. 

ഒരുവന് ജീവിക്കാന് വേണ്ടി ആഹാരം കഴിക്കണം. എന്നാല് അതു മിതമായും ഹിതകരമായും ആയിരിക്കണം. എന്തെല്ലാം ജോലി ഏറ്റെടുത്താലും അത് അടക്കത്തില് നിര്വ്വഹിക്കണം. വാക്കില് മിതസ്വരം പുലര്ത്തണം. സാവധാനം നടക്കണം. ക്ലിപ്തസമയത്ത് ഉറങ്ങണം. ഉണര്ന്നിരിക്കുന്നതുപോലും ക്ലിപ്തസമയത്തേക്ക് മാത്രം ആയിരിക്കണം ഇപ്രകാരമുള്ള ഒരു നിയന്ത്രിത ജീവിതംകൊണ്ട് ഒരുവന് അവന്റെ ശരീരത്തിലുള്ള സപ്തധാതുക്കളേയും നിശ്ചിതയളവില് നിലനിര്ത്താന് കഴിയും. പരിമിതമായ തോതില് ഇന്ദ്രിയങ്ങളെ വിഷയങ്ങളില് വ്യാപരിപ്പിച്ചാല് മനസ്സും തൃപ്തിയടഞ്ഞുകൊള്ളും.




അദ്ധ്യായം ആറ് :ധ്യാനയോഗം

ശ്ലോകം 18 

യദാ വിനിയതം ചിത്തം 
ആത്മന്യേവാവതിഷ്ഠതേ 
നിസ്പൃഹഃ സര്വ്വകാമേഭ്യോ 
യുക്ത ഇത്യുച്യതേ തദാ 

വേണ്ടുവണ്ണം നിയന്ത്രിക്കപ്പെട്ട ചിത്തം സര്വ്വകാമനകളില് നിന്നും നിര്മുക്തമായി ആത്മസ്വരൂപത്തില്തന്നെ സ്ഥിതിചെയ്യുമ്പോള് അയാളെ യോഗയുക്തനെന്നു പറയുന്നു. 

ബാഹേന്ദ്രിയങ്ങള് ഇപ്രകാരം നിയന്ത്രിതമായി ബാഹ്യപ്രവര്ത്തനങ്ങള് ചിട്ടപ്പെടുത്തുമ്പോള് ആന്തരികമായ ആനന്ദം വികസിക്കുന്നു. അപ്പോള് യോഗവിദ്യയിലേക്കുള്ള പാത കരുതിക്കൂട്ടിയുള്ള ശിക്ഷണമൊന്നുമില്ലാതെതന്നെ തുറക്കപ്പെടുന്നു. ഒരുവന് ഭാഗ്യം തെളിയുമ്പോള് അയത്നലളിതമായി എല്ലാ സൗഭാഗ്യങ്ങളും അപേക്ഷിക്കാതെ തന്നെ വീട്ടുവാതുക്കള് വന്നുചേരുന്നതുപോലെ, സുശിഷിതനായ ഒരുവന് ശുഷ്കാന്തിയോടുകൂടി യോഗവിദ്യ അഭ്യസിച്ചാല് അവന് അനായാസേന ആത്മസിദ്ധി ലഭിക്കും. അതുകൊണ്ട് അല്ലയോ പാര്ത്ഥ, ആത്മനിയന്ത്രണത്തില് വിജയം കൈവരിച്ചവന് കൈവല്യ സിംഹാസനം സമാലങ്കരിക്കുന്നു.




അദ്ധ്യായം ആറ് :ധ്യാനയോഗം

ശ്ലോകം 19 

യഥാ ദീപോ നിവാതസ്ഥോ 
നേങ്ഗതേ സോപമാ സ്മൃതാ 
യോഗിനോ യതചിത്തസ്യ 
യുഞ്ജതോ യോഗമാത്മനഃ 

കാറ്റില്ലാത്ത ദിക്കില് കത്തുന്ന ദീപം എപ്രകാരം നിശ്ചലമായിരിക്കുമോ, അപ്രകാരം ആത്മധ്യാനം അഭ്യസിക്കുന്ന ജിതമാനസനായിരിക്കുന്ന യോഗിയുടെ ചിത്തവും നിശ്ചലമായിരിക്കുന്നു. 

നിയന്ത്രിതമായ ആഹാരം, പ്രവൃത്തികള് തുടങ്ങിയവ യോഗചര്യയുമായി ഒത്തിണങ്ങുമ്പോള് ഉണ്ടാകുന്ന ആനന്ദാനുഭവം ഒരുവന്റെ ശരീരത്തെ പ്രയാഗാസംഗമംപോലെ പരിശുദ്ധമാക്കിത്തീര്ക്കുന്നു. ഇങ്ങനെ പരിശുദ്ധമാക്കപ്പെട്ട ശരീരത്തില് അതിന്റെ അന്ത്യംവരെ ദൃഢനിശ്ചയത്തോടെ ചിത്തത്തെ ഉറപ്പിച്ചുനിര്ത്തുന്നവന് യോഗി എന്നു വിളിക്കപ്പെടാന് അര്ഹനാണ്. അപ്രകാരമുള്ള ഒരുവന്റെ മനസ്സിനെ കാറ്റടിച്ചിളക്കാതെ നിശ്ചലമായി നില്ക്കുന്ന ഒരു ദീപത്തോട് താരതമ്യപ്പെടുത്താം. അര്ജ്ജുനാ നിന്റെ മനസ്സിലെ ചിന്തകള് കണക്കിലെടുക്കുമ്പോള് നിന്നോട് ചില കാര്യങ്ങള് വ്യക്തമായി പറയണമെന്ന് എനിക്ക് തോന്നുന്നു. നീ അത് ശ്രദ്ധിച്ചുകേള്ക്കണം. നീ യോഗം അഭ്യസിച്ച് വിജയിക്കാന് കൊതിക്കുന്നു. എന്നാല് അതിനുവേണ്ടിയുള്ള ക്ലേശങ്ങള് സഹിക്കാന് – അദ്ധ്വാനം ചെയ്യാന് – നീ തയ്യാറാകുന്നില്ല. അതെന്തേ? ഈ യോഗത്തിന്റെ മാര്ഗ്ഗം സ്വീകരിക്കുന്നതിന് നീ എന്തിനാണ് ഭയപ്പെടുന്നത്? അല്ലയോ പാര്ത്ഥ! നീ ഒരു തരത്തിലും സംഭീതനാകേണ്ട ആവശ്യമില്ല വഞ്ചകന്മാരായ ഇന്ദ്രിയങ്ങള് നിസ്സാരകാര്യങ്ങള്കൊണ്ട് നിന്നെ ഉമ്മാക്കി കാട്ടി ഭയപ്പെടുത്തുകയാണ്. ആസന്നമരണനായ ഒരുവനെ മരണവക്ത്രത്തില്നിന്നും രക്ഷിച്ച് ദീര്ഘായുസ്സാക്കിത്തീര്ക്കുന്ന ദിവ്യ ഔഷധത്തെ ശത്രുവായി കരുതി അവന്റെതന്നെ ജിഹ്വ എതിര്ക്കാറില്ലേ? അതുപോലെ പരമമായ നന്മയ്ക്കുവേണ്ടിയുള്ള പ്രവര്ത്തനങ്ങളെല്ലാം ദുഃഖപര്യവസായിയായിട്ടാണ് ഇന്ദ്രിയങ്ങള് കരുതുന്നത്. അല്ലെങ്കില് യോഗത്തെപ്പോലെ ഇത്ര ലളിതമായ മാര്ഗ്ഗം വേറെ എന്തെങ്കിലുമുണ്ടോ?



അദ്ധ്യായം ആറ് :ധ്യാനയോഗം

ശ്ലോകം 20 

യത്രോപരമതേ ചിത്തം 
നിരുദ്ധം യോഗസേവയാ 
യത്ര ചൈവാത്മനാത്മാനം 
പശ്യന്നാത്മനി തുഷ്യതി 

വിഷയത്തില് പ്രവേശിക്കാതെ സകലത്തില്നിന്നു നിവര്ത്തിക്കപ്പെട്ട ചിത്തം ഏതൊരവസ്ഥയില് മനസമാധാനം കൈവരിക്കുന്നുവോ, യാതൊരവസ്ഥാവിശേഷത്തില് യോഗിയുടെ മനസ്സ് ആത്മസ്വരൂപത്തില് പ്രവേശിച്ച് ആത്മാവില്ത്തന്നെ സന്തോഷിക്കുന്നുവോ 




തുടരും


** കടപ്പാട്. ഗുരുപരമ്പരയോട്**




No comments:

Post a Comment