Thursday, 8 December 2016

ഭഗവദ്ഗീത(part 12)

അദ്ധ്യായം മൂന്ന് :  കര്‍മ്മയോഗം

ശ്ലോകം 1

അര്‍ജ്ജുന ഉവാചഃ

ജ്യായസീ ചേത് കര്‍മ്മണസ്തേ
മതാ ബുദ്ധിര്‍ജനാര്‍ദ്ദന
തത് കിം കര്‍മ്മണി ഘോരേ മാം
നിയോജയസി കേശവ!

അര്‍ഥം :

അല്ലയോ കൃഷ്ണ, കര്‍മ്മത്തെക്കാള്‍ അധികം ശ്രേഷ്ഠം ജ്ഞാനമാണെന്നാണ് അങ്ങയുടെ അഭിപ്രായമെങ്കില്‍, ഹേ കേശവാ, എന്തിനാണ് എന്നെ കൊണ്ട് ഭയാനകമായ ഈ കര്‍മ്മം അങ്ങ് ചെയ്യിക്കുന്നത് ?

ഭാഷ്യം :

അര്‍ജ്ജുനന്‍ ഭഗവാനോട് ചോദിച്ചു: അല്ലയോ കരുണാമയനായ ദേവാ! അങ്ങ് പറഞ്ഞതെല്ലാം ശ്രദ്ധാപൂര്‍വം ഞാന്‍ കേട്ടു. കര്‍മ്മമോ അതിന്റെ കര്‍ത്താവോ അവശേഷിക്കുന്നില്ല എന്നാണു അങ്ങയുടെ ദൃഢമായ അഭിപ്രായമെങ്കില്‍, പിന്നെ എന്തിനാണ് യുദ്ധം ചെയ്യണമെന്നു പറഞ്ഞ് എന്നെ ഭീഷണമായ ഈ കൃത്യത്തിലേക്ക് നിര്‍ദ്ദാക്ഷിണ്യം വലിച്ചിഴയ്ക്കുന്നത്? എല്ലാ കര്‍മ്മങ്ങളെയും നിരാകരിച്ച അങ്ങ് ഇപ്രകാരം ഹിംസാത്മകമായ ഒരു കര്‍മ്മം എന്നെകൊണ്ട് ചെയ്യിക്കുന്നത് എന്തുകൊണ്ടാണ്? അല്ലയോ ജനാര്‍ദ്ദന, സ്വയം ആലോചിച്ചാലും. എല്ലാ കര്‍മ്മങ്ങളില്‍നിന്നും മോചിതനാകാന്‍ ഉപദേശിച്ചിട്ട് എന്റെ കൈകള്‍ കൊണ്ട് ഈ അരുംകൊല ചെയ്യിക്കുന്നതെന്തിനാണു?

അദ്ധ്യായം മൂന്ന് :  കര്‍മ്മയോഗം

ശ്ലോകം 2

വ്യാമിശ്രേണേവ വാക്യേന
ബുദ്ധിം മോഹയസീവ മേ
തദേകം വദ നിശ്ചിത്യ
യേന ശ്രേയോ ഽ ഹമാപ്നുയാം

അര്‍ഥം :

പലതും കൂട്ടിക്കുഴച്ചെന്ന് തോന്നിക്കുന്ന വാക്കുകള്‍കൊണ്ട് അങ്ങ് എന്റെ ബുദ്ധിയെ ആശയക്കുഴപ്പത്തിലാക്കുന്നതുപോലെ തോന്നുന്നു. അതുകൊണ്ട് എനിക്ക് ശ്രേയസ് നേടാന്‍ കഴിയുന്നത് എന്ത് കോണ്ടാണോ അത് എന്താണെന്ന് അങ്ങുതന്നെ നിശ്ചയിച്ചു എനിക്ക് പറഞ്ഞു തന്നാലും.

ഭാഷ്യം :

പ്രഭോ! അങ്ങ് ഇപ്രകാരം പതറിപ്പിക്കുന്ന വിധത്തിന്‍ ‍സംസാരിച്ചാല്‍ എന്നെപ്പോലെ അജ്ഞന്മാരായുള്ളവരുടെ‍ സ്ഥിതി എന്തായി തീരും? ഇതാണ് അങ്ങയുടെ ഉപദേശമെങ്കില്‍ ‍അതിനു മനസ്സിനെ കുഴക്കുന്ന ഒരു അപദേശത്തെക്കാള്‍ എന്ത് വ്യത്യാസമാണ് ഉള്ളത്? അറിവ് സമ്പാദിക്കുന്നതിനുള്ള എന്റെ അദമ്യമായ ആഗ്രഹത്തെ അങ്ങ് തൃപ്തിപ്പെടുത്തിയിരിക്കുന്നത് ഇപ്രകാരമാണ്. ഒരു ഭിഷഗ്വരന്‍ രോഗശമനത്തിന് ചികിത്സ നിര്‍ണയിച്ചശേഷം അയാള്‍ തന്നെ രോഗിക്ക് വിഷം കൊടുത്താല്‍ ആ രോഗി എങ്ങനെ ജിവിച്ചിരിക്കുമെന്ന് പറഞ്ഞാലും. അങ്ങയുടെ ചാതുര്യമേറിയ ബോധനം കുരുടനെ ഇരുണ്ടവഴിയിലേക്ക് നയിക്കുന്നത്പോലെയോ, കുരങ്ങന് മദ്യം നല്‍കുന്നതുപോലെയോ, എന്നെ തികച്ചും കുഴച്ചുമറിച്ചിരിക്കുന്നു. അല്ലയോ കൃഷ്ണാ, അറിവിന്റെ അഭാവം കൊണ്ടും മതി മയക്കം കൊണ്ടും ഞാന്‍ ‍അങ്ങയുടെ ഉപദേശം തേടിയതാണ്. ശാന്തവും അചഞ്ചലവുമായിരുന്ന എന്റെ സ്വസ്ഥബുദധി ഇപ്പോള്‍ ഛിന്നഭിന്നമായെന്നു പറയേണ്ടിയിരിക്കുന്നു. അങ്ങയുടെ വഴികള്‍ വിചിത്രങ്ങളും ആദേശങ്ങള്‍ ദുര്‍ഗ്രാഹ്യങ്ങളുമാണ്. അങ്ങയുടെ ഭക്ത ദാസന്മാരോടു ഇപ്രകാരമുള്ള നയമാണോ അനുവര്‍ത്തിക്കേണ്ടത്? അങ്ങയുടെ പ്രണയനം എന്റെ ഗ്രഹണ ശക്തിക്കതീതമാണ്. ഗൂഢമായ ഏതോ ചില സിദ്ദ്ധാന്തങ്ങള്‍ എനിക്ക് വെളിവാക്കിത്തരാനാണോ അങ്ങു ശ്രമിക്കുന്നതെന്നു ഞാന്‍ സംശയിക്കുന്നു. ദേവാ! ദയവുചെയ്തു അങ്ങയുടെ ചിന്തകള്‍ ലളിതമായും വ്യക്തമായും എനിക്ക് വിശദീകരിച്ചു തന്നാലും. മന്ദബുദ്ധിയായ എനിക്കു മനസ്സിലാകത്തക്ക രീതിയില്‍ ‍അങ്ങ് ഉപദേശങ്ങള്‍ നല്കിയാലും. രോഗം ഭേദമാകുന്നതിനു ഔഷധം ആവശ്യമാണ്. എന്നാല്‍ ‍ആ ഔഷധം മധുരമുള്ളതും രുചികരവും ആയിരിക്കണം. അത് കൊണ്ട് അര്‍ത്ഥവത്തും അവസരോചിതവും ആഴമേറിയതുമായ യഥാര്‍ത്ഥ സത്യത്തെ എന്റെ മനസ്സിനു ഗ്രഹിക്കത്തക്കവണ്ണം ഉപദേശിച്ചുതന്നാലും.

അങ്ങയില്‍‍ ഞാന്‍ എന്റെ ഗുരുവിനെ കണ്ടെത്തിയിരിക്കുന്നു. അങ്ങ് എന്റെ ദിവ്യ മാതാവാണ്. അപ്രകാരമുള്ള ആളിനോടു എന്തെങ്കിലും അപേക്ഷിക്കുന്നതില്‍ ‍ഞാന്‍ ‍എന്തിനു ലജ്ജിക്കണം? പ്രയത്നം കൂടാതെ ഭാഗ്യം കൊണ്ട് മാത്രം ഒരാള്‍ക്ക് കാമാധേനു കരഗതമായാല്‍ അഭിലാഷപൂരണത്തിനു പിന്നെ ശങ്കിക്കുന്നതന്തിനാണ്? എല്ലാ ആഗ്രഹങ്ങളും നിവര്‍ത്തിച്ചുകൊടുക്കുന്ന ചിന്താമണിരത്നം കൈവശംവരുന്ന ഒരാള്‍ ‍ആഗ്രഹമുള്ളതെല്ലാം അതിനോടു ചോദിച്ചു വാങ്ങുകയല്ലാതെ യാചിക്കുന്ന കാര്യത്തെപ്പറ്റി ചിന്തിക്കുന്നത് എന്തിനാണു? അനവധി ക്ലേശങ്ങള്‍ ‍സഹിച്ചു സുധാസാഗരത്തിന്റെ തീരത്ത് എത്തിച്ചേരുന്ന ഒരുവന്‍ ദാഹിച്ചു വലയുന്നത് എന്തിനാണു? അതുപോലെ പൂര്‍വ്വജന്മപരിപാകം കൊണ്ട് അര്‍ഹത നേടി അങ്ങയെ പ്രാപിക്കുന്നതിനുള്ള സൗഭാഗ്യം എനിക്കു ഇപ്പോള്‍ ലഭിച്ചിരിക്കുന്നു. അപ്പോള്‍ പിന്നെ ദേവാധി ദേവനായ അങ്ങയോട് എന്റെ ആഗ്രഹങ്ങള്‍ നിറവേറ്റിത്തരണമെന്ന് അപേക്ഷിച്ചു കൂടെ? ഒരു ശിശുവിന് അതിന്റെ മാതാവിന്റെ മുല കുടിക്കുന്നതിനു സമയക്ളിപ്തത ഇല്ലാത്തതുപോലെ, അല്ലയോ കരുണാനിധിയായ ഭഗവാനെ, ഞാന്‍ ‍എന്റെ ആഗ്രഹങ്ങള്‍ അങ്ങയോട് ചോദിക്കുകയാണ്. ഇഹത്തിലും പരത്തിലും എനിക്കു ശ്രേയസ്കരമായിട്ടുള്ളത് എന്താണെന്നു പറഞ്ഞു തന്നാലും.


അദ്ധ്യായം മൂന്ന് :  കര്‍മ്മയോഗം

ശ്ലോകം 2


വ്യാമിശ്രേണേവ വാക്യേന

ബുദ്ധിം മോഹയസീവ മേ

തദേകം വദ നിശ്ചിത്യ

യേന ശ്രേയോ ഽ ഹമാപ്നുയാം


അര്‍ഥം :


പലതും കൂട്ടിക്കുഴച്ചെന്ന് തോന്നിക്കുന്ന വാക്കുകള്‍കൊണ്ട് അങ്ങ് എന്റെ ബുദ്ധിയെ ആശയക്കുഴപ്പത്തിലാക്കുന്നതുപോലെ തോന്നുന്നു. അതുകൊണ്ട് എനിക്ക് ശ്രേയസ് നേടാന്‍ കഴിയുന്നത് എന്ത് കോണ്ടാണോ അത് എന്താണെന്ന് അങ്ങുതന്നെ നിശ്ചയിച്ചു എനിക്ക് പറഞ്ഞു തന്നാലും.


ഭാഷ്യം :


പ്രഭോ! അങ്ങ് ഇപ്രകാരം പതറിപ്പിക്കുന്ന വിധത്തിന്‍ ‍സംസാരിച്ചാല്‍ എന്നെപ്പോലെ അജ്ഞന്മാരായുള്ളവരുടെ‍ സ്ഥിതി എന്തായി തീരും? ഇതാണ് അങ്ങയുടെ ഉപദേശമെങ്കില്‍ ‍അതിനു മനസ്സിനെ കുഴക്കുന്ന ഒരു അപദേശത്തെക്കാള്‍ എന്ത് വ്യത്യാസമാണ് ഉള്ളത്? അറിവ് സമ്പാദിക്കുന്നതിനുള്ള എന്റെ അദമ്യമായ ആഗ്രഹത്തെ അങ്ങ് തൃപ്തിപ്പെടുത്തിയിരിക്കുന്നത് ഇപ്രകാരമാണ്. ഒരു ഭിഷഗ്വരന്‍ രോഗശമനത്തിന് ചികിത്സ നിര്‍ണയിച്ചശേഷം അയാള്‍ തന്നെ രോഗിക്ക് വിഷം കൊടുത്താല്‍ ആ രോഗി എങ്ങനെ ജിവിച്ചിരിക്കുമെന്ന് പറഞ്ഞാലും. അങ്ങയുടെ ചാതുര്യമേറിയ ബോധനം കുരുടനെ ഇരുണ്ടവഴിയിലേക്ക് നയിക്കുന്നത്പോലെയോ, കുരങ്ങന് മദ്യം നല്‍കുന്നതുപോലെയോ, എന്നെ തികച്ചും കുഴച്ചുമറിച്ചിരിക്കുന്നു. അല്ലയോ കൃഷ്ണാ, അറിവിന്റെ അഭാവം കൊണ്ടും മതി മയക്കം കൊണ്ടും ഞാന്‍ ‍അങ്ങയുടെ ഉപദേശം തേടിയതാണ്. ശാന്തവും അചഞ്ചലവുമായിരുന്ന എന്റെ സ്വസ്ഥബുദധി ഇപ്പോള്‍ ഛിന്നഭിന്നമായെന്നു പറയേണ്ടിയിരിക്കുന്നു. അങ്ങയുടെ വഴികള്‍ വിചിത്രങ്ങളും ആദേശങ്ങള്‍ ദുര്‍ഗ്രാഹ്യങ്ങളുമാണ്. അങ്ങയുടെ ഭക്ത ദാസന്മാരോടു ഇപ്രകാരമുള്ള നയമാണോ അനുവര്‍ത്തിക്കേണ്ടത്? അങ്ങയുടെ പ്രണയനം എന്റെ ഗ്രഹണ ശക്തിക്കതീതമാണ്. ഗൂഢമായ ഏതോ ചില സിദ്ദ്ധാന്തങ്ങള്‍ എനിക്ക് വെളിവാക്കിത്തരാനാണോ അങ്ങു ശ്രമിക്കുന്നതെന്നു ഞാന്‍ സംശയിക്കുന്നു. ദേവാ! ദയവുചെയ്തു അങ്ങയുടെ ചിന്തകള്‍ ലളിതമായും വ്യക്തമായും എനിക്ക് വിശദീകരിച്ചു തന്നാലും. മന്ദബുദ്ധിയായ എനിക്കു മനസ്സിലാകത്തക്ക രീതിയില്‍ ‍അങ്ങ് ഉപദേശങ്ങള്‍ നല്കിയാലും. രോഗം ഭേദമാകുന്നതിനു ഔഷധം ആവശ്യമാണ്. എന്നാല്‍ ‍ആ ഔഷധം മധുരമുള്ളതും രുചികരവും ആയിരിക്കണം. അത് കൊണ്ട് അര്‍ത്ഥവത്തും അവസരോചിതവും ആഴമേറിയതുമായ യഥാര്‍ത്ഥ സത്യത്തെ എന്റെ മനസ്സിനു ഗ്രഹിക്കത്തക്കവണ്ണം ഉപദേശിച്ചുതന്നാലും.


അങ്ങയില്‍‍ ഞാന്‍ എന്റെ ഗുരുവിനെ കണ്ടെത്തിയിരിക്കുന്നു. അങ്ങ് എന്റെ ദിവ്യ മാതാവാണ്. അപ്രകാരമുള്ള ആളിനോടു എന്തെങ്കിലും അപേക്ഷിക്കുന്നതില്‍ ‍ഞാന്‍ ‍എന്തിനു ലജ്ജിക്കണം? പ്രയത്നം കൂടാതെ ഭാഗ്യം കൊണ്ട് മാത്രം ഒരാള്‍ക്ക് കാമാധേനു കരഗതമായാല്‍ അഭിലാഷപൂരണത്തിനു പിന്നെ ശങ്കിക്കുന്നതന്തിനാണ്? എല്ലാ ആഗ്രഹങ്ങളും നിവര്‍ത്തിച്ചുകൊടുക്കുന്ന ചിന്താമണിരത്നം കൈവശംവരുന്ന ഒരാള്‍ ‍ആഗ്രഹമുള്ളതെല്ലാം അതിനോടു ചോദിച്ചു വാങ്ങുകയല്ലാതെ യാചിക്കുന്ന കാര്യത്തെപ്പറ്റി ചിന്തിക്കുന്നത് എന്തിനാണു? അനവധി ക്ലേശങ്ങള്‍ ‍സഹിച്ചു സുധാസാഗരത്തിന്റെ തീരത്ത് എത്തിച്ചേരുന്ന ഒരുവന്‍ ദാഹിച്ചു വലയുന്നത് എന്തിനാണു? അതുപോലെ പൂര്‍വ്വജന്മപരിപാകം കൊണ്ട് അര്‍ഹത നേടി അങ്ങയെ പ്രാപിക്കുന്നതിനുള്ള സൗഭാഗ്യം എനിക്കു ഇപ്പോള്‍ ലഭിച്ചിരിക്കുന്നു. അപ്പോള്‍ പിന്നെ ദേവാധി ദേവനായ അങ്ങയോട് എന്റെ ആഗ്രഹങ്ങള്‍ നിറവേറ്റിത്തരണമെന്ന് അപേക്ഷിച്ചു കൂടെ? ഒരു ശിശുവിന് അതിന്റെ മാതാവിന്റെ മുല കുടിക്കുന്നതിനു സമയക്ളിപ്തത ഇല്ലാത്തതുപോലെ, അല്ലയോ കരുണാനിധിയായ ഭഗവാനെ, ഞാന്‍ ‍എന്റെ ആഗ്രഹങ്ങള്‍ അങ്ങയോട് ചോദിക്കുകയാണ്. ഇഹത്തിലും പരത്തിലും എനിക്കു ശ്രേയസ്കരമായിട്ടുള്ളത് എന്താണെന്നു പറഞ്ഞു തന്നാലും.


അദ്ധ്യായം മൂന്ന് :  കര്‍മ്മയോഗം

ശ്ലോകം 3


ശ്രീ ഭാഗവനുവാച:


ലോകേ ഽ സ്മിന്‍ ദ്വിവിധാ നിഷ്ഠാ

പുരാ പ്രോക്താ മയാനഘ

ജ്ഞാനയോഗേന സാംഖ്യാനാം

കര്‍മ്മയോഗേന യോഗിനാം


അര്‍ഥം :


അല്ലയോ പാപരഹിതനായ അര്‍ജ്ജുനാ, ഈ ലോകത്തില്‍ രണ്ടു വിധത്തിലുള്ള നിഷ്ഠകള്‍ ഉണ്ടെന്നു മുന്‍ അദ്ധ്യായത്തില്‍ ഞാന്‍ ഉപദേശിച്ചിട്ടുണ്ട്. ഒന്ന് സാംഖ്യന്മാര്‍ക്ക്(സദാ നിത്യാനിത്യ വിചാരത്തിനു സമര്‍ത്ഥരായ ശാസ്ത്ര ബുദ്ധികള്‍ക്ക്)ജ്ഞാനയോഗം അനുസരിച്ചും മറ്റേതു യോഗികള്‍ക്ക് (തത്ത്വബോധത്തോടെ മോക്ഷം ലക്ഷ്യമാക്കി ലൗകിക കര്‍മ്മങ്ങളില്‍ മുഴുകി കഴിയുന്നവര്‍ക്ക്)കര്‍മ്മയോഗം അനുസരിച്ചും ഉള്ളതാകുന്നു.


ഭാഷ്യം :


അര്‍ജുനന്റെ ചോദ്യം കേട്ടു ഭഗവാന്‍ കൃഷ്ണന്‍ അത്ഭുതപ്പെട്ടു. അദ്ദേഹം പറഞ്ഞു:


അര്‍ജുനാ, ഞാന്‍ എല്ലാം ചുരുക്കിയാണ് പറഞ്ഞത്. ബുദ്ധിയോഗത്തെ (കര്‍മ്മയോഗത്തെ)പ്പറ്റി പറഞ്ഞപ്പോള്‍ അതില്‍ നിന്നു സംജാതമാകുന്ന (സാംഖ്യ സിദ്ധാന്തപ്രകാരമുള്ള) ജ്ഞാനയോഗത്തെപ്പറ്റിയും പറഞ്ഞു. എന്നാല്‍ നീ അതിന്റെ ആന്തരാര്‍ത്ഥം മനസ്സിലാക്കാതെ നിന്റെ മനസ്സിനെ അകാരണമായി കുഴയ്ക്കുകയാണു ചെയ്തത്. ഈ രണ്ടു് മാര്‍ഗ്ഗങ്ങളെക്കുറിച്ചുള്ള സത്യം മനസ്സിലാക്കുക. ഈ രണ്ടു ജീവിതരീതികളും അനാദികാലം മുതല്ക്കെ ഞാന്‍ വെളിപ്പെടുത്തി കൊടുത്തിട്ടുള്ളതാണ്. ഒന്ന് ജ്ഞാനയോഗമാണ്. ഇത് സാംഖ്യതത്ത്വാവലംബികള്‍ അനുഷ്ഠിക്കുന്നു. ആത്മജ്ഞാനം സിദ്ധിക്കുമ്പോള്‍ അവര്‍ പരബ്രഹ്മവുമായി സാത്മ്യം പ്രാപിക്കുന്നു. മറ്റൊന്നു കര്‍മ്മയോഗമാണ്.


ഈ മാര്‍ഗ്ഗത്തിലൂടെ ഈശ്വരനെ തേടുന്നവര്‍ അവരുടെ കര്‍മ്മങ്ങള്‍ നിഷ്ണാതമായി നിര്‍വ്വഹിച്ച് അവസാനം നിര്‍വ്വാണം നേടുന്നു. ഭക്ഷണം സ്വന്തമായി പാചകം ചെയ്തതായാലും മറ്റൊരാള്‍ പാചകം ചെയ്തതായാലും വിശപ്പടക്കുന്നതിനു ഒരു പോലെ ഉപകരിക്കും. കിഴക്കോട്ടും പടിഞ്ഞാറോട്ടും ഒഴുകുന്ന നദികളുടെ ഗതി ഭിന്നമാണെങ്കിലും അവ രണ്ടും അവസാനം സമുദ്രത്തില്‍ ലയിച്ചു ഒന്നായിത്തീരുന്നു. അതുപോലെ കര്‍മ്മയോഗവും ജ്ഞാനയോഗവും വ്യത്യസ്ത മാര്‍ഗങ്ങളായി തോന്നുമെങ്കിലും, അത് ഒരേ സത്യത്തിലേക്കു നയിക്കുന്നുവെന്ന നിലയില്‍, അവ യഥാര്‍ത്ഥത്തില്‍ ഒന്നു തന്നെയാണ്. എന്നാല്‍ ഒരു സത്യാന്വേഷി അയാള്‍ക്ക് യോജിച്ച മാര്‍ഗ്മാണു സ്വീകരിക്കേണ്ടത്. ഒരു പക്ഷിക്ക് നേരിട്ടു വൃക്ഷത്തിലേക്കു പറന്ന് അതിന്റെ കൊമ്പത്ത് നില്ക്കുന്ന പഴം കൊത്തിയെടുക്കാം. എന്നാല്‍ ഒരു മനുഷ്യന് അത്രയും വേഗത്തില്‍ ആ പഴം കൈക്കലാക്കാന്‍ കഴിയുമോ? അവന്‍ വൃക്ഷത്തിന്റെ ചുവട്ടില്‍നിന്നും സാവധാനത്തില്‍ കയറി , ശാഖാചംക്രമണം നടത്തി, പഴം നില്‍ക്കുന്നിടത്തെത്തി അതു പറിച്ചെടുക്കണം. സാംഖ്യമാര്‍ഗ്ഗം സ്വീകരിച്ചിരിക്കുന്നവര്‍ ജ്ഞാനയോഗത്തില്‍ കൂടി പക്ഷികളെപ്പോലെ ഒറ്റ കുതിപ്പിനൂതന്നെ മുക്തി കൈ വരിക്കുന്നു. എന്നാല്‍ കര്‍മ്മയോഗം സ്വീകരിക്കുന്നവര്‍ അവര്‍ക്കു നിശ്ചയിച്ചിട്ടുള്ള കര്‍ത്തവ്യങ്ങള്‍ യഥാവിധി നിര്‍വ്വഹിച്ചിട്ട് കാലക്രമേണ ജ്ഞാനികളായി മോക്ഷം അടയുന്നു.


അദ്ധ്യായം മൂന്ന് :  കര്‍മ്മയോഗം

ശ്ലോകം 4


ന കര്‍മ്മണാ മനാരംഭാത്

നൈഷ്കര്‍മ്മ്യം പുരുഷോഽശ്നുതെ

ന ച സംന്യസനാ ദേവ

സിദ്ധിം സമധിഗച്ഛതി


അര്‍ഥം :


കര്‍മ്മം ഒന്നും ചെയ്യുന്നില്ല എന്നത് കൊണ്ട് ഒരുവന്‍ നൈഷ്കര്‍മ്മ്യം പ്രാപിക്കുന്നില്ല. കര്‍മ്മങ്ങളെ ത്യജിച്ചു എന്നത് കൊണ്ട് സിദ്ധിയെ പ്രാപിക്കുന്നില്ല.


ഭാഷ്യം :


പരിണതനായ ഒരു മുനിയെ പോലെ വിഹിത കര്‍മ്മങ്ങള്‍ ഉപേക്ഷിക്കുന്ന ഒരുവന്‍ നൈഷ്കര്‍മ്മ്യം അനുഭവിക്കുന്നില്ല. ഒരുവന്‍ നിര്‍ബന്ധമായും ചെയ്യേണ്ടതായ കര്‍മ്മങ്ങള്‍ ‍ചെയ്യാതെ അവയെ പരിത്യജിച്ചാല്‍ കര്‍മ്മത്തില്‍ നിന്നും മോചനം കിട്ടുമെന്ന് പറയുന്നത് ശുദ്ധ അസംബന്ധമാണ്. ആപല്‍ക്കരമായി ഒഴുകുന്ന ഒരു നദിയുടെ മറുകരയില്‍ എത്തുന്നതിനു ലഭിക്കുന്ന ഒരു വള്ളം വേണ്ടെന്നു വയ്ക്കുന്നത് വിഡ്ഢിത്തമല്ലേ? വിശപ്പടക്കണമെങ്കില്‍ ആവശ്യത്തിന് ഉള്ള ഭക്ഷണം സ്വയം പാകം ചെയ്തോ മറ്റുള്ളവര്‍ പാകം ചെയ്തു വാങ്ങിയോ ഭക്ഷിക്കുകയല്ലേ വേണ്ടത് ?ആഗ്രഹങ്ങള്‍ ‍അറ്റു പോകാത്തിടത്തോളം കാലം കര്‍മ്മബന്ധങ്ങള്‍്‍ തുടര്‍ന്നു കൊണ്ടേയിരിക്കും. ശാശ്വതമായ സംതൃപ്തിയുടെ, ചിത്താനന്ദത്തിന്റെ അവസ്ഥയില്‍ എത്തുമ്പോള്‍ എല്ലാ കര്‍മ്മങ്ങളും അവസാനിക്കുന്നു. അത് കൊണ്ട് അല്ലയോ അര്‍ജ്ജുന , ശ്രദ്ധിക്കുക. കര്‍മ്മ സ്പര്‍ശമില്ലാത്ത ബ്രഹ്മനിഷ്ഠ അനുഭവിക്കണമെന്ന് അനന്യമാനസനായി ആഗ്രഹിക്കുന്നവന്‍ സ്വകീയമായ കര്‍ത്തവ്യങ്ങള്‍ ചെയ്തു തീര്‍ക്കാതെ രക്ഷപ്പെടാന്‍ ശ്രമിക്കരുത്‌. ഒരുവന്റെ ഇഷ്ടപ്രകാരമോ അവശ്യപ്രകാരമോ ചെയ്യുന്ന കര്‍മ്മം വിജയിക്കുമെന്നും ഉപേക്ഷിക്കുന്ന കര്‍മ്മം അപ്രത്യക്ഷമാകുമെന്നും പറയുന്നത് വെറും വീണ്‍വാക്കാണ്. നീ ഇതേപറ്റി അവധാനപൂര്‍വ്വം ചിന്തിക്കണം. കര്‍മ്മം ചെയ്യാതെ ഒഴിഞ്ഞുമാറാന്‍ ശ്രമിക്കുന്നത് കൊണ്ട് മാത്രം ഒരുവന് കര്‍മ്മത്തില്‍ നിന്നും മോചനം ലഭിക്കുകയില്ല.


അദ്ധ്യായം മൂന്ന് :  കര്‍മ്മയോഗം

ശ്ലോകം 5


ന ഹി കശ്ചിത് ക്ഷണമപി

ജാതു തിഷ്ഠത്യ കര്‍മ്മകൃത്

കാര്യതേ ഹ്യവശഃ കര്‍മ്മ

സര്‍വ്വഃ പ്രകൃതി ജൈര്‍ഗുണൈഃ


അര്‍ഥം :


എന്ത് കൊണ്ടെന്നാല്‍ ഒരിക്കലും ഒരു നിമിഷം പോലും ഒരുവനും കര്‍മ്മം ചെയ്യാതിരിക്കുന്നില്ല. എല്ലാവരും പ്രകൃതിയില്‍ നിന്നും രൂപം കൊള്ളുന്ന സത്വരജസ്തമോഗുണങ്ങളില്‍പെട്ട് അവശരായി കര്‍മ്മത്തെ നിര്‍ബ്ബന്ധമായി ചെയ്യേണ്ടിവരുന്നു.


ഭാഷ്യം :


പ്രകൃതിയില്‍ നിന്നും രൂപം കൊളളുന്ന സത്വം, രജസ്സ്, തമസ്സ്, എന്നീ മുന്ന് ഗുണങ്ങളുടെയും മാതാവായ മായ നമ്മെ വശീകരിക്കുന്നിടത്തോളം കാലം, ഏതെങ്കിലും കര്‍മ്മം നാം ചെയ്യണമെന്നോ ഏതെങ്കിലും കര്‍മ്മം ഉപേക്ഷിക്കണമെന്നോ, പറയുന്നത് തികഞ്ഞ അജ്ഞത കൊണ്ട് മാത്രമാണ്. എന്തുകൊണ്ടേന്നോ? ത്രിഗുണങ്ങള്‍ വ്യക്തിസ്വഭാവത്തിനു രൂപം നല്‍കുന്നത് കൊണ്ട് വ്യക്തി പ്രകൃതി ഗുണങ്ങള്‍ക്ക് അടിമയായി തീരുന്നു. ഒരുവന് നിര്‍ണയിച്ചിട്ടുള്ള കര്‍ത്തവ്യങ്ങള്‍ പാടേ ഉപേക്ഷിച്ചാല്‍ അതുകൊണ്ട് ഇന്ദ്രിയങ്ങളുടെ സഹജമായ വാസനയെ അവസാനിപ്പിക്കാന്‍ കഴിയുമോ? കാതുകള്‍ ശ്രവണം നിര്‍ത്തുമോ; കണ്ണുകളുടെ കാഴ്ച നശിക്കുമോ; നാസാരന്ധ്രങ്ങള്‍ അടയുകയും ഘ്രാണശക്തി ഇല്ലാതാവുകയും ചെയ്യുമോ? ശ്വാസോഛ്വാസം നിശ്ചലമാകുമോ?മനസ്സ് ചിന്താശൂന്യമാകുമോ?വിശപ്പും ദാഹവും മറ്റാഗ്രഹങ്ങളും നിലയ്ക്കുമോ? ജാഗ്രത്, സുഷുപ്തി എന്നീ മാനസികാവസ്ഥകള്‍ ഇല്ലാതാകുമോ?കാലുകള്‍ നടപ്പ് മറന്നു പോകുമോ?എല്ലാറ്റിനും ഉപരിയായി ജനനമരണങ്ങള്‍ ഒഴിവാക്കാന്‍ പറ്റുമോ?ഈ പ്രവര്‍ത്തനങ്ങളൊന്നും നിലയ്ക്കുന്നില്ലെങ്കില്‍ പിന്നെ എന്താണ് നാം ഉപേക്ഷിച്ചത് ?ആകയാല്‍ കര്‍മ്മപരിത്യാഗം അര്‍ത്ഥശുന്യമാണ്. ഓരോരുത്തരേയും കര്‍മ്മത്തിന് പ്രേരിപ്പിക്കുന്നത് പ്രകൃതി ഗുണങ്ങളാണ്. എല്ലാ കര്‍മ്മങ്ങളും മായയുടെ ശക്തി കൊണ്ട് സ്വയമേവ രൂപം കൊളളുന്നു. ഒരുവന്‍ നിശ്ചലനായി ഒരു രഥത്തില്‍ ഇരിക്കുകയാണെങ്കിലും , അവന്‍ ആ രഥത്തെ ആശ്രയിച്ചിരിക്കുന്നത് കൊണ്ട് , രഥത്തിന്റെ ഗതി അനുസരിച്ചു, അവനും ചലിക്കേണ്ടി വരുന്നു. ഉണങ്ങിയ ഒരില നിര്‍ജ്ജീവമാണെങ്കിലും, കാറ്റില്‍ പെട്ട് ആകാശത്ത് കറങ്ങി നടക്കുന്നത് പോലെ, മായയുടെ വലയത്തിലും ഇന്ദ്രിയങ്ങളുടെ വികൃതിയിലുംപെട്ടു, നിഷ്കര്‍മ്മ ഭാവമുള്ള ഒരുവന് പോലും സ്വയമേവ കര്‍മ്മോന്മുഖനായി പ്രവര്‍ത്തിക്കേണ്ടി വരും. അതുകൊണ്ട് ഒരുവന്‍ അവന്റെ പ്രകൃതിയോടു ബന്ധപ്പെട്ടിരിക്കുന്ന കാലത്തോളം അവന് കര്‍മ്മത്തെ ഉപേക്ഷിക്കാന്‍ കഴിയുകയില്ല. എന്നിട്ടും കര്‍മ്മത്തെ പരിത്യജിക്കണമെന്നു ആരെങ്കിലും പറയുന്നെങ്കില്‍ അത് അവന്റെ ദുര്‍വാശി കൊണ്ട് മാത്രമാണ്.

**കടപ്പാട്  ഗുരുപരമ്പരയോട്**

((തുടരും))

No comments:

Post a Comment