ഊര്‍ജ്ജത്തിന്‍റെ കേന്ദ്രസ്ഥാനം ഞാനാണ്. ഞാന്‍ ഒരിക്കലും തളരുന്നില്ല, ശക്തിക്ഷയം ഉണ്ടാകുന്നില്ല. എത്രയോ മെഴുകുതിരികളെ കൊളുത്തുകയും, എന്നിട്ടും തന്‍റെ പ്രകാശവും, തേജസ്സും, കുറയാതെ നിലനിര്‍ത്തുകയും ചെയ്യുന്ന മെഴുകുതിരി പോലെയാണ് ഞാന്‍. പുരുഷാന്തരചക്രത്തിലൂടെ, ഒരേ സൂര്യന്‍ തന്‍റെ തീക്ഷ്ണതയും, ഊര്‍ജ്ജവും നഷ്ടപ്പെടാതെ, ഒരേസമയം പല വസ്തുക്കളിലും പ്രതിഫലിക്കുന്നതുപോലെ, ഞാന്‍ നിലകൊള്ളുന്നു. തലമുറകളെ കൂട്ടിയോജിപ്പിച്ച് നിര്‍ത്തിയ നൂല്‍ ഞാനാണ്. അത്യന്തം നശ്വരമായ ഈപ്രാപഞ്ചിക ജീവിതത്തില്‍ നാശമില്ലാത്ത ഒരു വസ്തു ഞാന്‍ മാത്രമാണ്. സൂര്യനും, ചന്ദ്രനും, നക്ഷത്രങ്ങളും എന്നില്‍നിന്ന് ഉണ്ടായവയാണ്. താരസമൂഹങ്ങള്‍ എന്നില്‍ സ്ഥിതിചെയ്യുന്നു. എല്ലാ ദൈവങ്ങളും എന്നില്‍നിന്ന് ഉണ്ടായവയാണ്. ഇരുട്ട് എന്നത് വെളിച്ചത്തിന്‍റെ അഭാവമാണ്. ഞാന്‍ എന്നത് മായയുടെ അഭാവമാണ്. ഞാനാണ് എല്ലാം. ജീവനുള്ള എല്ലാത്തിന്‍റെയും ആത്മാവ് ഞാനാണ്. അതില്‍ അധികാരശ്രേണിയോ പ്രാധമ്യമോ ഇല്ല. എല്ലാ ജീവികളിലും ഒരേ തീവ്രതയോടെ ഞാന്‍ വര്‍ത്തിക്കുന്നു. ജീവികള്‍ കാഴ്ച്ചക്കും, അനുഭവത്തിലും, സ്വഭാവത്തിലും വ്യത്യസ്തങ്ങളായിരിക്കും. എന്നാല്‍ ഞാന്‍ എപ്പോഴും ഒന്നുതന്നെയാണ്. എനിക്ക് മാറ്റമൊന്നും ഇല്ല. ഞാന്‍ എല്ലായിടത്തും ഉണ്ട്. ഞാന്‍ ഏകത്വമാണ്.
എനിക്ക് രൂപമില്ല. എന്നെ ഉള്‍ക്കൊള്ളുന്ന പാത്രത്തിന്‍റെ രൂപം ഞാന്‍ സ്വീകരിക്കുന്നു. എന്നെ ഉള്ളില്‍ വഹിക്കുന്ന ജീവിയുടെ സവിശേഷതകള്‍ ഞാന്‍ സ്വീകരിക്കുന്നു. ഞാന്‍ എപ്പോഴും നിഷ്ക്രിയനായി നില്‍ക്കുമെങ്കിലും പ്രവൃത്തികളെയും, വാക്കുകളെയും, ചിന്തകളെയും അനുവദിക്കുന്നു. എന്നെ ആര്‍ക്കും തൊടാന്‍ കഴിയില്ല, ശാരീരികാനുഭൂതിയും ഉണ്ടാവില്ല. എന്നെ മനസ്സിലാക്കാനേ കഴിയുകയുള്ളു. എന്നെ അറിയണമെങ്കില്‍ ഞാനായിത്തീരണം, എന്‍റെ സൂക്ഷ്മതയില്‍ എത്തിച്ചേരണം. എന്നിലേക്ക് എത്താന്‍, എന്നെ തിരിച്ചറിയാന്‍, എന്നെ മനസ്സിലാക്കാന്‍, വളരെ അധികം സ്ഥൂലത പൊഴിച്ചുകളയേണ്ടിവരും. എനിക്ക് സ്വന്തമായി പരിപാടികള്‍ ഒന്നുമില്ല. ഞാന്‍ ജീവിയുടെ പരിപാടി അംഗീകരിച്ചുകൊണ്ട്, വിശ്വസ്തനും, കാര്യങ്ങളില്‍ ഇടപെടാത്തവനുമായ ഒരു വേലക്കാരനെപ്പോലെ, അതിനെ അവസാനം വരെ സേവിക്കുന്നു. ആ ശരീരത്തില്‍ തടവിലാക്കപ്പെടുവാന്‍ ഞാന്‍ അനുവദിക്കുന്നു. ഞാന്‍ ആ ശരീരത്തെ കൈക്കൊള്ളുന്നു. ശരീരത്തിന്‍റെ പേരില്‍ അറിയപ്പെടാന്‍ ഞാന്‍ അനുവദിക്കുന്നു. പരിമിതമായ ആ ശരീരമാണ് ഞാന്‍ എന്ന് പോലും ഞാന്‍ നടിക്കുന്നു. ഞാന്‍ ഒരിക്കലും ഇടപെടുന്നില്ല. എനിക്ക് വേണമെന്ന് തോന്നുമ്പോള്‍ ഞാന്‍ എന്നെ മോചിപ്പിക്കുകയും ചെയ്യുന്നു
പണമോ, മറ്റു സ്വത്തുക്കളൊ കൊണ്ട് എന്നെ വിലയ്ക്ക് വാങ്ങുവാന്‍ കഴിയില്ല. എന്തെന്നാല്‍ ഞാന്‍ ‘അത്’ ആകുന്നു. ബന്ധങ്ങള്‍ക്ക്‍ എന്നെ ബന്ധിക്കാനാവില്ല. എന്തുകൊണ്ടെന്നാല്‍, ഞാന്‍ അതുമാണ്, അതിന് അതീതവുമാണ്. നിങ്ങള്‍ എനിക്ക് നല്കുന്നതെല്ലാം എന്‍റേത് തന്നെയാണ്. നിങ്ങള്ക്ക് തരാന്‍ കഴിയാതുള്ളതും എന്‍റേതാണ്. എല്ലാം എന്‍റെ തന്നെ പ്രകാശനങ്ങളാണ്. എന്നില്‍നിന്ന് വ്യത്യസ്തമായി ഒന്നും ഇല്ല. ഞാന്‍ ആയിത്തീർന്ന് കൊണ്ടേ നിങ്ങള്ക്ക് എന്നെ നേടാന്‍ ആവുകയുള്ളു.
കാലങ്ങളായി, ഞാന്‍ രചിച്ച ദൈവിക നാടകത്തിലെ അസംഖ്യം കഥാ പാത്രങ്ങളിലൂടെ, ഞാന്‍ എന്‍റെ സത്ത പ്രകാശിപ്പിച്ചിട്ടുണ്ട്. കഥാപാത്രങ്ങളെ ഞാന്‍ തീരുമാനിച്ചു. നാടകം ഞാന്‍ നിശ്ചയിച്ചു. രാക്ഷസനും രക്ഷകനും, രണ്ടും, ഞാന്‍തന്നെ ആയിരുന്നു. പൂജകനും പൂജിക്കപ്പെടുന്നവനും ഞാന്‍ തന്നെ ആയിരുന്നു. എന്‍റെ തീവ്രമായ രൂപം ദൈവമായി കണക്കാക്കപ്പെടുന്നു. എന്‍റെ വീര്യം കുറഞ്ഞ പ്രകാശനങ്ങള്‍ ശരീരികളായ ജീവികളായും. ശരീരം പ്രദര്‍ശിപ്പിക്കുന്ന സ്വഭാവ സവിശേഷതകളുമായി എനിക്ക് ബന്ധമില്ല. ദേഹത്തെയും മനസ്സിനെയും ബാധിക്കുന്ന ദു:ഖാവസ്ഥകള്‍ക്കെല്ലാം അതീതനാണ് ഞാന്‍. മഴയെപ്പോലെ ഞാന്‍ ലോകജീവിതത്തിലേക്ക് ഇറങ്ങി വരുന്നു. വെള്ളം നീരാവിയായി മാറുന്നതുപോലെ, ഞാന്‍ അസ്തിത്വമില്ലായ്മയിലേക്ക് ലയിക്കുന്നു. ഞാന്‍ ഇഷ്ടംപോലെ വരികയും പോകുകയും ചെയ്യുന്നു. ഞാന്‍ ഇച്ഛക്കനുസരിച്ച് നിലനില്‍ക്കുകയും, ഇച്ഛപോലെ വിട്ടുപോകുകയും ചെയ്യുന്നു.
എന്നെ കണ്ടെത്തിയവരും, തിരിച്ചറിഞ്ഞവരും, ഞാനുമായി ഒന്നായിത്തീര്‍ന്നവരും, സര്‍വ്വശക്തന്മാരായിത്തീരുന്നു. അവര്‍ പ്രാപഞ്ചികമായ എല്ലാ ആവശ്യങ്ങളില്‍നിന്നും മുക്തി നേടുന്നു. പ്രകൃതിശക്തികള്‍ അവരെ മേലില്‍ ശല്യപ്പെടുത്തുകയില്ല. ഭൂമി, അവരുടെ പ്രാപഞ്ചിക പ്രകാശനത്തിനും, ജീവിതത്തിനും ഉള്ള ഒരു വേദി മാത്രമായിത്തീരുന്നു
ഞാനുമായി ഒന്നായിത്തീര്‍ന്നു എന്ന് നടിക്കുക മാത്രം ചെയ്യുന്നവര്‍ അവരുടെ ഉത്കണ്ഠകളും, ഭയങ്ങളും കൂടെക്കൂടെ പ്രകടിപ്പിക്കും. അവര്‍, ആത്മാസാക്ഷാത്കരണം എന്ന എ ന്‍റെ പേരും, പദവിയും ഉപയോഗപ്പെടുത്തിക്കൊണ്ട്, തങ്ങളുടെ സല്പേരിനും, പ്രശസ്തിക്കും, ധനസമ്പാദനത്തിനും ആര്‍ത്തി കാണിക്കും. ഗ്രന്ധങ്ങളിലൂടെയോ, അനുഷ്ഠാനങ്ങളിലൂടെയോ എന്നെ ലഭിക്കുകയില്ല. പുറമേ തിരഞ്ഞാല്‍ എന്നെ കണ്ടെത്തുകയില്ല. തന്നിലേക്ക് തന്നെയുള്ള അന്തര്ദര്ശിത്വത്തിലൂടെയും, ആത്മപരിശോധനയിലൂടെയും, ചിന്തനത്തിലൂടെയും, ധ്യാനനിഷ്ഠയിലൂടെയും, മാത്രമേ എന്നിലേക്ക് എത്തിച്ചേരുവാന്‍ സാധിക്കുകയുള്ളു.
അര്‍ഹതയുടെ നിലകള്‍ സ്ഥിരമായി ഉയര്‍ത്തിക്കൊണ്ടുവരുന്നതിലൂടെ മാത്രമേ എന്നിലേക്ക് എത്തുവാന്‍ കഴിയുകയുള്ളൂ. പ്രാപഞ്ചികമായ ആകര്‍ഷണങ്ങള്‍ ഒപ്പത്തിനൊപ്പം ശക്തമാണെങ്കില്, അര്‍ഹതയുടെ തലങ്ങള്‍ ഉയര്‍ത്തുവാന്‍ കഴിയുകയില്ല. ഒരുവന് എന്നിലേക്ക് എത്തുവാന്‍ ദൃഢമായ ആഗ്രഹം ഉണ്ടെങ്കിലും, പ്രാപഞ്ചികമായ വാസനകള്‍ ഉപേക്ഷിക്കാന്‍ കഴിയുന്നില്ലെങ്കില്‍, അയാള്‍ക്ക് മരത്തിന്‍റെ താഴെ തലങ്ങളിലെ കൊമ്പുകള്‍ വരെ മാത്രമേ എത്തുവാന്‍ കഴിയുകയുള്ളൂ. മുകളിലുള്ള കൊമ്പുകളിലുള്ള വിലയേറിയ ഫലങ്ങള്‍ അയാള്‍ക്ക് ഒരിക്കലും ലഭിക്കുകയില്ല. അയാള്‍ അകലെനിന്ന് ഫലം കണ്ടിട്ടുണ്ടാകാം. ഫലം തനിക്ക് കിട്ടി എന്ന് വീമ്പു പറയുകയും ചെയ്തേക്കാം. എന്നുവരികിലും, ആഗ്രഹത്തിന് അര്‍ഹതയുടെ നിലയിലേക്ക് എത്താന്‍ കഴിയില്ല. അത്തരക്കാര്‍ക്ക് ഇടം നല്‍കുന്ന സമൂഹത്തിന്, യാഥാര്ത്ഥ്യം തിരിച്ചറിയത്തക്ക അവധാനമുള്ള കണ്ണുകള്‍ ഉണ്ടെങ്കില്‍, അത് നിശ്ചയമായും പ്രകടമാകും. ഉറങ്ങിക്കിടക്കുന്നവരെ മാത്രമേ ഉണര്‍ത്താന്‍ കഴിയൂ. ഉറക്കം നടിക്കുന്നവരെ ഉണര്‍ത്താന്‍ കഴിയില്ല. കണ്ണുള്ളവര്‍ക്കേ കാണാന്‍ കഴിയൂ. അന്ധന് കഴിയില്ല, കാണുകയുമില്ല. ഈ ആത്മീയ പരമാര്‍ത്ഥത്തെ അവര്‍ സ്വീകര്ച്ചതാണ്. ഇത് അവര്‍ക്ക് കൊളളാം. അവരെ വിട്ടേക്കൂ. അവരെ ശല്യപ്പെടുത്തേണ്ട.
ഒരാള്‍, തനിക്കു ചുറ്റുമുള്ള എല്ലാ ജീവികളിലും തന്‍റെ പ്രതിഫലനം കാണുകയും, അതിന്‍റെ ഫലമായി, അയാളുടെ ഹൃദയത്തില്‍നിന്നും സ്നേഹവും സഹാനുഭൂതിയും നിറഞ്ഞു ഒഴുകുകയും ചെയ്യുമ്പോള്‍, ആയാള്‍ എന്നെ സ്ക്ഷാത്കരിക്കുന്നു, അയാള്‍ ഞാനായിത്തീരുന്നു. തന്റെ ചുറ്റുമുള്ളവയുടെയെല്ലാം കണ്ണുകളില്‍ തന്‍റെ പ്രതിച്ഛായ കാണുമ്പോള്‍ അയാള്‍ എല്ലാ ജീവികളുമായും ഒന്നായിത്തീരുന്നു. അയാളുടെ വ്യക്തിത്വം മറ്റുള്ളവയിലും, അവയുടേത് അയാളിലും ലയിക്കുന്നു. എല്ലാ ഭിന്നതകളും, എല്ലാ രൂപങ്ങളും അപ്രത്യക്ഷമാകുന്നു. അപ്പോള്‍ ബാക്കിയാവുന്നത് ശുദ്ധമായ അവബോധം, ഏകത്വം, മാത്രം. ഈ ഏകത്വത്തില്‍ എല്ലാ വ്യക്തിത്വങ്ങളും ഇല്ലാതാകുന്നു. അയാള്‍ എന്‍റെ രൂപമായിത്തീരുന്നു. അയാള്‍ പ്രപഞ്ചവുമായി ഒന്നായിത്തീരുന്നു. അയാള്‍, പരിമിതമായ ജീവിതത്തിന്‍റെ അജ്ഞതയില്‍നിന്ന്, മാനുഷികബോധമണ്ഡലത്തിന് അപ്പുറത്തുള്ള
നിലനില്‍പ്പിന്‍റെ വിശാലതയിലേക്ക് മാറുന്നു. അഭിലാഷങ്ങള്‍ ഒന്നും ഇല്ല. താന്‍ ആരാണ്, തന്‍റെ ഔന്നത്യം എന്താണ്, എന്ന ബോധവും അതോട് അനുബന്ധിച്ചുള്ള നിര്‍വൃതിയും മാത്രമേയുള്ളൂ. അജ്ഞത ഇരുട്ടാണ്. നിര്‍വൃതി അവബോധമാണ്. മനുഷ്യന്‍, എല്ലാ അസ്തിത്വങ്ങളുമായി ലയിച്ച് ഒരു സമ്പൂര്‍ണ്ണ അസ്തിത്വമായിത്തീരുന്നു.
ഭൂമിക്ക്, നമുക്കായി നല്‍കാന്‍ കഴിയുന്ന എല്ലാത്തില്‍നിന്നും ബന്ധം വേര്പെടുത്തിക്കൊണ്ട്, നമുക്ക് അര്‍ഹതയുടെ തലം ഉയര്‍ത്താന്‍ കഴിയും. സംതൃപ്തനായും, ചെറത്തുനില്‍ക്കാതേയും, പ്രതീക്ഷകള്‍ക്ക് അതീതനായും, നില്ക്കുന്ന ഒരുവന്‍ പൂര്‍ണ്ണമായും മോചിതനായിത്തീരുന്നു. അയാള്‍ക്ക് ജീവിതം സ്വര്‍ഗ്ഗീയാനുഭവമായിരിക്കും. ശാരീരികമായ പോരായ്മകളോ, ക്ലേശങ്ങളോ അയാള്‍ക്ക് ശല്യമായിത്തോന്നുന്നില്ല. സൃഷ്ടിയുടെ താളവുമായി അയാള്‍ പൊരുത്തപ്പെടുന്നു. പ്രതീക്ഷകള്‍ മനസ്സില്‍നിന്ന് പൂര്‍ണ്ണമായി വിട്ടുപോകുമ്പോള്‍, ഞാന്‍ അവിടെ നിറയുന്നു. ചെറുത്തുനില്‍പ്പ് മനസ്സില്‍ ഇല്ലാതാകുമ്പോള്‍ മനസ്സ് സൂക്ഷ്മമായിത്തീരുന്നു. അപ്പോള്‍ ഞാന്‍ അവിടെ നിറയുന്നു. ശരീരത്തിന്‍റെ ആവശ്യങ്ങളൊഴിഞ്ഞ്, ശാന്തത കൈവരാതെ എനിക്ക് പ്രകാശിക്കാനാവില്ല. നിശ്ശബ്ദതയുടെ നിഗൂഢമായ ആഴത്തില്‍ നിങ്ങള്‍ കേള്‍ക്കുന്ന ഒരേ ഒരു ശബ്ദം എന്‍റെ ഹൃദയമിടിപ്പിന്‍റേതായിരിക്കും. എല്ലാ ശബ്ദങ്ങളുടെയും ജനയിതാവ് ഇതാണ്. ദ്വിത്വം — ശബ്ദവും കേള്‍ക്കുന്നവനും — ഒരു സാദ്ധ്യതയാണെന്ന പ്രഖ്യാപനം ഇതായിരുന്നു. ശബ്ദം കേൾവിക്കാരനായിത്തീരുമ്പോള്‍ നാം വീണ്ടും മനസ്സിലാക്കുന്നു — ഞാന്‍ ‘അത്’ ആകുന്നു.
കടപ്പാട് ഗുരു പാരമ്പരയോട്
No comments:
Post a Comment