Friday, 4 November 2016

ആശയായുള്ള പാശമതിങ്കേന്ന്  വേർവിടാതെ കരേറുന്നു മേൽക്കുമേൽ"  

ആശ കയറുപോലെയാണ് . മനുഷ്യനെ ഏതു നിമിഷവും അതു വലിഞ്ഞു മുറുക്കിയേക്കാം. രക്ഷനേടാൻ ശ്രമിക്കുമ്പോഴും അതിന്റെ മുറുക്കം കൂടി കൂടി വരുന്നു. ഒടുവിൽ ആശാപാശത്തിൽ തന്നെ ദേഹമസ്തമിക്കുന്നു. ദാരിദ്രത്തിൽ നിന്നും ദാരിദ്രത്തിലേക്ക് കൂപ്പുകുത്തുമ്പോഴും  ആശ കൈവിടാൻ ആരും തെയ്യാറകുന്നില്ല. ചിലർ പ്രഭാത്തിൽ മുന്നിൽ തീക്കുണ്ഡങ്ങൾകൂട്ടി പൂജാഹോമാദികൾ നടത്തുന്നു. ഇത്തരത്തിൽ ചിലർ ആത്മസമർപ്പണമില്ലതെ ആർക്കോവേണ്ടി കർമ്മിയാകുന്നു. കർമ്മങ്ങ ജീവിതോപാതി മാത്രം കാണുകയും ധനം ലഭിക്കാനുള്ള മാർഗ്ഗമായും കാണുന്നു.  ഇത്തരക്കാർ കർമ്മമഹത്വമോ ധനമാഹത്മ്യമോ തിരിച്ചറിയുന്നില്ല. ഇത്തരക്കാർ രാത്രിയിൽ ആശകൾ നിറഞ്ഞ നിദ്രയെ പ്രാപിക്കുകയും
ചെയ്യുന്നു.

ഭിക്ഷ യാചിക്കാൻ സ്വന്താമായി ഭിക്ഷാപാത്രം പോലുമില്ലതെ കൈനീട്ടി ഭിക്ഷ യാചിച്ച് മരചുവട്ടിൽ കിടന്നുറങ്ങുകയും ചെയ്യുന്നു.എന്നിട്ടും ആശയിലുള്ള  അഭിനിവേശത്തേ വീണ്ടും വീണ്ടും പുൽകുകയും അതിൽ തന്നെ അസ്തമിക്കുകയും ചെയ്യുന്നു.  മനുഷ്യനെ ജീവിതവുമായി ബന്ധിച്ചു നിർത്തുന്നത് ആശയാണ്. ആശയാകുന്ന പാശം അറ്റുപോകുമ്പോൾ ബന്ധുവും ബന്ധനവും ഇല്ലാതാകുന്നു. പരമപദത്തിലേക്ക്  വഴി തിരിച്ചറിയുന്നു. എന്നാൽ ഭൂരിപക്ഷം ജനങ്ങളുടെയും ആശബന്ധനപാശം  മുറുക്കുകമാത്രമേ ചെയ്യുന്നള്ളു. ജ്ഞാനപാനയിൽ  പൂന്താനം ആശയെ കയറിനോട് ഉപമിക്കുന്നുണ്ട്.

വിഷയങ്ങളിലേക്കുള്ള ഇന്ദ്രിയങ്ങളുടെ വ്യാപരമാണ്  ആശകളെ ജനിപ്പിക്കുന്നത്.  ഇന്ദ്രിയങ്ങളെ യഥാസ്ഥാനത്ത് ഉറപ്പിക്കാനാകത്തതാണ് സുഖദുഃഖങ്ങക്കും  ശീതോഷ്ണങ്ങൾക്കും കാരണം.

  " ഇന്ദ്രിയാണാം ഹി ചരതാ
യന്മനോഽനു വിധീയതേ
തദസ്യ ഹരതി പ്രജ്ഞാം
വായുർന്നവമിവാംഭസി ( ഭഗവദ് ഗീത )

   വിഷയങ്ങളിൽ വ്യാപരിക്കുന്ന  ഇന്ദ്രിയങ്ങളെ ഏതൊരുവന്റെ മനസ് പിന്തുടരുന്നുവോ ആ മനസ്സ് വെള്ളത്തിൽ തോണിയെ കാറ്റെന്നപോലെ ഇവന്റെ വിവേകത്തെ വലിച്ചുകൊണ്ടു പോകുന്നു. ആശയാകുന്ന കാറ്റ് നമ്മുടെ വിവേകത്തെ പലവഴിക്ക് സഞ്ചരിപ്പിക്കുന്നു. ഓടുവിൽ വഴിയറിയാതെ അലയുന്ന വഞ്ചിയായി ജന്മജന്മാന്തരങ്ങൾ ജഗത്തിലൂടെ സഞ്ചരിക്കേണ്ടി വരുന്നു. മോക്ഷം ഏറെ അകലയായി മാറുന്നു..

എല്ലാം ഉപേക്ഷിച്ച അവസ്ഥയിലും ആശ ഒരുവനെ വിട്ടുപോകുന്നില്ല . സ്വന്തമായി വാസസ്ഥലമില്ലാതെ മരച്ചുവട്ടിൽ ചുരണ്ടുകൂടിക്കിടപ്പാണെങ്കിലും  ഭിക്ഷയാചിച്ചാണ് ജീവിതമെങ്കിലും ആശയിൽ നിന്നും ആരും മുക്തരാകുന്നില്ല. അതുകൊണ്ട്  സുഖത്തെയും, ദുഃഖത്തെയും, ചൂടിനേയും, തണുപ്പിനേയും, സഹിച്ച് സമചിത്തതയോടുകൂടി ആത്മജ്ഞാനത്തിനായി പ്രയത്നിക്കുമ്പോഴാണ് ആശയുടെ കണ്ണികൾ ഇല്ലാതാവുന്നത് .

ഭഗവദ്ഗീതയിൽ അർജ്ജുനനെ കൃഷ്ണൻ ഉപദ്ദേശിക്കുന്നു.

"മാത്രാസ്പ്ർശാസ്തു കൗന്തേയ!
ശിതോഷ്ണ സുഖദുഃഖദാ 
ആഗമാപായിനോഽനിത്യാഃ  
താംസ്തിതിക്ഷസ്വ ഭാരത"  

അല്ലയോ അർജ്ജുനാ ഇന്ദ്രിയങ്ങൾക്ക്  ബാഹ്യവിഷയങ്ങളോടുള്ള ബന്ധങ്ങൾ തണുപ്പ്, ചൂട് , സുഖം, ദുഃഖം, മുതലായവ ഉണ്ടാകുന്നവയും വരികയും  പോവുകയും ചെയ്യുന്നവയും നിത്യമല്ലാത്തവയും ആകുന്നു. അവയെ സഹിക്കുകതന്നെ വേണം.

  തിതിക്ഷയെ പ്രാപിക്കുക...    ആശയുടെ കണ്ണികളെ ഇല്ലാതാക്കുക....

**കടപ്പാട്  ഗുരുപരമ്പരയോട്**

No comments:

Post a Comment