Friday, 4 November 2016

ഭഗവദ്ഗീത( part 08)


അദ്ധ്യായം  : 2. സാംഖ്യയോഗം

ശ്ലോകം 41

വ്യവസായാത്മികാ ബുദ്ധിഃ
ഏകേഹ കുരുനന്ദന
ബഹുശാഖാ ഹ്യനന്താശ്ച
ബുദ്ധയോവ്യവസായിന‍ാം.

അര്‍ത്ഥം:

ഹേ കുരുനന്ദനാ, ഈ ലോകത്തില്‍ നിശ്ചയബുദ്ധി ഒന്നേയുള്ളൂ. എന്നാല്‍ നിശ്ചയത്തിലെത്തിച്ചേര്‍ന്നി ട്ടില്ലാത്തവരുടെ ബുദ്ധികള്‍ അനേകവഴിക്ക് തിരിയുന്നവയും അന്തമില്ലാത്തവയുമാണ്.

ഭാഷ്യം:

ഒരു വിളക്കിന്റെ ചെറിയ തീനാളം വലിയ ഒരു പ്രദേശത്തിന് മുഴുവന്‍ വെളിച്ചം നല്‍കുന്നതുപോലെയാണ് വിജ്ഞാനസമ്പന്നമായ ഒരു മനസ്. അതെത്ര ചെറുതാണെങ്കില്‍കൂടി അതിനെ ഒരിക്കലും തരംതാഴ്ത്തികാണരുത്. വിവേകശാലികള്‍ ഇതു ലഭിക്കുന്നതിനുവേണ്ടി വളരെ ആഗ്രഹിക്കാറുണ്ടെങ്കിലും അപൂര്‍വ്വമായേ ഇതു ഒരാള്‍ക്ക്‌ ലഭിക്കാറുള്ളൂ. സ്പര്‍ശമണി മറ്റു സാധാരണ രത്നങ്ങളെപ്പോലെ ലഭിക്കുന്നതല്ല. ഭാഗ്യമുണ്ടെങ്കില്‍ മാത്രമേ അമൃതിന്റെ ഒരു തുള്ളിയെങ്കിലും കിട്ടുകയുള്ളൂ. അതുപോലെ ധാര്‍മ്മികബുദ്ധി കൈവരിക്കുക എന്നത് വളരെ ദുഷ്കരമാണ്. സമീക്ഷണത്തില്‍കൂടി രൂപംപ്രാപിക്കുന്ന നിശ്ചയബുദ്ധി ഒന്നുമാത്രമേ ഈശ്വരസാക്ഷാല്‍ക്കാരമെന്ന ലക്ഷ്യത്തിലേക്ക് നയിക്കുകയുള്ളൂ. അല്ലാത്തതൊക്കെ പ്രതിലോമാപരവും ചഞ്ചലസ്വഭാവമുള്ളതുമാണ്. അവിവേകികള്‍ അങ്ങനെയുള്ളതില്‍ ആമോദിതരാകുന്നു. അവര്‍ സ്വര്‍ഗീയവും ലൗകികവുമായ സുഖങ്ങളും നരകയാതനകളും അനുഭവിക്കാന്‍ ഇടയാകുമെങ്കിലും അവര്‍ക്ക് ആത്മസാക്ഷാത്കാരംകൊണ്ടുണ്ടാകുന്ന ആനന്ദാനുഭൂതിയുടെ നിഴല്‍പോലും ലഭിക്കുകയില്ല.


അദ്ധ്യായം  : 2. 

സാംഖ്യയോഗം

ശ്ലോകം 42


യാമിമ‍ാം പുഷ്പിത‍ാം വാചം

പ്രവദന്ത്യവിപശ്ചിതഃ

വേദവാദരതാഃ പാര്‍ത്ഥ

നാന്യദസ്തീതി വാദിനഃ


അര്‍ത്ഥം:


അല്ലയോ പാര്‍ത്ഥാ, അവിവേകികളായ ഈ ആളുകള്‍ വേദവാക്യങ്ങളില്‍ ആനന്ദം കണ്ടെത്തുകയും അതില്‍ കവിഞ്ഞു മറ്റൊന്നുമില്ലെന്ന് ആലങ്കാരികമായി പ്രസംഗിക്കുകയും ചെയ്യുന്നു.


ഭാഷ്യം:


അവര്‍ വേദങ്ങളിലെ പ്രമാണങ്ങളെ അധാരമാക്കി സംസാരിക്കുകയും അതിലെ ആചാരക്രമങ്ങളെ പിന്താങ്ങി കര്‍‍മ്മത്തിനുള്ള പ്രാധാന്യത്തെ ഉറപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. എന്നാല്‍ എല്ലായ്പ്പോഴും ഫലേച്ഛയോടെയാണ് അവര്‍ ഇപ്രകാരം ചെയ്യുന്നത്. ഒരുവന്‍ ഈ ലോകത്തില്‍ ജനിച്ചു യാഗങ്ങളും ആരാധനാക്രമങ്ങളും അനുഭവിക്കണമെന്ന് അവര്‍ പറയും. സ്വര്‍ഗീയ ഭോഗങ്ങളല്ലാതെ ആനന്ദകരമായി മറ്റൊന്നും തന്നെയില്ലെന്നും സ്വര്‍ഗ്ഗംതന്നെയാണ് എല്ലാറ്റിലുംവെച്ചു ശ്രേഷ്ഠമായ പുരുഷാര്‍ത്ഥമെന്നും ഈ മൂഢന്മാര്‍ ഉദ്ഘോഷിക്കും.


                               (തുടരും)  

** കടപ്പാട്  ഗുരുപരമ്പരയോട്**

No comments:

Post a Comment