Sunday, 23 October 2016

ശ്രീരാമകൃഷ്ണന്‍ പറയാറുള്ള ഒരു കഥ

ഒരിക്കല്‍ ഒരു മുക്കുവന്‍ മീന്‍ പിടിക്കുകയായിരുന്നു...
പിടിച്ച മത്സ്യങ്ങളെല്ലാം കരയില്‍ വെച്ച് വീണ്ടും അവന്‍ മീന്‍ പിടിക്കുവാനിരുന്നു...

അവന്റെ ശ്രദ്ധ മുഴുവന്‍ ആ ചൂണ്ടയിലായിരുന്നു..അപ്പോള്‍ ഒരു പരുന്ത് വന്നു നിന്ന് ഒരു മത്സ്യം കൊത്തിയെടുത്തുകൊണ്ട് പറന്നു ....
പരുന്തിന്റെ കൊക്കില്‍ മത്സ്യത്തെ കണ്ട കുറെ കാക്കകള്‍ അതിനെ പിന്തുടര്‍ന്നു ... കാക്കകളുടെ ഉപദ്രവം സഹിക്കാഞ്ഞിട്ട് പരുന്ത് പല സ്ഥലങ്ങളിലേക്കും പറന്നു.. എങ്ങോട് പറഞ്ഞാലും കാക്കകള്‍ പിന്നിലുണ്ട്...പരുന്ത് തെക്കോട്ടും വടക്കോട്ടും എല്ലാം പറക്കാന്‍ തുടങ്ങി... അനേകം കാക്കകള്‍ കരഞ്ഞുകൊണ്ട് എവിടെയും പിന്നാലെയുണ്ട്.. പരുന്ത് വല്ലാതെ പരിഭ്രമിച് പറക്കുമ്പോള്‍ അതിന്റെ കൊക്കില്‍ നിന്ന് മത്സ്യം താഴെ വീണു.. കാക്കകളെല്ലാം പരുന്തിനെ വിട്ട് ഉടന്‍ മത്സ്യത്തിന്റെ പിന്നാലെ പോയി.. പരുന്ത് ഒരു സ്ഥലത്ത് സ്വൈര്യമായി ഇരുന്നു ചിന്തിച്ചു :'ആ കുരുത്തംകെട്ട മത്സ്യം .. അതായിരുന്നു എന്റെ എല്ലാ വിഷമങ്ങള്‍ക്കും കാരണം.. അത് കയ്യില്‍നിന്നു പോയപ്പോള്‍ എന്റെ കഷ്ടകാലം തീര്‍ന്നു .. എനിക്ക് സമാധാനമായി'...

മനുഷ്യരുടെ ക്ലേശങ്ങള്‍ക്കുള്ള സൂചിപ്പിക്കുവാന്‍ വേണ്ടി ശ്രീരാമകൃഷ്ണന്‍ പറയാറുള്ള ഒരു കഥയാണിത് ...

ലൌകികങ്ങളായ ആഗ്രഹങ്ങളെയാണ് ഇവിടെ മത്സ്യമായി പറയുന്നത്..എന്തെങ്കിലും ആഗ്രഹം ഉള്ളിടത്തോളം കാലം നാം കര്‍മ്മങ്ങളില്‍ എര്പെടുന്നു..അത് പലവിധ ദുരിതങ്ങള്‍ക്കും ദുഖങ്ങള്‍ക്കും വിഷമങ്ങള്‍ക്കും കാരണമായിത്തീരുന്നു. അജ്ഞാനംകൊണ്ട് കാമങ്ങളും കാമംകൊണ്ട് കര്‍മ്മങ്ങളും കര്‍മ്മംകൊണ്ട് ബന്ധവും ഉണ്ടാകുന്നുവെന്നാണ് ആചാര്യന്മാര്‍ പറയുന്നത്...'കര്‍മ്മണാ ബദ്ധ്യതേ ജന്തു ' ബന്ധവും ദുഖവും ഇല്ലാതിരിക്കണമെങ്കില്‍ നാം കാമങ്ങളെ ഇല്ലാതാക്കുകയാണ് വേണ്ടത്.. നമ്മെ പാപം ചെയ്യാന്‍ പ്രേരിപ്പിക്കുന്നതു കാമമാണെന്നും ആ കാമത്തെ ഒന്നാമതായി നശിപ്പിക്കണമെന്നുമാണ് ഭഗവാന്‍ പറയുന്നത്... കാമം മനുഷ്യനെ ക്രമേണ എങ്ങനെ നാശത്തിലേക്ക് നയിക്കുന്നുവെന്ന് ഭഗവാന്‍ വ്യക്തമാക്കുന്നുണ്ട്..ഭൗതികമായ ആഗ്രഹങ്ങള്‍ വച്ചുപുലര്‍ത്തികൊണ്ടുള്ള ലൌകിക ജീവിതം കൂടുതല്‍ കൂടുതല്‍ നിരാശകള്‍ക്കും ദുഖങ്ങള്‍ക്കും കാരണമായിത്തീരുന്നു.ഈശ്വരപരങ്ങളായ കാര്യങ്ങളില്‍ മനസ്സ് വെച്ചുകൊണ്ടുള്ള ആദ്ധ്യാത്മികജീവിതം കാമത്തെ നശിപ്പിച് ശാന്തിയിലെക്കും സമാധാനത്തിലേക്കും നയിക്കുന്നു...അതാണ്‌ ഭാരതീയ സംസ്കാരത്തിന്റെ ജീവന്‍...ആവശ്യങ്ങള്‍ എത്രയും ചുരുക്കി ജീവിക്കുവാന്‍ സാധിക്കും എന്നാണു നമ്മുടെ ആചാര്യന്മാര്‍ പരീക്ഷിച്ചു നോക്കിയത്. പാശ്ചാത്യര്‍ ആകട്ടെ ആവശ്യങ്ങള്‍ എത്രയും വര്‍ദ്ധിപ്പിച്ചു നമ്മുടെ ജീവിതം സുഖപ്രദമാക്കാനുള്ള മാര്‍ഗ്ഗമാണന്വേഷിച്ചത് ...അവരതില്‍ ജയിച്ചു...ജീവിതനിലവാരം ഉയര്ത്തുവാനെന്ന പേരില്‍ പാശ്ചാത്യാനുകരണഭ്രമംകൊണ്ടു നാമിന്നനുഭവിക്കുന്ന ദുരിതങ്ങള്‍ സുവിദിതങ്ങളാണല്ലോ ....അതിനുള്ള ഒരു പരിഹാരം കാണണമെങ്കില്‍ കൊക്കിലുള്ള മത്സ്യത്തെ കളഞ്ഞ് സമാധാനമായിരിക്കുക്ക...അതായത് ,ഭൗതികങ്ങളായ ആഗ്രഹങ്ങള്‍ ചുരുക്കി ആദ്ധ്യാത്മിക മൂല്യങ്ങള്‍ക്കു പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ഒരു ജീവിതം നയിക്കാന്‍ ശ്രമിക്കുക..അതാണ്‌ നാം ചെയ്യേണ്ടതായിട്ടുള്ളത്‌ ...

No comments:

Post a Comment